” ഇതാണ് അഭിജിത് അങ്കിൾ . മമ്മീടെ അടുത്ത ഫ്രണ്ടാ .അങ്ങ് ബോംബെയിലാ ജോലിചെയ്യുന്നത് .താമസവും അവിടെത്തന്നെ . ഇപ്പോൾ ലീവിന് നാട്ടിൽവന്നതാ . സ്‌കൂൾ ക്ലാസ്സുമുതൽ കോളേജ്‌വരെ മമ്മയോടൊത്തു പഠിച്ചതാ . മാമന് ഒരു ഹായ് പറഞ്ഞേ…”
” ഹായ് അങ്കിൾ ”…ഹായ് പറഞ്ഞു മിലിമോൾ അങ്കിളിനു കൈനീട്ടി. തിരികെ ഹായ് പറഞ്ഞു നീട്ടിയകയ്യിൽ ഷേക്ക്ഹാൻഡ് കൊടുത്തു അഭി എന്തൊക്കെയോ കാര്യങ്ങൾ കൂടി അന്വേഷിച്ചു ലാളിച്ചു . എല്ലാത്തിനും അവൾ മമ്മിയെ നോക്കി, ചിരിച്ചുല്ലസിച്ചു കൃത്യമായി മറുപടി പറഞ്ഞു ചിണുങ്ങി .ഒടുക്കം മമ്മി,പൊയ്ക്കോളാൻ പറഞ്ഞപ്പോൾ….അങ്കിളിനു റ്റാറ്റാ പറഞ്ഞു ക്ലാസ്സിലേക്ക് ഓടിക്കേറിപോയി . മിലിമോൾ കാഴ്ചയിൽ നിന്ന് മറയുന്നത് രണ്ടുപേരും കൗതുകത്തോടെ നോക്കിനിന്നു . അതിൻറെ ആത്മഹര്ഷങ്ങളിൽ നിന്ന് മോചിതരായി മാറിയപ്പോൾ ….നെഞ്ചിൽ നിറഞ്ഞ ഉൾപുളകത്തിൽ എന്തോ ഓർത്തെടുത്തപോലെ, അഭിയെ നോക്കി പുഞ്ചിരിയോടെ ലീന ചോദിച്ചു .
” സ്മിത ആന്റി പറഞ്ഞുള്ള ഓർമ്മയാണ്.നമ്മുടെ വേര്പിരിയലിനു തൊട്ട് ചേർന്നാണെന്നു തോന്നുന്നു .ഏതോ വാശിയാൽ എന്നവണ്ണം പെട്ടെന്നൊരു ദിവസം അഭി ബോംബേക്ക് നാടുവിട്ടു .പിന്നെ , നീണ്ട അഞ്ചു വർഷക്കാലം…ആരുമായും ഒരടുപ്പവും സമ്പർക്കവും ഒന്നുമില്ലാത്ത അതിതീവ്ര അജ്ഞാതവാസം !. അതുകഴിഞ്ഞു ഇപ്പോൾ ആണല്ലേ ഇങ്ങോട്ട് ഒരു മടങ്ങിവരവ് ?.”..
അഭിയുടെ ചെറു മൂളലിന് തുടർച്ചയായി…. ” എന്നിട്ട് ഈ 5 വർഷം, നിനക്ക് ജന്മനാട്ടിൽ വന്നൊന്ന് എത്തിനോക്കണം എന്നുപോലും തോന്നിയില്ല. അല്ലേ ?. ഹോ!…എന്നെ അത്രക്ക് അങ്ങ് വെറുത്തു കാണുമായിരിക്കും ല്ലേ ?…അതല്ലേ സത്യം?…എന്നിട്ടിപ്പോൾ എങ്ങനെ ?. എന്നെ അഭിമുഖീകരിക്കാൻ ആ പഴയ വിദ്വേഷവും പകയും ഒക്കെ മാറിയോ നിനക്ക് . എങ്ങനെ കഴിഞ്ഞു നിനക്ക് അതിനൊക്കെ ?.”
തമാശരൂപേണ എങ്കിലും തികച്ചും ഗൗരവതരം ആയിരുന്നു ആ ചോദ്യം . അതിന് ഗൗരവം ഒട്ടും കുറക്കാതെതന്നെ അഭീടെ മറുപടി വന്നു. ” ശരിയാണ് . വെറുപ്പും വൈരാഗ്യവും ഒക്കെ ആവോളം ഉണ്ടായിരുന്നു . നിന്നോടല്ല , ഈ നാടിനോട് മുഴുവൻ !. അതുകൊണ്ട് ആയിരിക്കാം…നീ ചോദിച്ചപോലെ ഇടക്കുള്ളൊരു മടങ്ങിവരവിന് തീരെ ആഗ്രഹം തോന്നാതിരുന്നത് . എന്നുവെച്ചു അതിപ്പോൾ മാറിയിട്ടൊന്നുമല്ല ഈ വരവ് ട്ടോ .രണ്ടാമത് പറഞ്ഞത്…അതിലും സത്യം. നിന്നെ നേരിടാൻ , വല്ലാത്ത വൈക്ലബ്യം ഉണ്ടായിരുന്നു. അതുപക്ഷേ , നിന്നോടുള്ള പകയോ വിരോധമോ ഒന്നും കൊണ്ടല്ല കേട്ടോ , നിന്നെ കാണാൻ , ഈ അവസ്‌ഥയിൽ നിന്നെ അഭിമുഖീകരിക്കാൻ വല്ലാത്ത ദുഃഖം ഉണ്ടായിരുന്നു . പ്രത്യേകിച്ച് ഈ 3 വർഷത്തിനുള്ളിൽ നിന്നെ വന്നൊന്ന് കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ, ഈ വൈകിയവേളയിൽ വന്ന് , നീ മറന്നു തുടങ്ങിയതെല്ലാം ഓർമ്മിപ്പിക്കേണ്ടി വന്നതിൽ .