പിറ്റേന്ന് രാവിലെ ഒൻപത് മണിയായപ്പോഴേക്കും അവർ യാത്രയ്ക്ക് തയ്യാറായി. മകളെ അമ്മയുടെ അടുത്ത് ഏൽപ്പിക്കുമ്പോൾ അമൃതയുടെ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു. തന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ആധി.
“അമ്മേ, ഞങ്ങൾ പോയി വരാം. അർജുൻ നാളെ പോകുന്നത് കൊണ്ട് അവനെ ഒന്ന് കണ്ടേക്കാം എന്ന് കരുതി. വരാൻ കുറച്ച് വൈകും,” അമൃത ബാഗ് ശരിയാക്കിക്കൊണ്ട് പറഞ്ഞു.
അമൃതയും വിനുവും കാറിൽ തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ചു. കാർ ഓടിക്കുമ്പോൾ വിനു അർജുനെപ്പറ്റിയുള്ള പുകഴ്ത്തലുകൾ തുടർന്നു കൊണ്ടിരുന്നു. പക്ഷേ അമൃതയുടെ ശ്രദ്ധ പുറത്തെ റോഡിലായിരുന്നില്ല. അർജുന്റെ ഈ നിശബ്ദത അവളെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു.
കൊച്ചി എത്താറായപ്പോൾ അർജുൻ അയച്ച ലൊക്കേഷൻ വിനുവിന് ലഭിച്ചു. നഗരത്തിന് അല്പം പുറത്തായി, അധികം ബഹളങ്ങളൊന്നുമില്ലാത്ത ഒരിടം അർജുന്റെ പുതിയ വീടായിരുന്നു അത്. ഒരു വലിയ കൊട്ടാരമൊന്നുമല്ലെങ്കിലും, നല്ല ഡിസൈനുള്ള സുന്ദരമായ ഒരു വീട്.
ഗേറ്റ് കടന്ന് കാർ മുറ്റത്ത് നിർത്തുമ്പോൾ അർജുൻ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ഒരു ബ്ലാക്ക് ടീഷർട്ടും ട്രാക്ക് പാൻ്റ്സും ധരിച്ച് വളരെ കാഷ്വൽ ആയ ലുക്കിൽ. പഴയ ആ വന്യമായ നോട്ടത്തിന് പകരം മുഖത്ത് തികഞ്ഞ ഗൗരവം.
“ഇറങ്ങ് വിനു…” അർജുൻ മുന്നോട്ട് വന്ന് ചിരിച്ചു.
അമൃത കാറിൽ നിന്നിറങ്ങി അർജുനെ നോക്കി. അവളുടെ കണ്ണുകളിൽ ദേഷ്യവും ആകാംക്ഷയും കലർന്നു നിന്നു. പക്ഷേ അർജുൻ അവളുടെ കണ്ണുകളിലേക്ക് നോക്കാതെ വിനുവിനെ അകത്തേക്ക് ക്ഷണിച്ചു. അവൾക്ക് നേരെ ഒരു നോർമൽ പുഞ്ചിരി പോലും അവൻ നൽകിയില്ല.