അച്ഛനോടും പിന്നെ ,അന്വേഷിച്ചിട്ട് വല്യ അർഥവും ഇല്ല, എന്നറിഞ്ഞു കൊണ്ടുതന്നെ ചുമ്മാ തിരക്കി .ഉത്തരം അവിടെയും ‘തഥൈവ’. ”വളരെ വൈകിയാണ് അറിഞ്ഞത് ”, ”പറയാൻമറന്നു” തുടങ്ങിയ കുറെ പല്ലവികൾ പിറകെവന്നു . പിന്നോട്ടും താമസിച്ചില്ല , വീർപ്പുമുട്ടലുകൾ പഴയ അസ്വാസ്ഥ്യങ്ങളിലേക്ക് സംക്രമിച്ചാലോ?. നീറ്റലുണ്ടാക്കുന്ന ചിന്തകൾ , അയാളെ വേഗം പല്ലുതേപ്പിച്ചു, കുളിപ്പിച്ച്, കാപ്പിയും കുടിപ്പിച്ചു പുറത്തേക്കിറക്കി . ഷെഡിൽ ചാരിവച്ചിരുന്ന അച്ഛൻറെ പഴ ബൈക്ക് സ്റ്റാർട്ട്ചെയ്ത് പതിയെ റോഡിലോട്ടുവിട്ടു .ഡിസംബർ മാസം ആയതുകൊണ്ടാവാം ….റോഡിൽ തണുപ്പുമാറി ,വലിയ ചൂടൊന്നും ആയിട്ടില്ല . നേരിയ തിരക്ക് മാത്രമുള്ള വീഥിയിലൂടെ ബൈക്ക് കുതിച്ചു. പ്രത്യേക ഉദ്ദേശമൊന്നും ഇല്ലാത്തപോലെ അലസമായി വണ്ടി ഓടി നേരെ തിരുമല ചർച്റോഡിൽ ചെന്ന് അറിയാതെനിന്നു .അവിടെ, സെൻറ്ജോർജ്ജ് വലിയ പള്ളിക്ക് തൊട്ടുമുന്നിലുള്ള കടക്കു വെളിയിൽ വണ്ടിവച്ചു, കടയിൽ നിന്നൊരു തണുത്ത സോഡാ വാങ്ങി കുടിച്ചു …അഭി , ഒരു ‘വിൽസു’വാങ്ങി മെല്ലെ ചുണ്ടിൽവച്ചു തിരികൊളുത്തി ചിന്തക്ക് ചിന്തേരിട്ടു . അതാ…..പള്ളിയിൽ നിന്നും പ്രാർഥനകഴിഞ്ഞു, പുറത്തേക്കിറങ്ങി വരുന്ന പുരുഷാരം . ആണും പെണ്ണും കുട്ടികളും എല്ലാമുണ്ട് കൂട്ടത്തിൽ. ഒറ്റതിരിഞ്ഞും, പല ഗണങ്ങളായും പലരും പലവഴിക്ക് സംഘംവിട്ടു പിരിഞ്ഞു പോകുന്നു. കത്തിത്തുടങ്ങിയ സിഗരറ്റ് , അൽപമൊന്ന് ആഞ്ഞു ഉള്ളിലേക്ക് വലിച്ചു …ചുരുളുകളായി പുക പുറത്തേക്ക് ഊതിവിട്ടു… കുഞ്ഞൊരു ആത്മശാന്തിയോടെ , കൗതുകപൂർവ്വം അഭി അങ്ങോട്ട് നോക്കിനിന്നു . ദേ മറ്റൊരുകൂട്ടം പെണ്ണുങ്ങൾ ..പല വേഷത്തിലും പ്രായത്തിലും ഉള്ള കുട്ടികളടങ്ങിയ ചെറു വിഭാഗം , സംസാരിച്ചും പറഞ്ഞും തനിക്കരികിലൂടെ റോഡിലേക്ക് നടന്നുകയറുന്നു . അവരുടെ കൂട്ടത്തിൽ , എന്നാൽ ഒരൽപം ഒറ്റതിരിഞ്ഞു , ഏറ്റവും പിറകിലായി ചെറുപ്പക്കാരിയായൊരു സ്ത്രീ വിരൽത്തുമ്പിൽ ഒരുകൊച്ചു പെൺകുട്ടിയുമായി തീർത്തും മന്ദഗതിയിൽ… നടന്നു കേറി വരുന്നു . ഒറ്റനോട്ടത്തിൽ!….ആദ്യമേ, വളരെദൂരെ നിന്നേ അഭിക്ക് ആളെ തീർത്തും മനസ്സിലായി . ഒരുകാലത്തു തൻറെ എല്ലാം എല്ലാം ആയിരുന്ന ”അലീന ”എന്ന ‘അലീന അമൽദേവ് ‘. സാരിത്തുമ്പുകൊണ്ട് മൂർദ്ധാവും മുഖപാർശ്വങ്ങളും മറച്ചുപിടിച്ചു…ആരെയും ശ്രദ്ധിക്കാതെ ,കുനിഞ്ഞ ശിരസ്സുമായി തനിക്ക് മുന്നിലൂടെ . ക്ഷിപ്രവേഗം സിഗററ്റ് വലിച്ചെറിഞ്ഞു , മുന്നേക്ക് ഉറ്റുനോക്കുമ്പോൾ …മുഖത്തു വിഷാദം വിളിച്ചോതുന്ന അർത്ഥരഹിതമായൊരു വിളറിയ ദയനീയ പുഞ്ചിരിയോടെ, ഒന്ന് ഞെട്ടി തന്നെ നോക്കി തീരെ താഴ്‌മയോടെ, അവൾ…
.” നാട്ടിലുണ്ടായിരുന്നോ ?….” .
തന്നെ കണ്ട് ഭയന്നോ എന്തോ ആ ഒരൊറ്റ മാത്രയിൽ , പെൺകുട്ടി വിരൽത്തുമ്പ് ഉപേക്ഷിച്ചു പെട്ടെന്ന് മുന്നിൽ ആരിലേക്കോ ഓടിമറഞ്ഞു .
”ഇല്ല , ഇന്നലെ എത്തിയിട്ടേ ഉള്ളൂ . ” ശോകഛായ പടർത്തിയുള്ള അഭിയുടെ ഉത്തരത്തിനു പകരമായ് അവൾ…
” സുഖംതന്നെ അല്ലെ ?”…..