മരക്കൊമ്പിലിരുന്ന് കർണ മധുര തരമായ ശ്രുതി സംഗീതം പൊഴിക്കുന്ന കുയിലിന്റെ സാനിധ്യവും കാട്ട് പൂക്കളുടെ സമ്മിശ്ര മണവുമായി ഒഴുകി നടക്കുന്ന ഇളം തെന്നലും അഭൗമ്യമായ അന്തരീക്ഷം അവിടെ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു.
പൊടുന്നനെ പുൽത്തകിടിയുടെ ഒത്ത മധ്യത്തിൽ വലിയൊരു പ്രകാശ വലയം പ്രത്യക്ഷപ്പെട്ടു.
ആ വലയത്തിന്റെ ഉള്ളിൽ നിന്നു ഒരു പെൺകുട്ടി പുൽത്തകിടിയുടെ മുകളിലേക്ക് ആരാലോ വലിച്ചെറിയപ്പെട്ട പോലെ തെറിച്ചു വീണു.
അവളുടെ ഉടൽ പുൽനാമ്പുകളെ സ്പർശിച്ച നിമിഷം തന്നെ കൂടുതൽ ജ്വലിച്ചുകൊണ്ട് ആ പ്രകാശവലയത്തിന്റെ വലിപ്പം ക്രമേണ കുറഞ്ഞു തുടങ്ങി.
നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് ചെറുതായി വന്നു ഒരു ബിന്ദുവായി മാറിയ ശേഷം പൊടുന്നനെ അപ്രത്യക്ഷമായി.
വീണു കിടക്കുന്ന പെൺകുട്ടി നിലത്ത് കൈകൾ കുത്തി പതിയെ തലയുയർത്തി നോക്കി. ചുറ്റുമുള്ള കാഴ്ചകൾ കണ്ട് അന്ധാളിപ്പോടെ അവൾ എണീറ്റു നിന്നു.
അവൾക്ക് മുൻപിൽ തടസം നിന്നിരുന്ന കോടമഞ്ഞിന്റെ കെട്ടഴിഞ്ഞതും പതിയെ ആ പെൺകുട്ടിയുടെ മുഖം അനാവൃതമായി ത്തുടങ്ങിയിരുന്നു.
കോടമഞ്ഞ് പൂർണമായി വകഞ്ഞു മാറ്റിയതും അവളുടെ സുന്ദരമായ വദനവും പൂച്ചക്കണ്ണുകളും ചോരച്ചുണ്ടുകളും കുടുതൽ വ്യക്തതയോടെ ദ്യശ്യമായി.
ആ പെൺകുട്ടിക്ക് അരുണിമയുടെ മുഖച്ഛായ ആയിരുന്നു. അരുണിമയ്ക്ക് അപ്പോഴാണ് സ്വയം അണിഞ്ഞിരുന്ന വസ്ത്രത്തിലേക്ക് കണ്ണു പതിഞ്ഞത്.
അത് കണ്ടതും വിടർന്ന മിഴികളോടെ അവൾ ആ ചേലയിലേക്ക് നോക്കി. അത്ഭുതം പൊട്ടി വിടരുന്ന ഭാവത്തോടെ അരുണിമ മഞ്ഞ നിറത്തിൽ ഗോൾഡൻ വർക്കുകളുള്ള പട്ടു പാവാടയിൽ കൈകൾ ക്കൊണ്ട് പരതി നോക്കിക്കൊണ്ടിരുന്നു.
ആ ചേലയുടെ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം അവളെ വല്ലാതെ ഭ്രമിപ്പിച്ചു.ആ സമയം ചോലയിലേക്ക് ആരാലോ എടുത്തെറിയപ്പെട്ട പോലെ വലിയ കല്ല് ഊക്കിൽ വന്നു പതിച്ചു.
ജലോപരിതലത്തിലേക്ക് ശക്തിയിൽ കല്ല് വന്നു പതിച്ചതും ആ പ്രഹരത്തിൽ ചോലയിൽ നിന്നും ജലം വശത്തേക്ക് തെറിക്കുകയും അത് പുതത്തകിടിയിൽ നിന്നിരുന്ന അരുണിമയുടെ കാർകൂന്തലിലേക്ക് വന്നു പതിക്കുകയും ചെയ്തു.
അതോടെ അവളുടെ ഉണങ്ങിയ മുടിയിഴകൾ ജല സ്പർശനത്തോടെ ഈറനണിഞ്ഞവയായി മാറി.കാർകൂന്തലിന്റെ അറ്റത്തു നിന്നും ജലകണങ്ങൾ ധാരയായി പുൽത്തകിടിയിലേക്ക് വീണു പതിച്ചു കൊണ്ടിരുന്നു.
അപ്പോൾ എങ്ങു നിന്നോ പറന്നു വന്ന നീലയും ചുവപ്പും പച്ചയും വർണങ്ങൾ വാരിപ്പൂശിയ കിളികൾ ചിലച്ചു കൊണ്ട് അരുണിമയുടെ തലയ്ക്കു ചുറ്റും കൂട്ടത്തോടെ വട്ടമിട്ടു പറന്നു കൊണ്ടിരുന്നു.
അതോടൊപ്പം ചില കിളികൾ വലിയ ശബ്ദത്തിൽ ചിറകിട്ടടിച്ചു കൊണ്ടിരുന്നു. തത്ഫലമായി അവിടെ സ്യഷ്ടിക്കപ്പെട്ട കാറ്റ് അരുണിമയുടെ ഇടതൂർന്ന കാർ കൂന്തലിനെ തൊട്ടും തലോടിയും തഴുകിയും ഉണക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പൊടുന്നനെ വലിയൊരു കാറ്റ് അവിടമാകെ വീശി. കാറ്റിന്റെ ശക്തിയിൽ പല വർണ ധാരികളായ കിളികൾ ദൂരേക്ക് വകഞ്ഞു മാറ്റപ്പെടുകയും അരുണിമയുടെ ഈറനണിഞ്ഞ കാർകൂന്തൽ കാറ്റ് അവളുടെ തന്നെ മാറിലേക്ക് മെടഞ്ഞിടുകയും ചെയ്തു.
കാറ്റിനു ശമനം വന്നതും അരുണിമ മുന്നിലേക്ക് നടക്കാൻ തുനിഞ്ഞു.
പാവാട ത്തുമ്പ് അൽപം പൊന്തിച്ചു പിടിച്ചതും അവളുടെ സുന്ദരമായ വെള്ളി കൊലുസണിഞ്ഞ കാൽപ്പാദങ്ങൾ പയ്യെ അനാവൃതമായി.