“അല്ലെങ്കിലും നമുക്കൊക്കെ തിരക്കൊഴിഞ്ഞ സമയം ഉണ്ടോടാ. പുറമെ കാണുന്നവർ എന്താ ചിന്തിക്കുന്നെ.. നമ്മളൊക്കെ പൈസ വാരി കൂട്ടി ജീവിതം ആസ്വദിക്കുവാണെന്നാണ്.”
കാറിൽ നിന്നും ബാഗ് എടുക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.
“എല്ലാം നിർത്തി എവിടേലും സ്വസ്ഥമായി ഒതുങ്ങിക്കൂടിയാലൊന്നാണ് കുറച്ചുകാലമായി എന്റെ ചിന്ത.”
“ആ ചിന്ത എന്റെയും മനസ്സിൽ കടന്നു കൂടിയിട്ട് കുറച്ച് കാലങ്ങളായി.”
റാം ശ്രീഹരിയേയും കൂട്ടി അകത്തേക്ക് നടന്നു.
“വീട്ടിൽ ആരും ഇല്ല, അതാ നിന്നോട് ഇവിടേക്ക് വരാൻ പറഞ്ഞത്.”
“അവർ എവിടെ പോയി?”
“മോന് വൈകിട്ട് വയ്യാതായി, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. ഞാനും എപ്പോൾ അവിടേക്ക് പോകും.”
പെട്ടെന്ന് നടത്തം നിർത്തിക്കൊണ്ട് ശ്രീഹരി പറഞ്ഞു.
“നിനക്കിത് ആദ്യമേ പറഞ്ഞുണ്ടായിരുന്നോ.. ഞാൻ ഹോട്ടലിൽ റൂം എടുക്കില്ലായിരുന്നോ.”
“അതല്ലാളിയാ.. ഇങ്ങോട്ട് വരാൻ പറഞ്ഞതിന് മറ്റൊരു കാരണം കൂടി ഉണ്ട്.”
ശ്രീഹരിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
“എന്ത് കാരണം?”
“അതൊക്കെ പറയാം, നീ ആദ്യം അകത്തേക്ക് വാ.”
ശ്രീഹരി റാമിനൊപ്പം അകത്തേക്ക് കയറുമ്പോൾ ഒരു 35 വയസ് തോന്നിക്കുന്ന ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു.
റാം അയാളോട് പറഞ്ഞു.
“റോയ് വേണമെങ്കിൽ പോയിട്ട് നാളെ രാവിലെ വന്നാൽ മതി.”
അയ്യാൾ ഭവ്യത വരുത്തിയ മുഖഭാവത്തോടെ പറഞ്ഞു.
“കുഴപ്പമില്ല സർ.. ഞാൻ പുറത്ത് വരാന്തയിൽ കിടന്നിട്ട് നാളെ രാവിലെ പൊയ്ക്കൊള്ളാം.”
ശ്രീഹരി അയ്യാളെ ശ്രദ്ധിച്ചു. ഒരു കൈലിയും ഷർട്ടും ആണ് വേഷം. മദ്യപിച്ചിട്ടാണെന്ന് തോന്നുന്നു, കണ്ണുകൾ ചുവന്നിട്ടുണ്ട്. കാണുമ്പോൾ തന്നെ ഒരു കുഴപ്പം പിടിച്ചവൻ ആണെന്ന് മനസിലാകും.
“എങ്കിൽ റോയ് പുറത്തേക്ക് നിന്നോ, ഞങ്ങൾക്ക് കുറച്ച് സംസാരിക്കാറുണ്ട്.”
അയ്യാൾ പുറത്തേക്ക് നടന്നപ്പോൾ ശ്രീഹരി ചോദിച്ചു.
“ആരാടാ അവൻ?”