മാനസയുടെ കണ്ണുകളിൽ ആ നിമിഷം വല്ലാത്തൊരു ആദരവ് നിറഞ്ഞുനിന്നിരുന്നു. ജനാലയിലൂടെ അടിച്ചുകയറിയ ഒരു മിന്നൽ വെളിച്ചത്തിൽ അവരുടെ മുഖം തിളങ്ങി.
“അതിൽ ആദ്യത്തെ ശക്തിയായിരുന്നു… നാഗമാണിക്യം!”
ആ വാക്ക് ഉച്ചരിക്കുമ്പോൾ തക്ഷകനും നാഗികയും ഇരുകൈകളും കൂപ്പി നെഞ്ചോട് ചേർത്ത് തൊഴുന്നത് ഞാൻ കണ്ടു.
“സാധാരണക്കാർ കെട്ടുകഥകളിൽ പറയുന്നതുപോലെ വെറുമൊരു തിളങ്ങുന്ന കല്ലോ രത്നമോ ആയിരുന്നില്ല അത്,”
മാനസ വിശദീകരിക്കാൻ തുടങ്ങി.
“സാക്ഷാൽ പരമശിവന്റെ കഴുത്തിലണിഞ്ഞ വാസുകി എന്ന സർപ്പരാജാവിന്റെ ഫണത്തിൽ ശോഭിക്കാൻ മഹാദേവൻ തന്റെ സ്വന്തം പ്രാണനിൽ നിന്നും പകുത്തുനൽകി സൃഷ്ടിച്ച ദിവ്യരത്നമായിരുന്നു അത്! ജീവന്റെയും, പ്രകൃതിയുടെയും, അനശ്വരതയുടെയും മുഴുവൻ രഹസ്യങ്ങളും ഉറങ്ങിക്കിടക്കുന്ന അമാനുഷിക ശക്തിയുടെ ഉറവിടം.”
എല്ലാവരും നിർന്നിമേഷരായി കേട്ടിരിക്കുകയാണ്. മാനസയുടെ വാക്കുകളിലൂടെ ആ നാഗമാണിക്യത്തിന്റെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞുവരാൻ തുടങ്ങി.
“””””പല നിറത്തിൽ, ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലെ പ്രകാശം വമിക്കുന്ന ഒന്നായിരുന്നു ആ നാഗമാണിക്യം. ആ മാണിക്യം കൈവശമുള്ളവർക്ക് പ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങളെയും തന്റെ വിരൽത്തുമ്പിൽ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അവർ ആഗ്രഹിച്ചാൽ ഭൂമി പിളരും, സമുദ്രം വഴിമാറും, കൊടുങ്കാറ്റുകൾ അവരുടെ കാൽക്കീഴിൽ വിശ്രമിക്കും! പ്രകൃതിയെ ഒന്നാകെ തന്റെ ആജ്ഞാനുവർത്തികളാക്കാൻ പോന്ന, മരിച്ചവന് ജീവൻ നൽകാനും ജീവനുള്ളവന്റെ പ്രാണനെടുക്കാനും കഴിവുള്ള ആ നാഗമാണിക്യം ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായി മാറി.