“മാറി നിക്കങ്ങോട്ട്…”
അവൾ ഫോൺ വാങ്ങി ബാഗിലേക്ക് ഇടാൻ തുനിഞ്ഞു.
എന്നാൽ ആ വയോധികൻ അപ്പോഴും അവിടെത്തന്നെ നിൽക്കുകയായിരുന്നു.
അയാളുടെ കണ്ണുകൾ കൃതികയുടെ
കയ്യിലുള്ള ഫോണിൽ തന്നെ ഉടക്കിനിന്നു. നെറ്റി ചുളിച്ചുകൊണ്ട് അയാൾ എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.
“ഒരു നിമിഷം മാ…”
(ഒരു നിമിഷം മോളേ…)
അയാൾ കൃതികയെ തടഞ്ഞു. എന്നിട്ട് ആ ഫോണിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.
“അതുല ഇറുക്കറതു… ഇത് ലൂക്കസ് അയ്യ താനേ…?”
(അതിൽ ഇരിക്കുന്നത്… ഇത് ലൂക്കസ് സാറല്ലേ…?)അയാൾ ആലോചിച്ചുറക്കെ ചോദിച്ച ആ പേര് എന്റെ കാതിൽ മുഴങ്ങി.
ഞാൻ ഞെട്ടിത്തരിച്ചുപോയി. കൃതിക ബാഗ് അടയ്ക്കാൻ പോയ കൈ പാതിവഴിയിൽ നിർത്തി. ഞങ്ങളെല്ലാവരും ഒരേപോലെ ആ വയോധികനെ ഉറ്റുനോക്കി.
“എന്താ…? എന്താ അണ്ണാ ഇപ്പോ പറഞ്ഞേ…?”
ഞാൻ വേഗം അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ പറഞ്ഞത് എനിക്ക് വെറുതെ തോന്നിയതാണോ എന്നൊരു സംശയം.
“അണ്ണാ… ഉങ്കൾക്ക്… ഉങ്കൾക്ക് ഇവരെയെ തെരിയുമോ…? ഇന്ത ഫോട്ടോയില് ഇരിക്കറവരെ…?”
എനിക്കറിയാവുന്ന തമിഴും മലയാളവും കൂട്ടിക്കുഴച്ച് ഞാൻ വെപ്രാളത്തോടെ ചോദിച്ചു.
എന്റെ ചോദ്യം കേട്ടതും ആ വയോധികന്റെ ചുളിവ് വീണ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
“പിന്ന തെരിയാമ… ഇന്ത ഊരുക്കുള്ളെ ലൂക്കസ് അയ്യയെ തെരിയാതവങ്കെ യാരും ഇറുക്കമാട്ടാങ്കെ… റൊമ്പ നല്ല മനുഷ്യൻ… ആനാ ഇപ്പ കൊഞ്ചം വർഷമാ വെളിയ വരമാട്ടാരു…”(പിന്നെ അറിയാതെ… ഈ നാട്ടിൽ ലൂക്കസ് സാറിനെ അറിയാത്തവരായി ആരും കാണില്ല… വളരെ നല്ല മനുഷ്യനാ… പക്ഷേ ഇപ്പോൾ കുറച്ചു വർഷമായി പുറത്തൊന്നും വരാറില്ല…)