“അയ്യോ…!” ഞാൻ പേടിച്ച് വിരണ്ടു. “അവർ എല്ലാവരെയും പിടിച്ചുകൊണ്ട് പോയോ..?” പേടിച്ച് വെപ്രാളം കേറി ഞാൻ ചോദിച്ചു.
“ഇല്ല. ഗുണ്ടകള്‍ വീട്ടില്‍ കേറി അവർ മൂന്ന് പേരെയും പിടിക്കാന്‍ ശ്രമിച്ചപ്പോൾ ഫ്ലക്സ്ക്കിൽ ഉണ്ടായിരുന്ന തിളച്ച വെള്ളം ഡെയ്സി അവരുടെ മുഖത്തൊക്കെ ഒഴിച്ചു. പിന്നെ എന്തോ ഫ്രൈ ചെയ്യാനായി സ്റ്റവ്വിൽ വച്ചിരുന്ന തിളച്ച എണ്ണയെ അല്ലി ഓടിച്ചെന്ന് എടുത്തുകൊണ്ട് വന്നിട്ട് അതിനേയും ആ ഗുണ്ടകളുടെ മുഖത്തേക്ക് വീശി എറിഞ്ഞു. ഗുണ്ടകള്‍ അലറി കരഞ്ഞു കൊണ്ട് ഓടി രക്ഷപ്പെട്ടു. ആ സംഭവത്തിന് ശേഷമാണ് റൂബിക്ക് ഭ്രാന്തമായ പ്രതികാര ദാഹം ജനിച്ചത്. ആദ്യം അവരുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയെ കരുതി അവന്റെ കോട്ടേജ് കോമ്പൗണ്ടിനകത്ത് തന്നെ ഡോജോ തുടങ്ങി. എന്നിട്ട് കുഞ്ഞമ്മയുടെ എല്ലാ ബിസിനസ്സുകളിലും എന്തെങ്കിലുമൊക്കെ പണി കൊടുക്കണമെന്ന പ്ലാനോടെ കുഞ്ഞമ്മയുടെ സകല വൃത്തികെട്ട ബിസിനസ്സുകളെ കുറിച്ചും, പിന്നെ നേരായ വഴിക്ക് പോലും നടത്തുന്ന ബിസിനസ്സുകളെ കുറിച്ചുള്ള സകല വിവരങ്ങളും അവന്‍ ശേഖരിക്കാൻ തുടങ്ങി. എന്തായാലും, അവസാനത്തെ ആ അതിക്രമം കഴിഞ്ഞ് ഒരു മാസം വരെ കുഞ്ഞമ്മ അവനോട് പ്രശ്നത്തിനൊന്നും പോയില്ല.”
“പിന്നീട് എപ്പോഴാണ് വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയത്..?” ഞാൻ പേടിയോടെ ചോദിച്ചു.
“കുഞ്ഞമ്മ ഒതുങ്ങിയെന്ന് റൂബി തെറ്റിദ്ധരിച്ച്. അങ്ങനെ എല്ലാം ഒതുങ്ങിയെന്ന് വിചാരിച്ചിരുന്ന സമയത്താണ്, ഹോസ്പിറ്റലിൽ ഡെയ്സിയുടെ മാസ ചെക്കപ്പ് കഴിഞ്ഞിട്ട് പുറത്ത് വന്ന് അപ്പുറത്ത് കിടക്കുന്ന വണ്ടിയിൽ കേറാനായി റോഡ് ക്രോസ്സ് ചെയ്യുന്ന സമയം ഒരു ടെമ്പോ പാഞ്ഞു വന്ന് ഡെയ്സിയെ ഇടിച്ചത്.”