മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തെക്കാളും ഈ ഗ്രാമീണതയിൽ ജീവിക്കുന്നവരോട് അവൾക്ക് വല്ലാതെ അസൂയ തോന്നി.
ദേവനെ ഇറുകെ പുണർന്നുകൊണ്ട് അവൾ വഴി കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു.ദേവന്റെ കൂടെയുള്ള ബുള്ളെറ്റിലെ യാത്ര അവൾക്ക് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.
കുറേ നേരത്തെ യാത്രയ്ക്ക് ശേഷം ദേവന്റെ ബുള്ളറ്റ് കുന്താള പുരം ഗ്രാമത്തിന്റെ അതിർത്തി കടന്നിരുന്നു.
ഗ്രാമ പാതയിലൂടെ സഞ്ചരിച്ച അവന്റെ ബുള്ളറ്റ് വൈകാതെ തന്നെ തിരുവമ്പാടി മനയുടെ മുൻപിൽ ഉള്ള റോഡിൽ ചെന്നു നിന്നു.
ദേവൻ ഇറങ്ങിക്കോ എന്ന മട്ടിൽ മുത്തുമണിയെ തിരിഞ്ഞു നോക്കി. പെട്ടെന്ന് അവിടെ എത്തപ്പെട്ടതിൽ അവൾക്ക് സ്വയം നിരാശ തോന്നി.
ഈ യാത്ര പൊടുന്നനെ ഒന്നും അവസാനിക്കരുതേ എന്നായിരുന്നു അവളുടെ അകമഴിഞ്ഞ പ്രാർത്ഥന.അവൾ ബുള്ളറ്റിൽ നിന്നും ഇറങ്ങാൻ വിമ്മിഷ്ട്ടപെട്ടു.
അത് അവളുടെ മുഖത്തു നിന്നും ദേവനു മനസിലായി.
“എന്തേ ഇറങ്ങുന്നില്ലേ? ”
“മ്‌ച്ചും” മുത്തുമണി ചുമൽ കൂച്ചി
“പിന്നെ എന്താ ഉദ്ദേശം ” ദേവൻ അല്പം കടുപ്പത്തോടെ ചോദിച്ചു.
“വീട്ടിൽ കൊണ്ടു ചെന്നാക്കുമോ ? ”
പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു. അവളുടെ പൂച്ചക്കണ്ണുകളിൽ വിരിഞ്ഞ അപേക്ഷാഭാവം നിരസിക്കാൻ ദേവനു കഴിഞ്ഞില്ല.
അവൻ തിരുവമ്പാടി മനയുടെ പടിപ്പുരയിലേക്ക് ബുള്ളറ്റ് എടുത്തു. പടിപ്പുര കഴിഞ്ഞു മനയുടെ മുറ്റത്തേക്ക് എത്തിയ ദേവന്റെ ബുള്ളറ്റ് കണ്ടു എല്ലാവരും അതിശയത്തോടെ എത്തി നോക്കി.
പലരും ഞെട്ടലോടെ നെഞ്ചത്ത് കൈ വച്ചു. ചിലർ ബുള്ളറ്റിൽ ഉള്ളത് ദേവൻ തന്നെയാണെന്ന് ഉറപ്പിച്ചു.
അവിടെ പണിയെടുത്തുകൊണ്ടിരുന്ന പണിക്കാർ ഭയത്തോടെ പരസ്പരം ചുണ്ടനക്കി എന്തൊക്കെയോ മൊഴിഞ്ഞു കൊണ്ടിരുന്നു.
തന്നെ കണ്ടപ്പോൾ എല്ലാവർക്കും ഉണ്ടായ മാറ്റം കണ്ടു ദേവൻ ചിരിയോടെ ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു തിരിച്ചു.
അവന്റെ പട കുതിരയുടെ ആർത്ത നാദം കേട്ട് തിരുവമ്പാടി മനയിൽ നിന്നും സ്ത്രീ പുരുഷ ജനങ്ങൾ ഇറങ്ങി വന്നു. ദേവനെ കണ്ടു സ്ത്രീകൾ മൂക്കത്ത് വിരൽ വച്ചു.
മുത്തുമണി പതുക്കെ ബുള്ളറ്റിൽ നിന്നും ഊർന്നിറങ്ങി. പുരുഷ പ്രജകൾ ഇത് കണ്ടു വിളറി വെളുത്ത മുഖവുമായി ചുറ്റും നോക്കികൊണ്ടിരുന്നു.
ദേവൻ മുഖം ചരിച്ചു അവളെ നോക്കി.മുത്തുമണി നന്ദിയോടെ അവനെ തന്നെ നോക്കി നിന്നു.
അവൾ എന്തോ പറയാൻ തുനിഞ്ഞതും പിറകിൽ നിന്നുമുള്ള ചവിട്ടേറ്റ് ദേവനും ബുള്ളറ്റും നിലത്തേക്ക് തെറിച്ചു വീണു.
മുത്തുമണി ഞെട്ടലോടെ പുറകിലേക്ക് നോക്കി. അവിടെ തലയിൽ തോർത്ത് വട്ടത്തിൽ കെട്ടി വയ്ക്കുന്ന മുണ്ടും ബനിയനും ഇട്ട ആളെ അവൾ കണ്ടു.
ആ സമയം അവിടെ പണിയെടുത്തുകൊണ്ടിരുന്നവർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി മുറ്റത്തേക്ക് നടന്നടുത്തു.
ദേവൻ പതുക്കെ നിലത്തു കൈ കുത്തി എണീറ്റു. അതിനു ശേഷം ബുള്ളറ്റ് എടുത്തു പൊന്തിച്ചു വച്ചു.മുത്തുമണി അവനരികിലേക്ക് ഓടി വന്നു.