ശാരീരികോല്ലാസത്തിനും വ്യായാമത്തിനും വേണ്ടിയുള്ള ‘ഷട്ടിൽകോർട്ട് ‘ഉൾപ്പടെയുള്ള കളിസ്‌ഥലം .ഭക്ഷണ കാര്യത്തിലാണെങ്കിൽ….നാട്ടിലെ ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി , ബോംബെ -കേരളീയ രുചിക്കൂട്ടുകൾ കൂടിക്കലർന്ന ഒരുതരം മിശ്രിത ആഹാര ഇനങ്ങളായിരുന്നു അഭിരാമിയുടെ പാചകത്തിൽ അധികവും അവിടെ .അഭിജിത്തിന് ആദ്യമൊന്നും അതിനെ ഉൾക്കൊള്ളാനായില്ലെങ്കിലും , വളരെ കുറഞ്ഞ ദിവസം കൊണ്ട് അവൻ ആ രുചികളുമായും വസതിയുമായും താദാത്മ്യം പ്രാപിച്ചു . ചുരുക്കത്തിൽ …ബോംബെയിൽ എത്തി , വളരെ പെട്ടെന്നുതന്നെ അവൻ ബോംബെ നഗരവുമായും നഗരജീവിതവുമായും നല്ലരീതിയിൽ പൊരുത്തപ്പെട്ടു . കുറച്ചുദിവസം , ആ നാട് മൊത്തമായൊന്ന് ചുറ്റിക്കണ്ടു . എല്ലാ ഇടവുമായി പരിചയപ്പെട്ട് ഒട്ടൊന്ന് മനസ്സിലാക്കി . വലിയ താമസം വരുത്താതെ , അളിയൻ ശരിയാക്കികൊടുത്ത കമ്പനിയിലെ ജോലിയിൽ അയാൾ പ്രവേശിക്കയും ചെയ്‌തു . വേല കിട്ടിയ തൊഴിലിടം ആകട്ടെ ,അധിക ദൂരത്തൊന്നും അല്ലാത്ത തൊട്ടടുത്ത പ്രദേശത്തു . കിട്ടിയ പണിയോ മറാഠി തുണിമില്ലുകമ്പനിയിലെ സെയിൽസെക്ഷനിലെ ക്യാഷ്യർ പോസ്റ്റും . വലിയ തലവേദന ഇല്ലാത്ത , ഭാഷയുടെയോ മറ്റ് പരിജ്ഞാനത്തിൻറെയോ അത്യന്താപേക്ഷിതം ഒന്നുമില്ലാത്തത് .ഒപ്പം , തീരെ ജോലിഭാരമില്ലാത്ത ലളിതമായ…എന്നാൽ ഉത്തരവാദിത്വപൂർണ്ണമായ ജോലി .ഇ൦ഗ്ളീഷ് ഭാഷയുടെ ഒക്കെ ശക്തമായ അടിത്തറ കൊണ്ട് ഉദ്യോഗത്തിൽ കയറി , വളരെ വേഗംതന്നെ ഉദ്യോഗവും സ്‌ഥാപനവുമായൊക്കെ നല്ലനിലയിൽ ഒത്തുപോകാനും എല്ലാവരുമായി നല്ല പരിചിത വൃന്ദത്തിലാവാനും അവനു പെട്ടെന്ന് സാധിച്ചു .
ജോലിപോലെതന്നെ , അളിയനും പെങ്ങളും അഞ്ചുവയസുകാരൻ കൊച്ചുനവനീതിനും ഒപ്പമുള്ള വാസവും അഭിക്ക് , ബോംബെജീവിതത്തിൻറെ യാതൊരു ക്ളേശങ്ങളും വരുത്താതെ ഓരോനാളും അതീവസന്തോഷത്തോടും പ്രതീക്ഷകളോടും സുരഭിലമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു . പുലർച്ചെ എണീറ്റ് ,അല്പം വ്യായാമം…പിന്നെ പ്രഭാതകൃത്യം. അതുകഴിഞ്ഞു പ്രാതൽ കഴിച്ചു നേരെ പണിക്കു പോയാൽ വൈകിട്ട് തിരികെയെത്തി കുറച്ചുസമയം പത്രംവായന. പിന്നെ , ടി.വി കാണൽ , കൊച്ചുമോനോടൊപ്പം അല്പം കളിതമാശകളും വിനോദോപാദികളുമായി ഇടകലരൽ .അളിയൻ നേരത്തെ എത്തിയാൽ , അളിയനും സഹോദരിക്കുമൊപ്പം പഴയ നാട്ടുകാര്യങ്ങളും ലോകവിവരങ്ങളും സംസാരിച്ചു സമയം പോക്കും . രാത്രി , സകലരുമായി വട്ടത്തിൽ ഒത്തുചേർന്നിരുന്ന് കൊതിയും നുണയും പറഞ്ഞു ചപ്പാത്തിയോ റൊട്ടിയോ എന്തെങ്കിലും തദ്ദേശീയ അത്താഴം സുഭിക്ഷമായി കഴിച്ചു ബെഡ്ഡ്‌റൂമിൽ അഭയം തേടും . പിന്നെയാണ് പരന്ന വായന. അളിയൻ വക സമാഹാരത്തിൽ ഉള്ളതും അവൻ കൊണ്ടുവന്നതുമായുള്ള പുസ്‌തകങ്ങളുമായി നേരിട്ടുള്ള പോരാട്ടം !. യുദ്ധം ഏകദേശം മയക്കത്തിലേക്കടുപ്പിക്കുമ്പോൾ മാത്രം ബുക്കുമടക്കി കിടക്കയെ ആശ്രയിക്കും . നിദ്ര വിട്ടാൽ പിന്നെ വീണ്ടും അടുത്തദിനം ആരംഭിക്കും. ഇങ്ങനെ ആയിരുന്നു അഭിയുടെ ആദ്യകാല ബോംബെ ദിനചര്യകൾ . ഞായറാഴ്ചകളിലും മറ്റുള്ള അവധി ദിനങ്ങളിലും രാവിലെതന്നെ മിനക്കെട്ടിരുന്നു വന്ന കത്തുകൾക്കുള്ള മറുപടികൾ തയ്യാറാക്കും . പ്രാരംഭത്തിൽ അച്ഛൻ ,’അമ്മ ,ശ്രീക്കുട്ടി എന്നിവർ കൂടാതെ , ചില കൂട്ടുകാരും തകൃതിയായി കത്തുകൾ അയക്കുമായിരുന്നു . വിശദമായ് അല്ലെങ്കിലും എല്ലാവർക്കും തൃപ്തികരമായി മറുപടി എഴുതുക എന്നത് അവൻറെ ഒരു ശീലമായി . കാലക്രമേണ അതൊക്കെ കുറഞ്ഞുവന്നെങ്കിലും ശ്രീക്കുട്ടിയും അമ്മയും മുറക്ക് എഴുതുമായിരുന്നു . അച്ചന്റെ കത്ത് കുറഞ്ഞു , പിന്നത് ഫോണ് വിളികളിൽ മാത്രമൊതുങ്ങി .