അവൾ സാരിയൊക്കെ മാറി ഒരു വയലറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ചിരുന്നു. മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി, മുഖത്ത് ചെറിയൊരു പൗഡറിട്ടപ്പോൾ അവൾക്ക് പ്രത്യേകമൊരു ശാലീനതയുണ്ട്.
“എന്താ ഹരിയേട്ടാ… ഇങ്ങനെ ഇരുന്നാൽ മതിയോ? വാ… നാടൊക്കെ ഒന്ന് ചുറ്റികാണണ്ടേ…? കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട് ഇവിടെ,”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“എനിക്ക് വയ്യാ…
വയറൊക്കെ നിറഞ്ഞു പൊട്ടാറായി…
ഈ കാറ്റേറ്റു ഇവിടെ ഇങ്ങനെ ഇരിക്കാൻ നല്ല സുഖം,”
ഞാൻ തമാശയായി പറഞ്ഞു.
“അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഹരിയേട്ടൻ ഇപ്പോഴത്തെ നമ്മുടെ പാടവും തോടും ഒന്നും കണ്ടിട്ടില്ലല്ലോ….
വേഗം എഴുന്നേറ്റേ,”
അവൾ നിർബന്ധിച്ചു.
അവളുടെ ആ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങാതെ എനിക്ക് വയ്യായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അവൾക്കൊപ്പം മുറ്റത്തേക്ക് ഇറങ്ങി. അച്ചുവിനെക്കുറിച്ചുള്ള ചിന്തകൾ ഒരു നിമിഷം എന്റെ മനസ്സിൽ വന്നുപോയെങ്കിലും, വേണിയുടെ കൂടെയുള്ള ആ നടത്തം എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുപോലെ എനിക്ക് തോന്നി. പാലക്കാടൻ വെയിലിലും കാറ്റിലും ഞങ്ങളാ ഇടവഴിയിലൂടെ നടന്നു തുടങ്ങി.
ഇടയ്ക്ക് അവൾ എന്നെ നോക്കി ചിരിക്കുകയും നാട്ടിലെ ഓരോ മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ പഴയ തറവാടിന്റെ പടികടന്നു പുറത്തേക്ക് പോകുമ്പോൾ, എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം അവിടെ തുടങ്ങുകയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.