“ശരി… പോയിട്ട് വാ. പക്ഷേ ആറു ദിവസം കഴിഞ്ഞാൽ നീ ഇവിടെ ഉണ്ടാവണം. അത് നിർബന്ധമാ.”
“അതെന്താ ആറു ദിവസം കഴിഞ്ഞ്?” ഞാൻ സംശയത്തോടെ ചോദിച്ചു.
അവൾ കയ്യിലിരുന്ന കത്തി താഴെ വെച്ച് ഇടുപ്പിൽ കൈകുത്തി നിന്ന് എന്നെ രൂക്ഷമായി നോക്കി.
“ഹരി! നിനക്ക് ശരിക്കും ഓർമ്മയില്ലേ? ആറു ദിവസം കഴിഞ്ഞാൽ എന്റെ ബർത്ത്ഡേ ആണ്. സ്വന്തം ഭാര്യയുടെ പിറന്നാൾ പോലും മറന്നുപോകാൻ മാത്രം തിരക്കായോ നിനക്ക്?”
അവളുടെ കണ്ണുകളിൽ പരിഭവം നിറഞ്ഞു.
സത്യത്തിൽ ആ തറവാട്ടിലെ വിശേഷങ്ങളും ഇവിടുത്തെ ഈ സംശയങ്ങളും കാരണം ഞാൻ അത് പൂർണ്ണമായും മറന്നുപോയിരുന്നു.
“അയ്യോ… സോറി അച്ചു. ഞാൻ ശരിക്കും അത് വിട്ടുപോയി. ആ ബിസിനസ്സ് ടെൻഷനിൽ അങ്ങ് പോയതാ. നീ സങ്കടപ്പെടണ്ട, ഞാൻ അപ്പോഴേക്കും എത്തും,”
ഞാൻ അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചു.
അവളുടെ പരിഭവം മാറ്റാൻ ഞാൻ ഒത്തിരി കൊഞ്ചിച്ച് സംസാരിച്ചു. ഒടുവിൽ അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്കു പിന്നിൽ അവൾ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്നറിയാൻ എന്റെ കണ്ണുകൾ അവളുടെ ഓരോ ചലനങ്ങളെയും പിന്തുടർന്നു കൊണ്ടിരുന്നു. ഞാൻ വെച്ച ക്യാമറകൾ ഈ ആറു ദിവസത്തിനുള്ളിൽ എന്ത് അത്ഭുതമാകും എനിക്ക് കാട്ടിത്തരിക എന്നോർത്ത് എന്റെ ഉള്ളൊന്ന് വിറച്ചു. അച്ചുവിനെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോഴും എന്റെ മനസ്സ് ആ ക്യാമറയുടെ ലെൻസുകളിലായിരുന്നു. പണ്ട് ടോണി അനുഭവിച്ച അതേ അവസ്ഥയിലേക്കാണോ ഞാനും നീങ്ങുന്നത്? കാലം കരുതിവെച്ചിരിക്കുന്ന ആ ഉത്തരത്തിനായി ഞാൻ കാത്തിരുന്നു.