രാത്രി പന്ത്രണ്ടരയായപ്പോൾ അവർ എയർപോർട്ടിലേക്ക് ഇറങ്ങി. ബാഗുകൾ ഒക്കെ സാമുവേൽ തന്നെ എടുത്തു കാറിന്റെ ഡിക്കിയിൽ അടുക്കി, അവർക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. മകൾ ഉറക്കത്തിലായിരുന്നു. ഗായത്രി അവളെ വളരെ കരുതലോടെ എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി. ഗായത്രി കാർ ഓടിച്ചപ്പോൾ സാമുവൽ തൊട്ടടുത്ത് ഇരുന്നു. അവന്റെ തോൾ ആ സീറ്റിൽ ഒതുങ്ങാതെ ഗായത്രിയുടെ അരികിലേക്ക് തട്ടിനിൽക്കുന്നുണ്ടായിരുന്നു. അവർക്കിടയിലെ ആ ഒരു വൈബ് അമൃത ശ്രദ്ധിച്ചു. വളരെ കാഷ്വലായി ചിരിച്ചും തമാശ പറഞ്ഞും ഇരിക്കുന്ന സാമുവലിനെ ഗായത്രി നോക്കുന്ന നോട്ടത്തിൽ എന്തോ ഒരു രഹസ്യം ഒളിപ്പിച്ചു വെച്ചതുപോലെ അമൃതയ്ക്ക് തോന്നി. സാമുവൽ ഇടയ്ക്കിടെ ഗായത്രിയുടെ തുടയിൽ പതിയെ തട്ടുന്നതും അവൾ കണ്ടു.
അമൃതയുടെ ശ്വാസം മുറുകി. അവൾ മുഖം തിരിച്ച് വെളിയിലേക്ക് നോക്കി ഇരുന്നു.
മെൽബണിലെ ഒഴിഞ്ഞ റോഡുകളിലൂടെ കാർ നീങ്ങിക്കൊണ്ടിരുന്നു. നിരത്തിലെ ഓരോ വിളക്കുകാലുകൾ പിന്നിടുമ്പോഴും താൻ തന്റെ സമാധാനത്തിൽ നിന്ന് അകലുകയാണെന്ന് അവൾക്ക് തോന്നി.
എയർപോർട്ട് എത്തിയപ്പോൾ സാമുവൽ ട്രോളി തള്ളിക്കൊണ്ട് മുന്നിൽ നടന്നു. വിനു മകളെ എടുത്ത് അമൃതയുടെ അടുത്തു നിന്നു.
“സൂക്ഷിക്കണം കേട്ടോ…അവിടെ ചെന്നാൽ എല്ലാം നിനക്ക് ഇഷ്ടമുള്ളത് പോലെ നടക്കട്ടെ,” ഗായത്രി പതുക്കെ പറഞ്ഞു” ഗായത്രി അമൃതയെ കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിൽ ഒരു വിങ്ങലുണ്ടായിരുന്നു.
“നാട്ടിലെത്തിയാൽ ഉടൻ മെസ്സേജ് അയക്കണം.”
വിനുവും ഗായത്രിയോട് നന്ദി പറഞ്ഞു.