മുറിയിലുള്ളവർ ശ്വാസമടക്കിപ്പിടിച്ചു. ആമിയും നിധിയും പരസ്പരം നോക്കി. സച്ചിനും രാഹുലും സീറ്റിൽ നിന്നും പതുക്കെ മുന്നോട്ട് ആഞ്ഞിരുന്നു.
“ഒരു പിഞ്ചുകുഞ്ഞായിരുന്ന കാലത്തെ നിന്റെ ഓർമ്മകൾ… നിനക്ക് ഒരിക്കലും ഓർത്തെടുക്കാൻ കഴിയാത്ത നിന്റെ സ്വന്തം ഓർമ്മകളുടെ ഒരു ചെറിയ മിന്നൽപ്പിണർ ഞാൻ ഈ രുധിരമണിയിലൂടെ കണ്ടു ദേവാ! ആ ഓർമ്മകളിൽ, ലോകം മുഴുവൻ അപരിചിതമായിരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മങ്ങലേറ്റ കാഴ്ചയിൽ… ഒരു സ്ത്രീയുടെ മുഖം മാത്രമാണ് തെളിഞ്ഞുനിന്നിരുന്നത്. വാത്സല്യത്തോടെ, അതിരില്ലാത്ത സ്നേഹത്തോടെ നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് പുഞ്ചിരിക്കുന്ന ഒരു മുഖം…”
മാനസയുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു, അവരുടെ ശബ്ദത്തിൽ വലിയൊരു ആവേശവും അതിലേറെ അത്ഭുതവും നിറഞ്ഞുനിന്നു. അവരുടെ ശ്വാസത്തിന്റെ വേഗത കൂടി.
“യുഗങ്ങൾക്ക് മുൻപ്, ദേവന്മാരെയും അസുരന്മാരെയും ഒരുപോലെ കാമത്തിന്റെ മുൾമുനയിൽ നിർത്തി ഭയപ്പെടുത്തിയിരുന്ന, പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാദകമായ ആ ദിവ്യസൗന്ദര്യം… അസൂയ ഉണ്ടായിരുന്നെങ്കിലും എന്റെ സ്വന്തം ചേച്ചിയെപ്പോലെ ഞാൻ നെഞ്ചിലേറ്റിയിരുന്ന ആ മുഖം എനിക്ക് എങ്ങനെ മറക്കാൻ കഴിയും?”
മാനസ ഒന്ന് നിർത്തി. പുറത്ത് ആകാശം നെടുകെ പിളർക്കുന്ന ഭയാനകമായ ഒരു ഇടിമുഴങ്ങി! ആ ഇടിയുടെ പ്രകമ്പനത്തിൽ ആ വലിയ തറവാട് ഒന്നാകെ കുലുങ്ങി. ആ കൊടുംശബ്ദത്തിനൊപ്പം മാനസയുടെ വാക്കുകൾ എന്റെ കാതുകളിൽ വലിയൊരു സ്ഫോടനമായി മാറി.