കാലങ്ങളോളം വാസുകിയുടെ ഫണത്തിൽ, ആ വെളിച്ചം പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ നിലനിർത്തിക്കൊണ്ട് ശോഭിച്ചു നിന്നു.””””
ഇത്രയും പറഞ്ഞിട്ട് മാനസ ഒന്ന് നിർത്തി.
കാറ്റിന്റെ ഹൂങ്കാര ശബ്ദം മുറിയിൽ ഒന്നുകൂടി ഭയാനകമായി മുഴങ്ങി. മാനസ എന്നെ സൂക്ഷിച്ചൊന്ന് നോക്കിയ ശേഷം
മുറിയിൽ തളംകെട്ടിനിന്ന ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മാനസ വീണ്ടും സംസാരിച്ചു തുടങ്ങി. പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദം പോലും ഇപ്പോൾ ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. എല്ലാവരുടെയും കാതുകൾ മാനസയുടെ വാക്കുകളിലായിരുന്നു.
“കാലങ്ങൾ കഴിയുന്തോറും നാഗമാണിക്യത്തിന്റെ ശക്തി അതീവ തീവ്രമായി വർദ്ധിക്കാൻ തുടങ്ങി,”
മാനസയുടെ ശബ്ദത്തിൽ ഒരു നേരിയ വിറയലുണ്ടായി.
“””പ്രപഞ്ചത്തിലെ ഊർജ്ജത്തെ മുഴുവൻ വലിച്ചെടുത്ത് അതൊരു ഭയാനകമായ അവസ്ഥയിലേക്ക് മാറി. ജീവന്റെ താളമായിരുന്ന ആ വെളിച്ചം, സർവ്വനാശത്തിന് കാരണമാകുന്ന അനിയന്ത്രിതമായ ഒരു കൊടുംപ്രകാശമായി മാറിതുടങ്ങി….
വാസുകിയുടെ ഫണത്തിന് പോലും ആ അതിമർദ്ദം താങ്ങാനാവാതെ വന്നപ്പോൾ, ഒരു കൊടുങ്കാറ്റിൽ പെട്ടെന്നപോലെ സാക്ഷാൽ കൈലാസത്തിൽ നിന്നും ആ കൊടുംശക്തി വഴുതിമാറി പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലേക്ക് പതിച്ചു!”””
മുറിയിലുണ്ടായിരുന്ന എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു. കൈലാസത്തിൽ നിന്നും ആ മഹാശക്തി നഷ്ടപ്പെട്ടുവെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു.
“നാഗമാണിക്യം കൈലാസത്തിൽ നിന്നും നഷ്ടപ്പെട്ടുവെന്ന സത്യം ഒരു കാട്ടുതീ പോലെ പ്രപഞ്ചമാകെ അലയടിച്ചു. പാതാളത്തിന്റെ ഇരുളിൽ ഉറങ്ങിക്കിടന്നിരുന്ന അസുരന്മാർ ഈ മഹാശക്തിയെക്കുറിച്ചറിഞ്ഞു. ആ മാണിക്യം സ്വന്തമാക്കുന്നവൻ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ അധിപനാകുമെന്നും, ദേവന്മാരെയും ത്രിമൂർത്തികളെയും പോലും കാൽക്കീഴിലിട്ട് ഭരിക്കാമെന്നും അവർ മനസ്സിലാക്കി. ആ വലിയ അത്യാഗ്രഹത്തിൽ നിന്നും പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയാനകമായ ഒരു മഹായുദ്ധത്തിന് അവിടെ തുടക്കമാവുകയായിരുന്നു!”