
“വേണി… നീ എന്താ ഒന്നും പറയാത്തത്?
നിന്റെ ആ ഒളിച്ചോട്ടം… അതിനു ശേഷം എന്താ ഉണ്ടായത്? അമ്മാവൻ നിന്നെ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനെയാ നീ ഇവിടെ എത്തിയത്?”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
അവൾ പതുക്കെ വെള്ളത്തിലേക്ക് നോക്കി ഇരുന്നു. അവളുടെ വിരലുകൾ കുളത്തിലെ വെള്ളത്തിൽ വൃത്തങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ മുഖം വല്ലാതെ വാടി. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവൾ പറയാൻ തുടങ്ങി.
“ഹരിയേട്ടാ… അന്ന് പ്രായത്തിന്റെ ആവേശത്തിൽ ഇറങ്ങിത്തിരിച്ചപ്പോൾ ജീവിതം ഇത്രയും വലിയൊരു ചതിക്കുഴിയാണെന്ന് ഞാൻ കരുതിയിരുന്നില്ല. ഒളിച്ചോടിപ്പോയി മാസം ഒന്ന് കഴിഞ്ഞപ്പോഴേക്കും അവന്റെ യഥാർത്ഥ സ്വഭാവം പുറത്തു വന്നു. എന്നും കുടിച്ചു വന്ന് പ്രശ്നമുണ്ടാക്കും. കയ്യിലുള്ള പണമൊക്കെ തീർന്നപ്പോൾ അവൻ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. അച്ഛനോട് വഴക്കിട്ടാണ് ഇറങ്ങിപ്പോയത്, അതുകൊണ്ട് ആ വീടിന്റെ പടി ചവിട്ടില്ലെന്ന് ഞാനും വാശി പിടിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെത്തന്നെ കഴിഞ്ഞു.”
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവൾ തുടന്നു,
“പിന്നെ ഞാൻ ഗർഭിണിയായി. കുഞ്ഞ് വന്നാൽ അവന്റെ സ്വഭാവം മാറുമെന്ന് ഞാൻ കരുതി. പക്ഷേ ആറാം മാസം ഒരു രാത്രി അവൻ വീണ്ടും കുടിച്ചു വന്നു പ്രശ്നമുണ്ടാക്കി. ചെറിയൊരു വഴക്കിനിടയിൽ അവൻ എന്റെ വയറ്റിലേക്ക് ആഞ്ഞൊരു ചവിട്ട് തന്നു. ആ നിമിഷം എന്റെ ലോകം അവസാനിച്ചു ഹരിയേട്ടാ… എന്റെ കുഞ്ഞ്… എനിക്ക് അവളെ നഷ്ടപ്പെട്ടു. വിവരമറിഞ്ഞ് അച്ഛൻ ഓടി വന്നു. ആശുപത്രിയിൽ കിടന്ന എന്നെ അച്ഛൻ നേരെ ഇങ്ങോട്ട് കൂട്ടിപ്പിടിച്ചു കൊണ്ടുവന്നു. ഒരു വർഷം മുമ്പ് നിയമപരമായി ബന്ധം വേർപെടുത്തി. ഇപ്പോൾ ഞാൻ ഈ തറവാട്ടിലെ ഒരു അധികപ്പറ്റായി ഇങ്ങനെ കഴിയുന്നു.”