അയാൾ ഒന്ന് രണ്ട് കവറുകൾ എടുത്തു ശ്യാമയുടെ കൈയിൽ കൊടുത്തു. ബാക്കിയുള്ളത് അയാളും എടുത്തു വീട്ടിലേക്ക് നടന്നു. എല്ലാം വീട്ടിൽ കൊണ്ട് വെച്ചിട്ട് അയാൾ പറഞ്ഞു.
“ചേച്ചി സാറിനെ വിളിച്ചു പറഞ്ഞേക്കണേ സാധനം മുഴുവൻ കിട്ടിയെന്ന്. എന്നാ ഞാൻ പോട്ടെ ചേച്ചി.”
“കുടിക്കാൻ എന്തെങ്കിലും വേണോ..?”
“ഒന്നും വേണ്ട ചേച്ചി കുടിക്കാൻ ഉള്ളത് കൂടെ സാർ എനിക്ക് തന്നിട്ടുണ്ട്. എന്തായാലും ഇങ്ങനെ ഒരു സാറിനെ ചേച്ചിയുടെ ഭർത്താവ് ആയി കിട്ടിയത് ചേച്ചിയുടെ ഭാഗ്യം ആണ്. ഇന്നാ സാറിനെ ശരിക്കും മനസ്സിൽ ആയത്. ആൾ വെറും ഒരു പാവം ആണ്. മുൻ ശുണ്ടിയും കോപവും എല്ലാം മുഖം മൂടി മാത്രം ആണ്.”
അങ്ങനെ പറഞ്ഞു അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി. ശ്യാമ ഓടി ചെന്ന് ഫോൺ എടുത്തു സുധിയെ വിളിച്ചു. പലവട്ടം ശ്രമിച്ചു നോക്കി . വീണ്ടും പഴയ പല്ലവി തന്നെ. ശ്യാമ ദേഷ്യം പിടിച്ചു ഫോൺ കിടക്കയിൽ വലിച്ചെറിഞ്ഞു. കിടക്കയിൽ കിടന്നു കരഞ്ഞു.
പിന്നെയും ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം ശ്യാമ സുധിയുടെ സ്കൂട്ടർ എടുത്തു പോകുകയായിരുന്നു. അവളുടെ മനസ്സിൽ നിറയെ അവളുടെ അപ്പു ഏട്ടൻ ആയിരുന്നു. ഒന്ന് വിളിക്കുക പോലും ചെയ്യാത്ത ദേഷ്യം. കാണാത്തത്തിൽ ഉള്ള നിരാശ. എന്തായി എന്ന് അറിയാത്തത്തിൽ ഉള്ള ആകുലത. ആ പെണ്ണ് സുചിത്ര ആരാണെന്ന് അറിയാൻ ഉള്ള ആകാംഷ. ഒക്കെ നിറഞ്ഞു കിടക്കുകയായിരുന്നു.
പണ്ട് എപ്പോഴും മരിച്ചു പോയ തന്റെ ഭർത്താവിനെ കുറച്ചു മാത്രം ചിന്തിച്ചിരുന്ന ശ്യാമ. ഇപ്പോൾ അയാളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ വല്ലപ്പോഴും ആണ് എന്ന നിലയിൽ എത്തിയിരുന്നു. അത് ഒരുപക്ഷെ അവളുടെ അപ്പു കാണാത്തത് കൊണ്ടായിരിക്കും. അപ്പു ഏട്ടൻ കാണിക്കുന്ന കുറുമ്പുകൾ ഇല്ലാത്തത് കൊണ്ടായിരിക്കും.