അവളോട് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സ്വാതന്ത്ര്യം തോന്നി. അവളുടെ ആ തമാശകളും കുറുമ്പുകളും എൻ്റെ ഏകാന്തതയെ പൂർണ്ണമായും ഇല്ലാതാക്കി. വണ്ടിയിൽ ഇരിക്കുമ്പോഴും അവളുടെ ശരീരത്തിൻ്റെ ആ ഗന്ധം എന്നെ വലയം ചെയ്തിരുന്നു. അന്ന് ആ യാത്ര കഴിഞ്ഞ് തറവാടിൻ്റെ പടിക്കൽ എത്തുമ്പോൾ, വേണി എൻ്റെ ജീവിതത്തിൽ കേവലം ഒരു അമ്മാവൻ്റെ മകൾ മാത്രമല്ലാതായി മാറിക്കഴിഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ വിങ്ങലുകൾ പങ്കുവെക്കാൻ പറ്റിയ, എന്നെ ആഴത്തിൽ മനസ്സിലാക്കുന്ന ഒരേയൊരു കൂട്ട് അവളാണെന്ന് ഞാൻ മനസ്സിലാക്കി..
തറവാട്ടിലെ ആ അവസാനത്തെ രാത്രിക്ക് വല്ലാത്തൊരു കനം അനുഭവപ്പെട്ടു. ജനാലയ്ക്കൽ മുട്ടിവിളിക്കുന്ന കാറ്റും ദൂരെയെവിടെയോ കേൾക്കുന്ന ചീവീടുകളുടെ കരച്ചിലും മനസ്സിനെ കൂടുതൽ അസ്വസ്ഥനാക്കി. നാളെ തിരിച്ചു പോകണം. സാധാരണ മറുനാട്ടിലേക്ക് തിരിക്കുമ്പോൾ തോന്നാറുള്ള ഒരു ആവേശം ഇത്തവണ എവിടെയോ ചോർന്നുപോയിരിക്കുന്നു.
എന്തിനൊക്കെയോ വേണ്ടി കൊതിക്കുന്ന, എന്തോ ഒന്ന് എന്നെ ഇവിടെത്തന്നെ തളച്ചിടാൻ ശ്രമിക്കുന്നതുപോലെ ഒരു തോന്നൽ. പണ്ട് uk പോയപ്പോൾ പോലും തോന്നാത്ത ഒരു വിങ്ങൽ നെഞ്ചിന്റെ ഒരു കോണിൽ തങ്ങിനിൽക്കുന്നു.
ഞാൻ പതിയെ കട്ടിലിൽ കിടന്നു. ഉറക്കം ഏഴയലത്ത് പോലുമില്ല.
വെറുതെ ഫോൺ എടുത്തു നോക്കിയപ്പോഴാണ് സ്ക്രീനിൽ ഒരു നോട്ടിഫിക്കേഷൻ തെളിഞ്ഞത്.
വേണിയാണ്.
“ഹലോ…” ഒരു ചെറിയ മെസ്സേജ്.