അപ്പോഴാണ് അവൾക്ക് താൻ മുറിയിലെ കട്ടിലിൽ കിടക്കുവാണെന്ന ബോധം വന്നത്. അവൾ തല ചരിച്ചു ചുറ്റും ഒന്ന് നോക്കി.
ചുറ്റും അന്ധകാരം മാത്രം. ഒന്നും മനസിലാകാതെ അവൾ തല ചൊറിഞ്ഞുകൊണ്ടിരുന്നു.
പതിയെ അരുണിമ മനസ്സിലാക്കി താൻ ഇത്രയും നേരം സ്വപ്നം കാണുകയായിരുന്നു എന്ന്. വിശ്വാസം വരാതെ അവൾ തന്റെ കയ്യിൽ നുള്ളി പറിച്ചു നോക്കി.
കാരണം സ്വപനമാണെങ്കിലും എല്ലാം നേരിട്ട് കണ്ടറിഞ്ഞ പ്രതീതി ആയിരുന്നു അവൾക്ക്.എന്ത് ചെയ്യണമെന്നാലോചിച്ചു ഒരെത്തും പിടിയും കിട്ടിയില്ല.
എങ്കിലും ഇടക്കിടക്ക് അവളുടെ ബോധ തലത്തിലേക്ക് അനന്തുവിന്റെ ആ പൗരുഷവും തേജസ്സും നിറഞ്ഞു നിന്നു.ലജ്ജയോടെ അവൾ ചുണ്ട് കടിച്ചു.
എങ്കിലും ചില കാര്യങ്ങൾ അവളുടെ മനസിൽ ബാക്കിയായി. താൻ എന്തിനാ അനന്തുവിനെ ദേവേട്ടൻ എന്ന് വിളിച്ചത്? ആരാണീ ദേവൻ?
എന്നിങ്ങനെ ചില സംശയങ്ങൾ അവളുടെ മനസിൽ അപ്പോഴേക്കും ഉടലെടുത്തിരുന്നു. എന്നാൽ അതിന് യോജിച്ച ഉത്തരം അവൾക്ക് കിട്ടിയില്ല.
മുഖത്ത് പറ്റി പിടിച്ച വിയർപ്പെല്ലാം കൈകൊണ്ട് തുടച്ചു മാറ്റി അവൾ ഉറങ്ങാനായി കണ്ണുകൾ പൂട്ടി കിടന്നു.
പെട്ടെന്നാണ് സ്വപ്നത്തിൽ കണ്ട അഥർവ്വന്റെ കത്തുന്ന സൗന്ദര്യവും തലയെടുപ്പും ഉറച്ച ശരീരവുമൊക്കെ അവളുടെ ബോധ തലത്തിലേക്ക് ഓടി വന്നത്.അപ്പോൾ മാത്രമാണ് സ്വപ്നത്തിൽ മൂന്നാതൊരാളെ കൂടി കണ്ട കാര്യം അവൾക്ക് ഓർമയിൽ തെളിഞ്ഞത്.
അരുണിമ പരവേശത്തോടെ ചാടിയെണീറ്റു. അമ്മയും അച്ഛനും അനിയത്തിയും അറിയാതിരിക്കാൻ അവൾ മുറിയിലുള്ള മണ്ണെണ്ണ വിളക്കിനു തിരി കൊളുത്തി.
മങ്ങിയ മഞ്ഞ വെളിച്ചം അവളുടെ മുറിയിലാകെ നിറഞ്ഞു നിന്നു.അരുണിമ സ്റ്റൂൾ വലിച്ചിട്ടു വച്ചു അതിലേക്ക് അമർന്നിരുന്നു.
അതിനു ശേഷം ക്യാൻവാസ് എടുത്തു വച്ചു ബ്രഷും നിറങ്ങളും കയ്യിൽ പിടിച്ചു അവൾ ഇരുന്നു.
കണ്ണുകൾ പതിയെ അടച്ചു വച്ചു സ്വപ്നത്തിൽ കണ്ട അഥർവ്വന്റെ മുഖം മനസിലേക്ക് കൊണ്ടു വരാൻ അവൾ ശ്രമിച്ചു.
അല്പ സമയത്തിന് ശേഷം അവളുടെ വിരലുകളിൽ അമർന്നിരിക്കുന്ന ബ്രഷ് ദ്രുത ഗതിയിൽ ക്യാൻവാസിലൂടെ ചലിച്ചു കൊണ്ടിരുന്നു.
മനസിൽ കണ്ട രൂപത്തെ അവൾ ആ ബ്രൂഷിലൂടെ നിറങ്ങളിലൂടെ കാൻവാസിലേക്ക് ആവാഹിച്ചുകൊണ്ടിരുന്നു.
എന്നാൽ അഥർവ്വന്റെ മുഖം മാത്രം അവൾക്ക് വ്യക്തമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ലായിരുന്നു.
അരുണിമ നിരാശയോടെ കണ്ണുകൾ അടച്ചു വച്ചു ആ മുഖം മനസിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചു.
പക്ഷെ അവൾ അതിൽ പരാജയപ്പെട്ടു.ഉള്ളിൽ തിങ്ങി നിറയുന്ന ദുഖത്തോടെ അരുണിമ അപൂർണ ചിത്രം ആലേഖനം ചെയ്യപ്പെട്ട ആ ക്യാൻവാസ് മുറിയുടെ മൂലയ്ക്ക് വലിച്ചെറിഞ്ഞു.
ഒരു മുഖം കണ്ടാൽ കാലങ്ങളോളം ഓർത്തിരിക്കാൻ കഴിവുള്ള തനിക്ക് സ്വപ്നത്തിൽ ഇത്രക്കും അടുത്തു കണ്ട ആ മുഖം ഓർത്തെടുക്കാൻ പറ്റാത്തത് എന്തൊരു പരിതസ്ഥിതി ആണെന്ന് പറഞ്ഞു കൊണ്ട് അവൾ പരിതപിച്ചുകൊണ്ടിരുന്നു.
ആദ്യമായി തന്റെ ആലേഖ്യത്തെ മനസിൽ വെറുത്തുകൊണ്ട് അവൾ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.
നിദ്ര കടാക്ഷിക്കാത്ത കണ്ണുകളുമായി അവൾ ഇരുട്ടിലേക്ക് നോക്കി കിടന്നു.
“ആരാണ് നീ അഥർവ്വാ.. എന്റെ സ്വപ്നത്തിലേക്ക് എന്തിനു നീ വലിഞ്ഞു കേറി വന്നു? “