മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

കേശവൻ മതിലിൽ ചാരിയിരുന്ന് മടിയിൽ പരതി ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്തു. അവൻ പുക ആസ്വദിച്ചുകൊണ്ട് കണ്ണുകളടച്ചു. ജടപിടിച്ച മുടിയിൽ നീളമുള്ള വിരലുകൾ അമർന്ന് മെല്ലെ കെട്ടുകൾ വിടീക്കുന്നു. വരണ്ട മുഖത്തും ഉണങ്ങിയ താടിരോമങ്ങളിലും എണ്ണതേച്ചു തിരുമ്മുന്നു. ചൂടുള്ള ശ്വാസം പൊതിയുന്നപോലെ. ചുറ്റിലും സുഖമുള്ള ഗന്ധം. പെണ്ണിന്റെ മണം. കൈകൾ തന്നെ ചെരിച്ചു കിടത്തുന്നു. മാർദ്ദവമുള്ള മുലകളിൽ മുഖമമർത്തുന്നു. ക്ഷീണമവനെപ്പുണർന്നു.

ദേവകിയമ്മ വന്നു നോക്കിയപ്പോൾ വെറും തിണ്ണയിൽ  മലർന്നുകിടന്നുറങ്ങുന്ന കേശവൻ! അവരൊരു തലയിണയെടുത്ത് അവന്റെ തലയ്ക്കുതാഴെ വെച്ചു. അവന്റെ സുന്ദരമായ മുഖത്തുനോക്കിയപ്പോൾ നാരായണനെ ഓർമ്മവന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു.  ദേവീ, എന്റെ മോനെ കാത്തോളണേ! കണ്ണുകൾ തുടച്ചുകൊണ്ട് അവരടുക്കളയിലേക്കു പോയി.

സാറ. കുറച്ചു സംസാരിക്കാനുണ്ട്. കേശവൻ വിളിച്ചു. ഏതെങ്കിലും ഫ്രീ അവറുണ്ടോ? അവസാനത്തെ അവറു ഫ്രീയാ. സാറ പറഞ്ഞു. കഴിഞ്ഞ ദിവസം കേശവനെ തള്ളിയിട്ടതിൽപ്പിന്നെ ഇപ്പോഴാണു കാണുന്നത്. അവളുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. സഖാവ് തലയിൽ ഒരു കൊട്ടുതരാനാണ് വിളിച്ചത് എന്നാണവൾ കരുതിയത്. മിണ്ടാതെ കിട്ടുന്നതും വാങ്ങിച്ചോണ്ടു പോവാനും അവൾ റെഡിയായിരുന്നു!

ക്യാന്റീനിൽ കാണാം. കേശവൻ നടന്നകന്നു. സാറയ്ക്ക്  ഒരെത്തും പിടിയും കിട്ടിയില്ല. അവൾക്ക് എന്തോ പ്രശ്നമുള്ളതുപോലെ  തോന്നി. ദൈവമേ ഈ സഖാവ് എന്തിനുള്ള പുറപ്പാടാണോ ആവോ? ഇനിയെനിക്കെങ്ങാനും ഒരുമ്മയെങ്കിലും തരുമോ? പെട്ടെന്നവളുടെ മൂഡു മാറി. ഒന്നുമില്ലേലും ഈ മൊശടൻ സഖാവിന്റെ കൂടെ ഇത്തിരി സമയമെങ്കിലും ചെലവാക്കാമല്ലോ. പ്രിയതമൻ! ഹും! അങ്ങേരടെ ഓരോ പെരുമാറ്റങ്ങൾ! സ്നേഹത്തോടെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. വല്ല്യ വെളുപ്പൊന്നുമില്ല. അത്ര കൊലുന്നനെയൊള്ള ശാലീനസുന്ദരിയുമല്ല. ഇച്ചിരെ ചതയൊക്കെയൊണ്ട്. എന്നാലും കാണാനത്ര മോശമൊന്നുമല്ല. ക്ലാസ്സീത്തന്നെ ചെല വായിനോക്കികളുടെ കമന്റുകൾ കേട്ടില്ലെന്നു നടിക്കാറാണ് പതിവ്. ഇയ്യാളിനി വല്ല കടുക്കക്കഷായോം സേവിക്കണൊണ്ടോ കർത്താവേ! ഓരോന്നാലോചിച്ച് ക്ലാസ്സിൽ എത്തിയതവളറിഞ്ഞില്ല.

ഷെർലിയുടെ കൂടെയാണ് അവൾ ക്യാന്റീനിലേക്കു പോയത്. സഖാവ് വന്നിട്ടില്ല. അവരോരോ ചായേം കുടിച്ചിരുന്നപ്പോൾ കേശവനെത്തി. ഷെർലി നേരത്തേ തീരുമാനിച്ചപോലെ ലൈബ്രറിയിലേക്ക് പോയി.

കേശവനും ചായയ്ക്കു പറഞ്ഞു. ചൂടുള്ള ചായ മൊത്തിക്കൊണ്ട് അവൻ സാറയെ നോക്കി. അവൾ തല കുനിച്ച് മേശയുടെ പരുത്ത തടിയിൽ വിരലുകൊണ്ടെന്തോ വരച്ചിരിപ്പായിരുന്നു.

സാറ. എന്നെ നോക്ക്. അവൻ മൃദുവായി പറഞ്ഞു. അവൾ മുഖമുയർത്തിയില്ല. ഹും! സഖാവിന്റെയൊരു പുന്നാരം! അവൾ ചുണ്ടുകോട്ടി.

Leave a Reply

Your email address will not be published. Required fields are marked *