“ഒന്നും അയേൺ ചെയ്തിട്ടില്ല ന്നെ. ചുരിദാർ വേണോന്ന് ആലോചിച്ചു നിന്നു പോയതാ മാഷേ.” അവൾ ക്ഷമാപണം പോലെ പറഞ്ഞു. അവനൊന്നു അമർത്തി മൂളിയിട്ട് മുറിയിലേക്ക് കയറി ജാലകം അടച്ചു കുറ്റിയിട്ടു. അവന്റെ റൂമിലെ ജാലകം വന്നിട്ട് രണ്ടു ദിവസം ആയെങ്കിലും ഇതുവരെ അവൻ തുറന്ന് വച്ചിരുന്നില്ല.
പിന്നെ വരാന്തയിലേക്ക് ഇറങ്ങി വാതിൽ ലോക്ക് ചെയ്തു രണ്ടുപേരും മുറ്റത്തേക്കിറങ്ങി. വാഹിദ് ഗ്രിൽസ് പൂട്ടി താക്കോൽ ആതിരയെ ഏൽപ്പിച്ചു ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു. ആതിര പിന്നിൽ കയറി കഴിഞ്ഞപ്പോൾ ബുള്ളറ്റ് ഗ്രാമത്തിലെ നിതാന്ത നിശബ്ദതയിൽ ഇടിമുഴക്കം തീർത്തുകൊണ്ട് പുറത്തേക്ക് പാഞ്ഞു. സ്‌കൂൾ കഴിഞ്ഞു കുറച്ച് ദൂരം മുന്നോട്ട് പോയി കയറ്റം കയറി വണ്ടി കല്ലാപുരം ഭാഗത്തേക്ക് പാഞ്ഞുപോയി.
കുറച്ച് ദൂരം കഴിഞ്ഞു വളവിലെത്തിയപ്പോൾ മുന്നിലെ വിശാലമായ പറമ്പിന്റെ ഭിത്തിയിൽ, ഇരുട്ടിൽ നിന്ന് ഒരു കറുത്ത പട്ടി തങ്ങളെത്തന്നെ നോക്കിനിൽക്കുന്നത് വളവു തിരിയുന്ന വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ ഒരു മിന്നായ വെളിച്ചത്തിൽ ആതിര കണ്ടു. അവൾക്ക് പെട്ടന്നൊരു ഭയം തോന്നിയിട്ട് മുന്നോട്ട് നീങ്ങി വാഹിദിനോട് ചേർന്നിരുന്നു.
“നിങ്ങൾ അത് കണ്ടായിരുന്നോ.?” അവൾ അവൻ കേൾക്കാൻ പാകത്തിൽ കുറച്ചുറക്കെ ചോദിച്ചു.
“ആ പട്ടിയല്ലേ. ഞാൻ കണ്ടിരുന്നു.” അവനും അതേ ഉച്ചത്തിൽ മറുപടി നൽകി. ഒപ്പം കൂട്ടിച്ചേർത്തു.
“നമ്മൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളും ആ പട്ടിയും തമ്മിൽ എന്തോ ബന്ധമുണ്ട്. ഞാനിത് രണ്ടാം തവണയാണ് അതിനെ കാണുന്നത്.” അവൻ പറഞ്ഞു.