അമൃത ഒരു പരിഹാസത്തോടെ ചിരിച്ചു. “ചതിയോ?”
അവൾ പതുക്കെ എഴുന്നേറ്റ് വിനുവിനെ നോക്കി.
“വിനു, എയർപോർട്ടിൽ വെച്ച് അർജുന്റെ ആ നോട്ടം നീ കണ്ടോ? അവൻ എന്നെ നോക്കുന്നത് ഒരു സുഹൃത്തായല്ല, മറിച്ച് അവന്റെ എന്തോ ഒന്നായിട്ടാണ്. എനിക്ക് അവനെ അങ്ങനെ കാണാൻ പറ്റില്ല. എനിക്ക്… എനിക്ക് മറ്റൊരുവന്റെ മുന്നിൽ വെറുമൊരു കളിപ്പാവയായി മാറാൻ കഴിയില്ല. നിനക്ക് അത് ഇഷ്ടമായിരിക്കും, പക്ഷേ എനിക്ക് ഇപ്പോൾ അത് പേടിയാണ്.”
“പക്ഷേ അമ്മൂ… അർജുൻ…” വിനു എന്തോ പറയാൻ ശ്രമിച്ചു.
“മതി വിനു. അർജുനെപ്പറ്റി ഇനി നമുക്ക് സംസാരിക്കേണ്ട. നമ്മൾ നാട്ടിൽ വന്നു, ഇവിടെ നമുക്ക് ജീവിക്കാൻ വഴിയുണ്ട്…
അവന്റെ പണം നമുക്ക് കൊടുക്കാം, ഞാൻ കൊടുക്കും”
അമൃത അങ്ങനെ പറഞ്ഞെങ്കിലും, ആ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് നിലച്ചിരുന്നില്ല. അർജുന്റെ ആ ഗൗരവമുള്ള മുഖം കണ്ണടയ്ക്കുമ്പോൾ അവളുടെ മുന്നിൽ തെളിഞ്ഞു വന്നു. അവൾ വിനുവിനെ പാടെ അവഗണിച്ച് ചരിഞ്ഞു കിടന്നു.
മുറിയിലെ നിശബ്ദതയിൽ ഫാനിന്റെ കറക്കം മാത്രം കേൾക്കാം. അമൃത പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുകയായിരുന്നു. വിനു തൊട്ടടുത്ത് അസ്വസ്ഥനായി കിടക്കുന്നുണ്ടെങ്കിലും അവൾ അത് കാര്യമാക്കിയില്ല. അർജുനെ പാടെ ഉപേക്ഷിക്കണമെന്ന തീരുമാനത്തിൽ അവൾക്ക് ഒരുതരം സമാധാനം തോന്നിയിരുന്നു.
പെട്ടെന്നാണ് സൈഡ് ടേബിളിലിരുന്ന അവളുടെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തത്. ആ ഇരുട്ടിൽ ഫോൺ സ്ക്രീനിലെ വെളിച്ചം അവളുടെ മുഖത്ത് പതിഞ്ഞു. ഉറക്കച്ചടവോടെ അവൾ ഫോൺ എടുത്തു നോക്കി.