“ദാ ഇത് മാറി ഉടുത്തോ., അതാ ബാത്രൂം…”
മുറിയിൽ തന്നെയുള്ള അറ്റച്ചിട് ബാത്രൂം ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു. പിന്നെ അവിടെ നിന്നും തിരികെ വന്ന് മുൻ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി. നാല് വശവും കാട്. ആകെയുള്ളത് മുൻ ഭാഗത്ത് മാത്രം ഇത്തിരി വഴി, അവിടുന്ന് കൊറേ കൂടി മുന്നോട്ട് പോയ റോഡാണ്. അസ്വാഭാവികമായ ഒന്നും തന്നെ ഞാനവിടെ കണ്ടില്ല. തിരിച്ച് അകത്ത് കേറി ഡോർ ലോക്ക് ചെയ്ത് അതേ സോഫയിൽ തന്നെ ഇരുപ്പുറപ്പിച്ചു.
“സാർ……”
വിളിയോടൊപ്പം വരാൻ മടിച്ചു അവൾ തൂണിന്റെ മറവിൽ നിക്കുന്നത് കണ്ടു.
“എന്തേ അവിടെ തന്നെ നിന്നെ….?? പേടിക്കണ്ട, വാ…..”
ശെരിക്കുമപ്പോഴാണ് ഞാനവളെ ശ്രദ്ധിക്കുന്നത്, അവളുടെ മുഖത്തും മറ്റും കൈ പതിഞ്ഞ് തിണിർത്ത് കിടക്കുന്നുണ്ടായിരുന്നു. നടക്കാനവൾ നന്നേ പാടുപ്പെട്ടിരുന്നു. മുടന്തി മുടന്തിയുള്ള നടത്തത്തിൽ നിന്ന് കാലിന് സാരമായ പരിക്കുണ്ടെന്ന് മനസ്സിലായി. എന്റെ എതിരെ അവളും വന്നിരുന്നു, എന്നാലിരുന്നിട്ട് ഇരുപ്പുറക്കാത്ത മാതിരി ഭയപ്പാടോടെ അവൾ ചുറ്റും കണ്ണോടിക്കുന്നത് ഞാൻ കണ്ടു.
“ഏയ് കുട്ടി പേടിക്കാതെ., ഇവിടെയെങ്ങും ആരുമില്ലാന്നേ ഞാൻ നോക്കിയതാ.”
എന്റെ വാക്കുകൾ പോലും പേരിനൊരു ആശ്വാസം അവൾക്ക് നൽകിയില്ല. അവളുടെ ഭയം ഇരട്ടിക്കുവാണ് ചെയ്തത്.
“അഹ്, തന്റെ കാലെങ്കാനും മുറിഞ്ഞിട്ടുണ്ടോ…..??”
“ഇല്ല…..!!”
“അല്ല താൻ നടന്നപ്പോ മുടന്തുന്നുണ്ടായിരുന്നു.”
“അതോടിയപ്പോ മടക്ക് വീണതാ..!!”
അതാവും എന്ന് തന്നെ ഞാനും കരുതി. പുറത്ത് ശക്തിയായി മഴ വ്യാപിക്കുന്നുണ്ട്. കൂടാതെ ഇടിമിന്നലും., ഇനിയതാവോ അവളുടെ ഭയത്തിന് കാരണം…..?? മുൻവാതിലിലേക്കുള്ള അവളുടെ കണ്ണ് വെട്ടാതെയുള്ള നോട്ടം ഒരുപക്ഷെ എന്നെപ്പോലും ഭയപ്പെടുത്തിയിരുന്നു….!!