അവൾ കയറി, കാർ സ്റ്റാർട്ടായി. ആ കറുത്ത സുന്ദരി മുറ്റത്തുനിന്ന് അനങ്ങിത്തുടങ്ങി. ഗേറ്റ് കടന്ന് കണ്ണിൽ നിന്നും മറയുന്നത് വരെ ഞങ്ങളെല്ലാവരും നോക്കിനിന്നു.
കാറ് പോയതും എല്ലാവരുടെയും മുഖത്തൊരു ആശ്വാസം തെളിഞ്ഞു.
ഈ തക്കത്തിന് ഞാൻ അവിടെ നിന്നും നൈസായി വലിയാൻ നോക്കി. പതുക്കെ തിരിഞ്ഞ് വീടിനകത്തേക്ക് ഒരടി വെച്ചതേയുള്ളൂ…
“വാവേ…”
ചേച്ചിയുടെ ആ വിളി…അതൊരു ഇടിമുഴക്കം പോലെയാണ് എന്റെ കാതുകളിൽ പതിച്ചത്.
ഞാൻ പതുക്കെ തിരിഞ്ഞുനോക്കി.
അതാ നിൽക്കുന്നു കത്തി ജ്വലിക്കുന്ന കണ്ണുകളോടെ പെൺപട!
യെസ്, ഐ ആം ട്രാപ്പ്ഡ്!
പിന്നെ ഒന്നും ആലോചിച്ചില്ല. ഒരൊറ്റ ഓട്ടമായിരുന്നു!
റൂമിലെത്തി കതകടച്ച് കുറ്റിയിട്ടതിന് ശേഷമാണ് ഞാൻ ആ ഓട്ടം അവസാനിപ്പിച്ചത്. എന്റെ നെഞ്ച് അപ്പോഴും പടപടാ എന്നിടിക്കുന്നുണ്ടായിരുന്നു.
പുറത്ത് വാതിലിൽ ‘ഠപ്പേ… ഠപ്പേ…’ എന്ന അടിയുടെ ശബ്ദം കേൾക്കാം
“തുറക്കടാ നാറി വാതിൽ…! നിന്നെ ഇന്ന് ഞാൻ കൊല്ലും…”
അമ്മ അലറലോടലറൽ….
“നിങ്ങളൊന്നു പോ തള്ളേ… മനുഷ്യന് ഉറക്കം വരുന്നുണ്ട്…”
ഞാൻ വിളിച്ചു കൂവി ബെഡിലേക്ക് കമഴ്ന്നു വീണു….
പുറത്തെ ചെണ്ടമേളം പതുക്കെ നിലച്ചു.
അമ്മയും സംഘവും മടുത്ത് പിന്മാറി എന്ന് തോന്നുന്നു. ഇന്നത്തെ കോട്ട കഴിഞ്ഞു, ബാക്കി നാളെ എന്ന മട്ടിൽ അവരൊക്കെ സ്ഥലം വിട്ടു കാണും.
“ഹാവൂ… സമാധാനം!”
നാളത്തെ കാര്യം നാളെ. നേരം വെളുത്തിട്ട് കിട്ടാനുള്ളത് അപ്പൊ മേടിക്കാം. ഇപ്പോ തൽക്കാലം ജീവൻ തിരിച്ചുകിട്ടിയല്ലോ, അത് മതി.