“ആരാടോ താൻ? എന്റെ മുറിയിൽ കടന്നു കയറി എന്റെ ബെഡിൽ കിടക്കാൻ തന്നോട് ആരാടാ പറഞ്ഞത്? ഇറങ്ങിപ്പോടാ പുറത്ത്!”
അവളുടെ ആ വിളി കേട്ടപ്പോൾ എനിക്കും കുറച്ചു ദേഷ്യം വന്നു. സ്വബോധം വീണ്ടെടുത്ത് ഞാൻ അവളെ ഒന്ന് അടിമുടി നോക്കി.
“നീ ഏതാടി ഉണ്ടക്കണ്ണി? നിന്റെ ബെഡോ? ഇത് എന്റെ മുറിയാ. പിന്നെ, എന്റെ ദേഹത്തേക്ക് എന്തോ ഒരു പാറ വന്ന് വീണത് പോലാണല്ലോ നീ വന്ന് വീണത്. എന്റെ നെഞ്ച് തകർന്നു പോയേനെ!”
അതുകേട്ടപ്പോൾ അവൾക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.
“എന്ത്… ഉണ്ടക്കണ്ണിയെന്നോ? പാറയെന്നോ? താൻ ഏതാടാ തെണ്ടി? കണ്ടാ മാന്യമായ ലുക്ക് ഉണ്ടെന്നേയുള്ളൂ, വായിൽ നിന്ന് വരുന്നത് മുഴുവൻ അഴുക്കാണല്ലോ. മര്യാദയ്ക്ക് എഴുന്നേറ്റ് പുറത്തു പോയില്ലെങ്കിൽ ഞാൻ അച്ഛനെ വിളിക്കും!”
“അച്ഛനെ വിളിക്കുമല്ലേ? നീ വിളിക്ക്… രാഘവൻ അമ്മാവൻ എനിക്ക് അമ്മാവനാ. ഈ വീട് എന്റെ തറവാടാ. നീ എവിടുന്ന് വന്നതാടി?” ഞാൻ വിട്ടുകൊടുക്കാതെ ചോദിച്ചു.
“ഓ… അമ്മാവനൊ? ഏതമ്മാവൻ ഏത് തറവാട്? ഈ ബെഡ് ഷീറ്റ്ൽ കിടന്ന് താൻ അത് ചീത്തയാക്കി. തന്റെ ഈ മുഷിഞ്ഞ ഡ്രസ്സുമായി ഇതിൽ കിടക്കാൻ നാണമില്ലേടോ?”
അവൾ ബെഡ് ഷീറ്റിലേക്ക് നോക്കി വല്ലാതെ പരിതപിച്ചു.
“എന്റെ ഡ്രസ്സ് മുഷിഞ്ഞതാണോ? ഇത് ബ്രാൻഡഡ് സാധനമാടി. നിനക്ക് ഇതൊന്നും കണ്ടാൽ മനസ്സിലാവില്ല. വന്ന് വീണത് എന്റെ മേത്താണെന്ന് ഓർക്കണം. ഇപ്പോഴും എന്റെ നെഞ്ച് വേദനിക്കുന്നുണ്ട്,” ഞാൻ ഒന്ന് അമർത്തി തടവിക്കൊണ്ട് പറഞ്ഞു.