പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

കഴിഞ്ഞ ദിവസങ്ങളിൽ മരണം കവർന്നെടുത്ത ഹതഭാഗ്യരുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ . നാട്ടിലെ ഏതെങ്കിലും പരിചിതമുഖങ്ങൾ കൂട്ടത്തിലുണ്ടോ ?…എന്നൊരു സ്വാഭാവിക അവലോകങ്ങളോടെ, ചരമകോളങ്ങളുടെ .താഴെയറ്റത്തു സഞ്ചരിച്ചു മിഴികളെത്തി . പൊടുന്നനെയാണ് ചരമ വാർത്തകളുടെയെല്ലാം താഴെയറ്റത്തു , നാലുകോളം വലിപ്പത്തിൽ വലതുവശത്തായി ഒരു വലിയ ചരമ അനുസ്‌മരണ ഫോട്ടോ അയാളുടെ ശ്രദ്ധയിൽ പെടുന്നത് . കൗതുകത്താൽ അടുത്ത നോട്ടത്തിൽ ,ഫോട്ടോക്ക് കീഴെ മുട്ടൻ അക്ഷരത്തിലുള്ള ആളുടെ നാമധേയത്തിൽ കണ്ണുടക്കി. ”ലവ്വിങ്‌ മെമ്മറീസ് ഓഫ് മിസ്റ്റർ.ഡാനിയൽ ടിസ്സുസ്സാ എഡ്‌വിൻ ”. പേര് വായിച്ചു ഒറ്റനോട്ടത്തിൽ അഭിജിത് ഞെട്ടിത്തരിച്ചു .

വിശ്വസിക്കാനാവാതെ , ചിത്രത്തിലെ ആളിനെ വീണ്ടും വീണ്ടും ശ്രദ്ധിച്ചു നോക്കി .നോക്കുന്നതിനൊപ്പം ശരീരം ആകവേ വിറകൊണ്ടു .ഞെട്ടൽ വിട്ടൊഴിയാതെ , തരിച്ച മനസ്സും ദേഹത്തോടും പേരും ചിത്രവും പലവുരു മാറിമാറി നോക്കി…ഉറപ്പിച്ചു . അതേ , മറ്റാരുമല്ല തൻറെ അലീനയുടെ പ്രിയ ഭർത്താവ്…ഡാനി എന്ന ഡാനിയൽ തന്നെ!…തെല്ലും സംശയമില്ല .നന്നേ പരിചിതനായ വ്യക്തിയുടെ പേരും ചിത്രവും പൂർണ്ണമായി മനസ്സിലായി കഴിഞ്ഞപ്പോൾ ഞെട്ടലിൻറെ ആഘാതം വർദ്ധിച്ചു . നെഞ്ചു പിടച്ചു , ഹൃദയസ്പന്ദനം പിന്നെയും കൂടി . അയാൾ മരണപ്പെട്ടു എന്ന് മാത്രമല്ല , ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്ഷം തികഞ്ഞിരിക്കുന്നു . അതിൻറെ അനുസ്മരണാർദ്ധം ഓർമ്മദിവസം ബന്ധുമിത്രാദികൾ പരസ്യം ചെയ്തിരിക്കുന്ന സ്മരണാഞ്ജലിയാണ് താനിപ്പോൾ ദർശിക്കുന്നത് . എത്ര ദാരുണം ആണിത് ?. ആൾ മരിച്ചിട്ട് ഇത്ര കാലം ആയെങ്കിലും ആരെങ്കിലും ആ വാർത്ത എങ്ങനെങ്കിലും ഒന്ന് തന്നോട് കൈമാറാനുള്ളൊരു സാമാന്യബോധം ഇല്ലാതെപോയത് എന്തേ ?. അത്രക്ക് അന്യനായി മാറിയോ താൻ ഈ നാട്ടിൽ ?.എങ്ങനെ മരിച്ചു ?…എന്താണ് കാര്യം ?…വിശദാ൦ശങ്ങൾ ഒന്നുമറിയില്ല . താൻ അറിയണമെന്ന് ആരും ആഗ്രഹിച്ചു കാണില്ല . അല്ലെങ്കിൽ , എല്ലാവരും മനപ്പൂർവ്വം എല്ലാം തന്നിൽ നിന്നും മറച്ചുവച്ചു . എങ്ങനാണേലും , തന്നെ ഒറ്റപ്പെടുത്തി തന്നിൽ നിന്നുമവൾ അകന്നു മാറി പോയ ശേഷമുള്ള ഒരു കാര്യവും താൻ അറിഞ്ഞിട്ടില്ല . അറിയാൻ ആഗ്രഹിക്കുകയും ചെയ്‌തിട്ടില്ല , എന്നതുംശരിതന്നെ!. ആ ബന്ധത്തിൽ അവർക്ക് കുട്ടികൾ ജനിച്ചിരുന്നോ ?…ഉണ്ടെങ്കിൽ ആൺകുട്ടിയാണോ പെണ്ണാണോ ?…തുടങ്ങി ഒന്നും .പക്ഷെ അതുപോലൊക്കെ ആണോ ഇത് ?…അവളുടെ സ്വകാര്യ ജീവിതത്തിൽ, സ്വന്തം ജീവിതം തന്നെ തകർന്നടിയുന്ന വിധത്തിൽ ഒരു അത്യാഹിതം, ഒരു ദാരുണവിയോഗം നടന്ന് നീണ്ട മൂന്ന് വര്ഷം ആയിട്ടും താൻ ഒന്നും അറിഞ്ഞില്ലെന്നുവച്ചാൽ…വല്ലാത്ത ദുര്യോഗം തന്നെ!. ആ ചിന്തകൾ അഭിയെ ഞെട്ടലിൽ നിന്ന് മാറ്റി …മൊത്തത്തിൽ വല്ലാത്തൊരു അവസ്‌ഥയിൽ ,വേദനയുടെ പരമകോടിയിൽ കൊണ്ടെത്തിച്ചു . പത്രം ഒന്നുകൂടി നോക്കി . ഫോട്ടോക്കടിയിൽ , ” ഫ്രം ആൾ സോറോയിങ് ഫാമിലി ” എന്ന് മാത്രമേ അടിയിൽ കൊടുത്തിട്ടുള്ളൂ . ആയതിനാൽ മക്കൾ തുടങ്ങി ഒരു കാര്യത്തെക്കുറിച്ചും യാതൊരു സൂചനയും ഇല്ല .അടുത്ത ക്ഷണം പത്രം മടക്കിവച്ചു അഭി അമ്മയെ വിളിച്ചു . വിവരം ചൂണ്ടി കാണിച്ചപ്പോൾ ….”ആണോ?, അയ്യോ!, ശ്ശെ , കഷ്‌ടം ” എന്നിങ്ങനെ ആശ്ചര്യ വ്യാക്ഷേപങ്ങളോടെ , അറിയില്ല എന്ന് വ്യക്തമാക്കി അവർ കൈമലർത്തി .

Leave a Reply

Your email address will not be published. Required fields are marked *