അമൃത റെഡിയായി ഓഫീസിലേക്ക് ഇറങ്ങി. യാത്രയാക്കുമ്പോൾ അവൾ ഒരു വാക്കുപോലും അവനോട് സംസാരിച്ചില്ല. “വേസ്റ്റ് എടുത്തു വെക്കണം” എന്ന് മാത്രം പറഞ്ഞ് അവൾ മെട്രോസ്റ്റേഷനിലേക്ക് ടാക്സി പിടിച്ച് ഇറങ്ങി. ഓഫീസിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ കഴിഞ്ഞ രാത്രിയിലെ വിനുവിന്റെ ആ വിധേയത്വവും താൻ വിളിച്ചുപറഞ്ഞ അർജുന്റെ പേരും മാത്രമായിരുന്നു. ഗായത്രി അവളെ സന്തോഷിപ്പിക്കാൻ പല കഥകളും പറയുന്നുണ്ടെങ്കിലും അമൃതയുടെ മനസ്സ് എവിടെയോ ഉടക്കിനിൽക്കുകയായിരുന്നു.
വൈകുന്നേരം വീട്ടിലെത്തിയ അമൃത വല്ലാത്തൊരു ഗാംഭീര്യത്തോടെയാണ് ഓരോന്ന് ചെയ്തത്. അവൾ ചില കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. വീട്ടുജോലികളെല്ലാം തീർത്ത്, കുഞ്ഞിനെ ഉറക്കി, പിറ്റേന്നത്തെ ഓഫീസ് ഫയലുകളും നോക്കി കഴിഞ്ഞപ്പോൾ വിനു മുറിയിലേക്ക് വന്നു.
വിനു അപ്പോഴും ഒരുതരം കുറ്റബോധവും ആകാംക്ഷയും നിറഞ്ഞ നോട്ടത്തോടെ അവളെ നോക്കി നിൽക്കുകയായിരുന്നു. അമൃത കണ്ണാടിക്ക് മുന്നിലിരുന്ന് തന്റെ മുടി കോതിയൊതുക്കി. എന്നിട്ട് കട്ടിലിലേക്ക് വന്ന് കിടന്നു എന്നിട്ട് പതുക്കെ തിരിഞ്ഞ് വിനുവിനെ നോക്കി.
“വിനു… ഞാൻ തീരുമാനിച്ചു,” അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.
വിനുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. അവൾ തന്നെ വിട്ടുപോകുമെന്ന് പറയുമോ അതോ അർജുന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തോ? അവൻ ശ്വാസമടക്കിപ്പിടിച്ച് അവളെ നോക്കി.
“എന്താ… എന്താ അമ്മൂ?” അവൻ വിക്കി വിക്കി ചോദിച്ചു.