“ഒന്നും സംഭവിക്കില്ലടാ…”
അവളുടെ ശബ്ദത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.
“ഇത്തവണ ഒന്നിനും നിന്നേ ഞങ്ങൾ വിട്ടുകൊടുക്കില്ല. ഇനി ഞങളുടെ ജീവൻ പോയാലും വേണ്ടില്ല, ഞാനും ഇവളും കൂടി നിന്നെ സംരക്ഷിച്ചിരിക്കും. ഇതെല്ലാം നമ്മൾ അവസാനിപ്പിക്കും… നോക്കിക്കോ…”
അവൾ എന്റെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
“ഇനി മരണം വരെ, നമ്മൾ മൂന്നുപേരും ഒരുമിച്ച്… സന്തോഷത്തോടെ ജീവിക്കും. ഇത് നിധിയുടെ വാക്കാണ്.”
അവളുടെ ആ ഉറച്ച വാക്കുകൾ കേട്ടപ്പോൾ, രാവിലെ ആ വൃദ്ധ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിനെ വലിയൊരു കൊടില് പോലെ വരിഞ്ഞുമുറുക്കി.
‘അതിൽ ഒന്ന് കൂടുതൽ കാലം നിലനിൽക്കില്ല’ എന്ന ആ ശാപം… നിധിയുടെ ഈ ആത്മവിശ്വാസത്തിന് മുന്നിൽ ആ കാര്യം പറയാൻ എനിക്ക് നാവു പൊങ്ങിയില്ല. അവളുടെ സമാധാനം കളയണ്ട എന്ന് കരുതി, ഉള്ളിലെ പിടച്ചിൽ പുറത്തു കാണിക്കാതെ ഞാൻ ആ വാക്കുകൾ വിഴുങ്ങി.
അപ്പോഴേക്കും ആമി… അവളുടെ കണ്ണുകൾ നിറച്ചിരുന്നു. ചുണ്ട് പിളർത്തി കരയാൻ പോകുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറി.
സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടാൻ നിൽക്കുന്ന അവളെ, ഞാനും നിധിയും കൂടി വലിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചു. ഞങ്ങളുടെ മൂന്നുപേരുടെയും ഉടലുകൾ ഒന്നായി മാറി.
കരച്ചിലിന്റെ വക്കിലെത്തിയ ആമിയുടെ ആ മുഖം കണ്ടതും, നിധിയുടെ മുഖത്ത് പെട്ടെന്നൊരു കുസൃതിച്ചിരി വിരിഞ്ഞു. ഗൗരവം നിറഞ്ഞ അന്തരീക്ഷം മാറ്റാനെന്നോണം, അവൾ പെട്ടെന്ന് ആമിയുടെ മൃദുലമായ വയറിലും ഇടുപ്പിലുമായി ഇക്കിളിയാക്കാൻ തുടങ്ങി.