വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

അതിലുപരി ആ രംഗങ്ങളൊക്കെ മുൻപൊരിക്കൽ കണ്ടതോ കേട്ടതോ അറിഞ്ഞതോ ആയ കാര്യങ്ങളാണെന്ന് അനന്തുവിന് തോന്നിപ്പോയി.

ആദ്യമായി വായിക്കുമ്പോൾ ഉണ്ടാകുന്ന അപരിചിതത്വത്തിന് പകരം പണ്ടൊരിക്കൽ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ വീണ്ടും അറിയുമ്പോഴുള്ള ഒരു വികാര പ്രകടനമായിരുന്നു തന്റെ മനസിലാകെ എന്ന് അവൻ തിരിച്ചറിഞ്ഞു.

ഡയറിയിലെ ഓരോ സംഭവങ്ങളും വായിക്കുമ്പോഴും ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് അവന്റെ മനസിലൂടെ ഒരു നിഴൽ ചിത്രം പോലെ മിന്നി മറയുന്നുണ്ടായിരുന്നു.

അനന്തു അമ്പരപ്പോടെ ഡയറിലേക്ക് കണ്ണും നട്ടിരുന്നു.തന്റെ ചുറ്റും നടക്കുന്നതൊക്കെ അവിശ്വസിക്കാനുള്ള ത്രാണി അവന് നിലവിൽ  ഇല്ലായിരുന്നു.

അപ്പോഴാണ് പഴകിയ ഡയറി ത്താളിൽ അവസാനം വായിച്ചു കഴിഞ്ഞ എഴുത്തിനു താഴെ രണ്ടു മൂന്ന് വരികൾ എഴുതപ്പെട്ടത് അവന്റെ ശ്രദ്ധയിൽ പെട്ടത്.

അനന്തുവിന്റെ കണ്ണുകൾ ആ വരികളിലൂടെ ആകാംക്ഷയോടെ ഓടി നടന്നു.
.
.
.

“ഇന്നീ വേനൽ മാരുതൻ ആൽമര
പർണ്ണങ്ങളിൽ സംഗീതം
പടർത്തുമ്പോൾ
എന്റെ ഹൃദയം നീയാം
കൺകളിൽ
ഞെട്ടറ്റു വീണൂ…
നിന്റെ മുഖം എനിക്കന്യമല്ല സഖീ,
ഈ നെഞ്ചിലൊന്ന് പതിഞ്ഞതല്ലേ നീ…
ഇന്നിന്റെ കാഴ്ചയിലെ നിൻ ചിത്രം
കാലപ്രവാഹത്തിൽ ചേക്കേറിയ
വെറുമൊരു ചിന്തയാണോ സഖീ…??”
.
.
.

വരികളിലൂടെ അവന്റെ കണ്ണുകൾ പലയാവർത്തി ഓടി നടന്നു. ദേവൻ അമ്മാവൻ ഈ വരികൾ മുത്തുമണിയെ കുറിച്ചാണോ അതോ കല്യാണിയെ കുറിച്ചാണോ എഴുതിയതെന്നു കണ്ടെത്തുവാൻ അവനു സാധിച്ചില്ല.

ദൂരീകരിക്കാൻ സാധിക്കാത്ത ഒരു വലിയ സമസ്യ അവന് മുന്നിൽ ബലപ്പെട്ടു വന്നു.എല്ലാം കൂടി ആലോചിച്ചു തലക്ക് ചൂട് പിടിച്ചു തുടങ്ങിയതും ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അനന്തു ഉറങ്ങാനായി കിടന്നു.

അപ്പോഴേക്കും നിദ്ര അവന്റെ കൺപോളകളെ പതിയെ കീഴ്‌പ്പെടുത്തി തുടങ്ങിയിരുന്നു.

••••••••••••

ഒരു കുന്നിൻ ചരുവിലെ മനോഹരമായ ഒരു പുൽത്തകിടി.അതിനു ചുറ്റും വലിയ മൊട്ടക്കുന്നുകളും മലകളും ഇട തിങ്ങി നിൽക്കുന്നു.

കോട മഞ്ഞിനിൽ മൂടപ്പെട്ട മലകൾക്കിടയിലുള്ള പിളർപ്പിലൂടെ കഷ്ടപ്പെട്ട് എത്തി നോക്കാൻ ശ്രമിക്കുന്ന ഉദയ  സൂര്യൻ.

കുന്നിൻ ചരുവിന് താഴെ കള കള ശബ്ദമോടെ ഒഴുകി നടക്കുന്ന കണ്ണാടി പോലെ തെളിഞ്ഞ കാട്ടു ചോല.

ഉദയ സൂര്യന്റെ നേരിയ പൊൻ കിരണങ്ങളേറ്റ്  നീർചോലയിലെ ജലം വെട്ടി തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *