അത്രക്ക് പെണ്ണിനെ വേറെ ആലോചനക്ക് ഒന്നും ശ്രമിക്കാതെ , ഇത്രനാളും നിനക്ക് വേണ്ടിയാ അവർ വെയിറ്റുചെയ്‌തു കാത്തുകാത്തു നിന്നേ . നിനക്കിത് താൽപര്യമില്ലെങ്കിൽ കുറച്ചുമുന്നേ അറിയിച്ചിരുന്നേൽ…. അവർ എങ്ങനെലും ആ പെണ്ണിൻറെ കെട്ടൊന്ന് നടത്തിയേനെ .ഇതിപ്പോ ആകെ കഷ്‌ടമായല്ലോ ഈശ്വരാ…. ”
അതേ ശാന്തതയിൽ നായർ….” അമ്മിണി , ഇവൻ ഇതിനി സംസാരിക്കാൻ പോയാൽത്തന്നെയും ലഹളയിൽ അല്ലാതെ , അത് അവസാനിക്കുമെന്ന് തോന്നുന്നില്ല . നീ ഒന്ന് കാര്യമായി ചിന്തിക്കെടാ …എന്തായാലും നിനക്കൊരു കല്യാണം വേണം . പിന്നെ , അറിഞ്ഞുവച്ചു അറിയാവുന്നവർ തമ്മിൽ ഇതിൻറെ പേരിൽ തല്ലു കൂടണമോ ?.”
എല്ലാം അറിഞ്ഞിട്ടും ‘അമ്മ സമാധാനത്തിൻറെ വെള്ളക്കൊടി വീശി …..” അതേ അവൾക്കെന്താ ഒരു കുറവ് ?.എല്ലാംകൊണ്ടും നിനക്കും കുടുംബത്തിനും ചേർന്ന ഒരു പെണ്ണല്ലേ അവള് ?.പോരെങ്കിൽ വീട്ടുകാർ തമ്മിൽ പറഞ്ഞുവച്ചു , കുട്ടിക്കാലം മുതലേ നമുക്കെല്ലാം അറിയുന്ന പെണ്ണല്ലേ അത് .പിന്നെ എന്തിനാ എല്ലാവര്ക്കും ആഗ്രഹം കൊടുത്തു ഇതുവരെ കൊണ്ടെത്തിച്ചിട്ട്….”
ഉപസംഹാരം എന്നോണം അച്ഛൻ…..” പറയാനുള്ളത് ഞങ്ങൾ പറഞ്ഞു .ബാക്കിയൊക്കെ നിൻറെ ഇഷ്‌ടം. ഇതിൻറെ പേരിൽ കലഹംകൂടാനൊന്നും ഞങ്ങൾക്ക് വയ്യ !. ”
അച്ഛൻ കൈവിട്ട രോഷഭാവം സ്വയം ആർജ്ജിച്ചു അഭി…..” നിങ്ങളോടൊക്കെ ഇനി , ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . പോത്തിനോട് പോയി വേദം ഓതുന്നതാ ഇതിലും ഭേദം . പ്രത്യേകിച്ച് എല്ലാമെല്ലാം അറിയുന്ന ‘അമ്മ പോലും ഇങ്ങനൊക്കെ സംസാരിക്കുമ്പോൾ . അമ്മാവനോടെങ്കിൽ അമ്മാവനോട് . ഞാൻ അദ്ദേഹത്തോട് പോയി സംസാരിച്ചുകൊള്ളാം . മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കട്ടെ . ഇല്ലേൽ വരുന്നിടത്തുവച്ചു കാണാം .അല്ലാതെന്താ ?…” അതിഗൗരവത്തോടെ ഇത്രയും പറഞ്ഞു , ആരെയും വകവയ്ക്കാതെ അഭി , അവൻറെ വഴിക്കു പോയി .
അടുത്ത ദിവസം രാവിലെ പതിവുപോലെ അഭി , പൂമുഖത്തു പത്രവും വായിച്ചു ചൂട് കട്ടൻചായയും മൊത്തിക്കുടിച്ചു ചാരുകസേരയിൽ അങ്ങനെ കിടക്കുകയാണ് . തലേരാത്രിയിലെ കാര്യങ്ങൾ ആലോചിച്ചു ആകെ സംഘര്ഷഭരിതമാണ് മനസ്സ്!. എങ്കിലും വാർത്തകൾ ഓരോന്നായി വായിച്ചു അവയുമായി താദാത്മ്യം പൂണ്ട് , ചിന്തകൾ തിരിഞ്ഞും മറിഞ്ഞും സഞ്ചരിക്കുമ്പോൾ…മുഖത്തു ഭാവങ്ങളും അതിനൊത്തു മാറിമാറി മിന്നി മറയുന്നു . ‘അമ്മ അടുക്കളയിൽ പ്രാതലിനുള്ള നല്ല തിരക്കിലാണ് . പ്രഭാതസവാരിക്കൂ പോയ അച്ഛൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല . ഓരോ വാർത്തകളിലൂടെയും കണ്ണയച്ചുപോയ അഭി , അവിചാരിതം എന്നോണം നടുവിലെ ചരമപേജിലും വന്നെത്തി…വെറുതെ ഒന്ന് ഓടിച്ചു നോക്കി .