“ഇതാണല്ലേ നിന്റെ തറവാട്! കൊള്ളാം കേട്ടോ…” ടോണി പറഞ്ഞു.
ഹരി പതുക്കെ വീടിന്റെ ഉമ്മറത്തേക്ക് നടന്നു. വരാനിരിക്കുന്ന നിമിഷങ്ങൾ എന്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് വരുത്താൻ പോകുന്നതെന്ന് അപ്പോൾ അവൻ അറിഞ്ഞിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം ആ തറവാടിന്റെ മണ്ണിൽ കാലുകുത്തിയപ്പോൾ മനസ്സിനുള്ളിൽ ഒരു വല്ലാത്ത തിരയിളക്കമായിരുന്നു. ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോൾ പഴയ ബാല്യകാല സ്മരണകൾ എന്നെ പൊതിഞ്ഞു. ടോണി കൂടെയുള്ളത് കൊണ്ട് ഞാൻ ആ വികാരങ്ങൾ പുറത്ത് കാണിക്കാതെ വരാന്തയിലേക്ക് നടന്നു. ആ പഴയ പിച്ചള കോളിങ് ബെൽ ഞാൻ പതുക്കെ അമർത്തി.
അകത്തുനിന്ന് കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്ന് വന്നത് അമ്മായിയായിരുന്നു. നരച്ച മുടിയും കണ്ണടയും വെച്ച് അമ്മായിക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു. ആദ്യം എന്നെ കണ്ടപ്പോൾ അവർക്ക് മനസ്സിലായില്ല. അപരിചിതനായ ഏതോ ഒരാളെ നോക്കുന്നതുപോലെ അവർ ഒന്ന് ശങ്കിച്ചു നിന്നു.
“ആരാ?” അവർ പതുക്കെ ചോദിച്ചു.
ഞാൻ ഒന്ന് പുഞ്ചിരിച്ചു.
“അമ്മായി… ഞാൻ ഹരിയാ…”
ആ പേര് കേട്ടതും അവരുടെ മുഖത്തെ ഭാവം പാടെ മാറി. കണ്ണട ഒന്ന് ശരിയാക്കി അവർ എന്നെ സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം ആ കണ്ണുകളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞു.
“ഹരിയോ… എന്റെ കുട്ടിയോ!” അവരുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി.
“ചേട്ടാ… ഇങ്ങോട്ട് വന്നേ… ദാ നമ്മുടെ ഹരി വന്നിരിക്കുന്നു!”