അമൃതയും ഗായത്രിയെ മുറുക്കിപ്പിടിച്ചു. “കരയല്ലേഡീ… നമുക്ക് ഇനിയും കാണാമല്ലോ. പൈസ ഒക്കെ ആകുമ്പോ നീയും നാട്ടിലേക്ക് വരാൻ നോക്ക്.”
ഗായത്രി അമൃതയുടെ മുഖത്തേക്ക് നോക്കി. അവൾ അമൃതയുടെ കൈകൾ മുറുക്കിപ്പിടിച്ചു. ഗായത്രിയുടെ ശബ്ദം പതുക്കെയായി.
“അമ്മൂ… വിനുവിനോടുള്ള നിന്റെ സ്നേഹവും, അതേസമയം നീ അനുഭവിക്കുന്ന ആ മാനസിക സംഘർഷവും ഞാൻ കാണുന്നുണ്ട്. നിന്റെ ജീവിതം ഇനി നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചു തുടങ്ങണം….”
“നമുക്ക് ഒരുമിച്ച് ഇറങ്ങാം ഞാൻ ലീവ് എടുത്തിട്ടുണ്ട്”
ഗായത്രി അമൃതയെ ഒന്നുകൂടി മുറുക്കെ കെട്ടിപ്പിടിച്ചു. ആ ആലിംഗനത്തിൽ വലിയൊരു സുഹൃത്തിന്റെ കരുതൽ അമൃത അനുഭവിച്ചു. അവളുടെ കണ്ണുകളിൽ നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുന്നതിന്റെ സങ്കടം മാത്രമായിരുന്നു.
ഓഫീസിലെ യാത്രയയപ്പ് ചടങ്ങുകൾ കഴിഞ്ഞ് അമൃതയും ഗായത്രിയും ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. അമൃത ജനാലയിലൂടെ മെൽബൺ നഗരത്തിന്റെ തിരക്കുകളിലേക്ക് നോക്കിയിരുന്നു.
“അമ്മൂ… നീ പോയിക്കഴിഞ്ഞാൽ എനിക്ക് ഇവിടെ ആരുമില്ലാതാകും,” ഗായത്രി പുറത്തേക്ക് നോക്കി കൊണ്ട് തന്നെ വീണ്ടും പറഞ്ഞു. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
അമൃത അതിന് മറുപടി ഒന്നും തന്നെ പറഞ്ഞില്ല
അമൃതയും ഗായത്രിയും ഫ്ലാറ്റിലെത്തുമ്പോൾ വിനു അവസാനഘട്ട പാക്കിംഗിന്റെ തിരക്കിലായിരുന്നു. അഞ്ചു വർഷത്തെ മെൽബൺ ജീവിതം ഏതാനും പെട്ടികളിലേക്ക് ഒതുങ്ങുന്നത് നോക്കി അവർ ഒരു നിമിഷം നിന്നു.
“വിനു… ബാക്കി നമുക്ക് പിന്നെ നോക്കാം, ആദ്യം വല്ലതും കഴിക്ക്.” ഗായത്രി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. അവൾ അവർക്ക് കഴിക്കാൻ എന്തൊക്കെയോ തയ്യാറാക്കി. ഗായത്രി വന്നതോടെ വിനുവിന് ഒരാശ്വാസമായി.. വിനുവിനോടും മകളോടും വളരെ സാധാരണ രീതിയിൽ, ഒരു കുടുംബാംഗത്തെപ്പോലെ അവൾ സംസാരിച്ചു.