സ്റ്റേഷനിൽ നിന്നുള്ള ആ മടക്കയാത്രയിൽ കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. റോഡിലെ വെള്ളക്കെട്ടുകളിൽ ടയറുകൾ തട്ടുന്ന ശബ്ദം മാത്രമാണ് കേൾക്കുന്നത്. ഞാൻ വണ്ടി ഓടിക്കുമ്പോഴും ഇടയ്ക്കിടെ അച്ചുവിനെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ സീറ്റിലേക്ക് ചാരി ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി എന്തോ ഗാഢമായ ആലോചനയിലായിരുന്നു.
അവളുടെ ആ നോട്ടം ശൂന്യമായിരുന്നു, എവിടെയോ ഉടക്കി നിൽക്കുന്നത് പോലെ.
“അച്ചു… നീ ശരിക്കും ഓക്കേ അല്ലേ?”
ഞാൻ പതുക്കെ ചോദിച്ചു.
അവൾ അത് കേട്ടതേയില്ല. ഏതോ ലോകത്തെന്ന പോലെ അവൾ ഇരുന്നു. അവളുടെ വിരലുകൾ തന്റെ ചുണ്ടിൽ പതുക്കെ തഴുകുന്നുണ്ടായിരുന്നു.
“അച്ചു… നിന്നോടാ ചോദിക്കുന്നത്,”
ഞാൻ അല്പം കൂടി ശബ്ദം ഉയർത്തി അവളുടെ കയ്യിൽ ഒന്ന് തൊട്ടു.
അവൾ പെട്ടെന്ന് ഞെട്ടി എന്നെ നോക്കി.
“ആഹ്… എന്താ ഹരി? നീ എന്തെങ്കിലും പറഞ്ഞോ?”
“നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്… നീ വല്ലാതെ ആലോചിച്ചിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാ.”
“ഏയ്… ഒന്നുമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല. ആകെ ഒരു ക്ഷീണം, അത്രയേയുള്ളൂ,” അവൾ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് ഉള്ളിൽ തോന്നിയ അമർഷം ഞാൻ പുറത്തെടുത്തു.
“നിനക്കെന്താ പറ്റിയത് അച്ചു? ഇത്രയും റിസ്ക് എടുക്കണമായിരുന്നോ? വീട്ടിൽ ചെന്നിട്ട് പോരായിരുന്നോ നിനക്ക് ഈ ‘ഗുസ്തി’യൊക്കെ? ഒന്ന് പിഴച്ചിരുന്നെങ്കിൽ നമ്മൾ നാറിയേനെ. പോലീസുകാരുടെ കയ്യിലാണ് പെട്ടത് എന്ന ബോധം നിനക്കുണ്ടോ? ഭാഗ്യം , ദൈവം സഹായിച്ചതുകൊണ്ട് മാത്രം ഒന്നും പറ്റിയില്ല,”