എല്ലാവരും നല്ല ത്രില്ലിലായതുകൊണ്ട് പാട്ടുകൾ ഓരോന്നായി വരി വരിയായി വന്നു.
രാഹുലും സച്ചിനും തകർത്തു പാടുന്നു, കൂടെ താളം പിടിച്ചുകൊണ്ട് ബാക്കിയുള്ളവരും.
അങ്ങനെ പാട്ടും ബഹളവുമായി ഞങ്ങൾ ഒരു വലിയ ജംഗ്ഷനിലെത്തി.
കൃത്യം അവിടെയെത്തിയതും സിഗ്നൽ ചുവപ്പായി. ഞാൻ പതുക്കെ വണ്ടി ബ്രേക്ക് ചെയ്തു നിർത്തി.
പുറത്തെ വെയിലിനെ വെല്ലുന്ന ആവേശമായിരുന്നു കാറിനുള്ളിൽ. പാട്ടിന്റെ ഈണം മുറുകി വരികയാണ്.
“അയ്യോ……!!!!”
പെട്ടെന്നാണ് കാറിനുള്ളിലെ പാട്ടും മേളവും മുറിച്ചുകൊണ്ട് റോസിന്റെ തൊണ്ട കീറുന്ന ശബ്ദത്തിലുള്ള നിലവിളി ഉയർന്നത്.
ആ അലർച്ച കേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടിത്തരിച്ചുപോയി. പാട്ട് പാതിവഴിയിൽ നിലച്ചു. എല്ലാവരും പേടിയോടെ റോസിനെ നോക്കി.
അവളെ കണ്ടതും എന്റെ ഉള്ളൊന്നു കാളി.
റോസിന്റെ രണ്ട് കണ്ണുകളും പേടികൊണ്ട് പുറത്തേക്ക് തള്ളി വന്നിരിക്കുകയാണ്. മുഖമാകെ വിയർത്തുലിച്ചിരിക്കുന്നു. എന്തോ ഭീകരമായ കാഴ്ച കണ്ടതുപോലെ അവൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“എന്താടി…? എന്ത് പറ്റി നിനക്ക്…?”
കൃതിക വെപ്രാളത്തോടെ അവളുടെ തോളിൽ പിടിച്ചു കുലുക്കി.
“ആ… ആ പെണ്ണ്…”
റോസ് വിറയ്ക്കുന്ന വിരൽ ചൂണ്ടിക്കൊണ്ട്, വിക്കി വിക്കി പറഞ്ഞു
“ഏത് പെണ്ണ്…?”
നിധി ഒന്നും മനസ്സിലാവാതെ ചോദിച്ചു.
അതിന് മറുപടിയായി റോസ് എന്നെയും കൃതികയെയും മാറി മാറി നോക്കി. ശ്വാസം നേരെയാക്കാൻ പോലും അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.