യക്ഷയാമം 20 [വിനു വിനീഷ്]

Posted by

ശേഷം വീണ്ടും ചുടലഭദ്രയുടെ വിഗ്രഹത്തിനു മുൻപിൽ ചെന്ന് തന്റെ തള്ളവിരലിന്റെ പിൻഭാഗം വാൾതലക്കൊണ്ട് മുറിച്ച് ആദ്യംവന്ന രക്തംകൊണ്ട് ചുടലഭദ്രയുടെ നെറ്റിയിൽ നീളത്തിൽ ഒരു കുറിവരച്ചു.

“ഐം ക്ലിം ചുടലഭദ്രായ”

ശേഷം തെക്കേ മൂലയിൽ കയറുകൊണ്ട് ബന്ധിച്ച ചേവൽ കോഴിയെയെടുത്ത്‌ കഴുത്ത് ബലിക്കല്ലിൽവച്ച് ചുടലഭദ്രക്കു ഗുരുതികൊടുത്തു
ശേഷം കോഴിതലയെ വാഴയിലയിലേക്കുമാറ്റി ഉടലിൽനിന്നും വരുന്ന ചുടുരക്തത്തെ അയാൾ തലയറ്റകഴുത്ത് വായയിൽവച്ചിട്ട് ഊറ്റികുടിച്ചു.

അപ്പോഴും ഒന്നു ചലിക്കാനാകാതെ ഗൗരി അതേകിടത്തം കിടക്കുകയായിരുന്നു.

മാർത്താണ്ഡൻ എഴുന്നേറ്റ് ഗുരുതികലക്കിയ വെള്ളം ഗൗരിയുടെ ശരീരത്തിലുടനീളം തെളിച്ച് അവളുടെ കൈവെള്ളയിൽ ചുടലഭദ്രയെ അർപ്പിച്ച പുഷ്പങ്ങൾ വച്ചുകൊടുത്തു.

സന്ധ്യയായിട്ടും ഗൗരിയെ കാണാതെയായപ്പോൾ അംബികചിറ്റ ശങ്കരൻ തിരുമേനിയെ ഫോണിൽ വിളിച്ചുചോദിച്ചു.

“എന്ത്, കാണാനില്ല്യാന്നോ?
ന്താ അംബികേ പറയണേ,”

“കൂട്ടുകാരിയുടെ വീട്ടിൽ പോകണം ന്നന്നോടു പറഞ്ഞിട്ട് പോയതാ, ഇത്രനേരയിട്ടും വന്നിട്ടില്ല്യാ, നിക്കെന്തോ പേട്യാവുന്നു അച്ഛാ, ”
ചിറ്റ ഫോണിലൂടെ കരയാൻ തുടങ്ങി.

“ഏയ്‌, ഇയ്യ് സമാധാനായിരിക്ക്, ഞാനിപ്പോൾതന്നെ വരാം.”

ഫോൺവച്ചിട്ട് തിരുമേനി രാമനെയുംകൂട്ടി കീഴ്ശ്ശേരിയിലേക്ക് തിരിച്ചു.

ചുവപ്പുവിരിച്ച് സൂര്യൻ വിടവാങ്ങാൻ ഒരുങ്ങിനിന്നു.
ബ്രഹ്മപുരം ശിവക്ഷേത്രത്തിൽവച്ച ഭക്തിഗാനം കീഴ്ശ്ശേരിയിലെ ഉമ്മറത്തിരുന്ന അംബികചിറ്റക്ക് കേൾക്കാമായിരുന്നു.

“ഭഗവാനെ, മഹാദേവാ, ന്റെ കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ,”

നിറഞ്ഞൊഴുകുന്ന മിഴികളെ സാരിത്തലപ്പുകൊണ്ടുതുടച്ചുനീക്കിയിട്ട് ചിറ്റ പടിപ്പുരയിലേക്ക് നോക്കിനിന്നു.

രാത്രിയുടെയാമങ്ങൾ കഴിഞ്ഞുതുടങ്ങി.
ഹോമകുണ്ഡം തയ്യാറാക്കി മാർത്താണ്ഡൻ ഷോഡസപൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഉമ്മറത്തിണ്ണയിൽ തിരുമേനിയെയും കാത്തിരിക്കുന്ന അംബികചിറ്റയുടെ മുൻപിലേക്ക് സഡൻ ബ്രേക്കിട്ട് രാമൻ കാറ് നിർത്തി.
പിന്നിലെ ഡോർതുറന്ന് തിരുമേനി വേഗം പൂജാമുറിയിലേക്ക് ഓടിക്കയറി.

ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന്റെ വലതുവശത്ത് പട്ടിൽപൊതിഞ്ഞ ഒരു പൊതിയിരിക്കുന്നതകണ്ട തിരുമേനി വേഗം അതെടുത്ത് തുറന്നുനോക്കി.

“അമ്മേ,ദേവീ, അഴിച്ചുവച്ച രക്ഷ അവൾ എടുത്തണിഞ്ഞില്ലല്ലോ”

ചരടിനെ വലതുകൈയ്യിലാക്കി നീലപട്ട് ചുരുട്ടി അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ മിഴികളടച്ചു നിന്നു.

“രാമാ, വണ്ടിയെടുക്ക്.”
മുറ്റത്തേക്കിറങ്ങികൊണ്ട് തിരുമേനി വിളിച്ചുപറഞ്ഞു.

“എങ്ങോട്ടാ, തിരുമേനി.”
കാറിനുള്ളിലേക്ക് കയറിയ തിരുമേനിയോട് രാമൻ ചോദിച്ചു.

“അറിയില്ല രാമാ ന്റെകുട്ടിക്കെന്തെങ്കിലും സംഭവിക്കുന്നതിനുമുൻപ് നിക്ക് കണ്ടെത്തണം അവളെ,
ഗണേശനോട് ഞാനെന്തു പറയും ഈശ്വരാ..”

തിരുമേനിയുടെ ചങ്ക് പിടയുന്നത് രാമന് കാണാമായിരുന്നു.
പിന്നെ വൈകിച്ചില്ല. രാമൻ ശിവക്ഷേത്രത്തിലേക്ക് വച്ചുപിടിച്ചു.

ചുവന്നപട്ടുകൊണ്ട് നിർമ്മിച്ച തിരി ഓരോനിലവിളക്കിലും മൂന്നെണംവീതം എണ്ണയൊഴിച്ചുവച്ചു.

ഹോമകുണ്ഡത്തിനുമുൻപിൽ പുതിയ ഒരു കളംവരച്ച് മാർത്താണ്ഡൻ മഹായാമം ആരംഭിക്കുന്നതും കാത്തിരുന്നു.

“ഐം ക്ലിം,… ”
ഉപാസനാമൂർത്തിയെ ധ്യാനിച്ചുകൊണ്ട് മാർത്താണ്ഡൻ ചുവന്നതിരിയിലേക്ക് അഗ്നിപകർന്നു.

ഹോമകുണ്ഡത്തിന് മുൻപിൽ ചുവന്നപട്ടുടുത്ത് അയാൾ ഇരുന്നു.
ശേഷം മന്ത്രങ്ങൾ ജപിച്ചുകൊണ്ട് കിണ്ടിയിൽനിന്നും തീർത്ഥമെടുത്ത് ഗൗരിക്ക് ഇരിക്കാനുള്ള കളത്തിനെ ശുദ്ധിവരുത്തി.

Leave a Reply

Your email address will not be published. Required fields are marked *