കുപ്പായ കീശയിൽനിന്നും വലിയ സൺഗ്ളാസ്സ് എടുത്ത് മുഖത്തു വച്ച് ഒന്നുകൂടി ഗൗരവം കൂട്ടി….വേദന മാറ്റാൻ ശ്രമിച്ചു, അഭി കീ തിരിച്ചു കിക്ക് ചെയ്‌തു വണ്ടി സ്റ്റാർട്ടാക്കി.പിന്നെ, റൈസ് ചെയ്‌തു ബൈക്ക് റോഡിലേക്ക് ഇരച്ചു കയറ്റുമ്പോൾ….മനസ്സാകെ കലുഷിതമായിരുന്നു. യാന്ത്രികമായി, ഏതൊക്കെ വഴികളിലൂടെ എങ്ങനൊക്കെയോ ഇരുചക്രയന്ത്രം കുതിച്ചു. പാഞ്ഞുപോയ വണ്ടി, ഒടുവിൽ ചെന്ന് നിന്നതാകട്ടെ …തമ്പാനൂർ റെയിൽവേസ്റ്റേഷൻ കോമ്പൗണ്ടിന് ഉള്ളിലും . അവിടെച്ചെന്ന്, യാത്രാസംബന്ധിയായ രേഖകളെല്ലാം എത്രയും പെട്ടെന്ന് ശരിയാക്കി, കൃത്യം ഒരു മണിക്കൂർ കൊണ്ട് താഴെവന്നു. ബൈക്കെടുത്തു അവിടുന്ന് വീട്ടിലേക്ക് തിരിക്കും വഴി, മറ്റുകുറെ സ്‌ഥലങ്ങളിലും കൂടി അയാൾക്ക് കയറാനുണ്ടായിരുന്നു. അവിടല്ലാം കയറി, വളരെ വേഗം വീട്ടിലേക്ക് കുതിച്ചു. അങ്ങനെ കാര്യങ്ങളെല്ലാം തീർത്തു ‘ആരാമത്തിൽ ‘മടങ്ങിയെത്തുമ്പോൾ സമയം വൈകുന്നേരമായിരുന്നു. അവിടെ, അവനെ കാത്തു ഇറമ്പത്തുതന്നെ അച്ഛനും അമ്മയും അമ്മാവനും ഒക്കെ നിൽപ്പാണ്. അവർക്ക് പിറകിലായി, അമ്മാവൻ , അമ്മായി, ശ്രീക്കുട്ടി തുടങ്ങിയവരും ഉണ്ട്….അവൻറെ ആഗമനം പ്രതീക്ഷിച്ചു. വണ്ടി, ഷെഡിൽ കയറ്റിവച്ചു…ഇറയത്തേക്ക് കയറി വരുമ്പോൾത്തന്നെ, കാത്തു ക്ഷമയറ്റു നിന്ന അച്ഛൻ ആദ്യമേ തുടങ്ങി.
” എന്താടാ മോനേ ,കറങ്ങി നടക്കയാണോ ഇപ്പോഴും…പഴയപോലെ. അളിയൻ രാവിലെമുതൽ നിന്നെ നോക്കി കാത്തുനിൽക്കയാ.”….
പെട്ടെന്ന്, സൺഗ്ളാസ്സെടുത്തു മടക്കി, തിരികെ പോക്കറ്റിൽ വച്ച്…അഭി….” ങ്ങാ …ഞാൻ സംസാരിക്കാം എന്ന് പറഞ്ഞിരുന്നല്ലോ ?. പെട്ടെന്ന്, കുറച്ചു അത്യാവശ്യ തിരക്ക് വന്നുപെട്ടുകൊണ്ടാ…സംസാരിക്കാം . ”
നിറഞ്ഞ ചിരിയോടെ അമ്മാവൻ…..” സംസാരിച്ചില്ലേലും…വന്നിട്ട്, നിന്നെയൊന്ന് കാണാൻകൂടി കിട്ടുന്നില്ലല്ലോ കുട്ടാ, എവിടാ മോനേ നീ ?…ഞങ്ങൾക്കൊന്ന് പിടി താ .” അഭി ഒന്ന് മൂളി, മുന്നോട്ടുവന്നു. അമ്മാവൻ തുടർന്നു…..
” പേടിക്കേണ്ടാ.നിന്നോട് വഴക്ക് പിടിക്കാൻ ഒന്നുമല്ല. കാര്യങ്ങളെല്ലാം അളിയൻ തുറന്നുപറഞ്ഞു. നീയോ ശ്രീയോ നേരത്തേ ഇതൊക്കെ ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ…ഈ പെടാപാടിൻറെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ?. കാര്യങ്ങൾ…ഇത്രമാത്രം രൂക്ഷമാവുമായിരുന്നോ ?.നിൻറെ വരവും പ്രതീക്ഷിച്ചാ അവൾക്ക് വന്ന ആലോചനകളൊക്കെ മാറ്റിവച്ചു…കല്യാണം ഇങ്ങനെ അകാരണമായി നീട്ടികൊണ്ട് പോവേണ്ടിവന്നത് .ആ സാരമില്ല, ഇപ്പോഴെങ്കിലും എല്ലാം തുറന്നറിയിക്കാൻ തോന്നിയത്നന്നായി !. ഇനി, ആരെയും കാത്തുനിൽക്കാതെ, വരുന്ന മറ്റ് ആലോചനകളുമായെങ്കിലും …മുന്നോട്ട് പോകാമല്ലോ ?…”
ഭർത്താവിൻറെ മുഖത്തു വല്ലാതെ, ദുഖവും നിരാശയും ഏറുന്നത് മനസ്സിലാക്കി…ഭാര്യ ഭാനുമതി ഇടപെട്ടു ” അതുതന്നെ മോനേ.മോനവളെ വേണ്ടാത്തതിലുള്ള വിഷമം കൊണ്ട് ഒന്നുമല്ല. വയസ്സ് പത്തിരുപത്തി അഞ്ചായില്ലേ അവൾക്ക് ?. അവളുടെ കൂട്ടുകാരികളുടെ ഒക്കെ , കല്യാണംകഴിഞ്ഞു മക്കളുമായി. പോരാത്തതിന്, ക്ലാസ്സെല്ലാം കഴിഞ്ഞവൾ വെറുതെ നിൽക്കാൻ തുടങ്ങീട്ടും നാള് കുറെയായി . ”
അഭി മെല്ലെ നീങ്ങി, പൂമുഖത്തേക്ക് കയറി. അവിടൊരു കോണിൽ ഒളിഞ്ഞുനിന്നിരുന്ന ശ്രീമോളുടെ ചുമലിൽ കൈവച്ചു പറഞ്ഞു…” അവളെ വേണ്ടാ എന്നാരു പറഞ്ഞു ?. എന്റെ കുഞ്ഞനുജത്തിയായി ഇവൾ എപ്പോഴും എൻറെ കൂടെയുണ്ട്. വിവാഹം കഴിച്ചു