“ആദ്യായിട്ടാണ് ഞാൻ ഒരാൾക്ക് ഇത്രയും വിലയുള്ള ഗിഫ്റ് കൊടുക്കുന്നത്.”
“കുഴപ്പമില്ല..ഞാൻ ബാക്കി ഉള്ളവരെ പോലെ അല്ലല്ലോ നിനക്ക്.. ഇത്തിരി സ്പഷ്യൽ അല്ലെ ഞാൻ.”
ആരോഹി എന്നിലേക്ക് അമർന്നിരുന്നു.
അന്ന് വൈകുന്നേരം മറൈൻ ഡ്രൈവിൽ കൂടി നടക്കുമ്പോൾ ആരോഹി ഒരു ചിരിയോടെ എന്നോട് ചോദിച്ചു.
“ഇന്ന് രേഷ്മ നിന്നെ കൊന്നില്ലന്നല്ലേ ഉള്ളു.. അല്ലെ?”
രാവിലെ ഓഫീസിൽ നടന്ന രംഗങ്ങൾ എന്റെ മനസിലേക്കെത്തി.
ആരോഹിയോട് എന്തോ സംസാരിക്കാനായി രേഷ്മ വന്നപ്പോഴാണ് അവളുടെ കൈയിൽ കിടക്കുന്ന ഡയമണ്ട് റിങ് കാണുന്നത്. അതിലേക്ക് നോക്കി കൊണ്ട് രേഷ്മ ചോദിച്ചു.
“ഇത് കൊള്ളാലോ. എന്ന് വാങ്ങി ഇത്?”
“ഇത് ഇന്ന് എനിക്ക് ബർത്ത് ഡേ ഗിഫ്റ് കിട്ടിയതാ.”
“ബർത്ത് ഡേ ഗിഫ്റ് ഡയമണ്ട് റിങ്ങോ.. ആരാ ഇത് തന്നത്?”
ആരോഹി എന്നെ ഒന്ന് നോക്കി. അവരുടെ സംസാരം കേട്ടു കൊണ്ട് നിന്ന ഞാൻ ആരോഹിയോട് പറയല്ലേ എന്നെ അർഥത്തിൽ ആഗ്യം കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ നേരെയുള്ള ആരോഹിയുടെ നോട്ടം കണ്ട് രേഷ്മ എന്നെ തിരിഞ്ഞ് നോക്കി.
“നീ ആണോടാ ഇവൾക്ക് ഇത് കൊടുത്തത്.”
എനിക്ക് തല ആട്ടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
“എന്റെ ബർത്ത് ഡേക്ക് ഒരു 100 രൂപയുടെ ഡയറിമിൽക് ആണ് അവൻ വാങ്ങി തന്നത്. എന്നിട്ട് ആരോഹിക്ക് ഡയമണ്ട് റിങ്.”
അതും പറഞ്ഞ് അവൾ എന്നെ അവിടെ നിർത്തി അങ്ങ് പൊരിച്ചു. കൂടുതലും തമാശയ്ക്ക് ആണ് അവൾ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയാം. എന്തായാലും ഓഫീസിൽ മൊത്തം അറിഞ്ഞു ഞാൻ ആരോഹിക്ക് റിങ് വാങ്ങി കൊടുത്തെന്ന്.
“ഇത്തിരി വായാടിത്തരം ഉണ്ടെന്നേ ഉള്ളു. രേഷ്മ ആളൊരു പാവം ആണെടി..”
“പാവമൊക്കെ തന്നെയാ, അതെനിക്കറിയാം.. പക്ഷെ നിന്നോട് ഇടക്ക് കാണിക്കുന്ന ഓവർ അടുപ്പം ഒന്നും എനിക്കങ്ങോട്ട് പിടിക്കുന്നുള്ള കേട്ടോ.”
എന്റെ മുഖത്ത് ചിരി പടർന്നു.
“അസൂയ അസൂയ..”
അവൾ മുഖം ചുളിച്ചു.
“ഞാനും മറ്റൊരാളോട് നിന്നോടുള്ള പോലെ പെരുമാറട്ടെ?”
ഒരു നിമിഷം പോലെ പാഴാക്കാതെ ഞാൻ പറഞ്ഞു.
“വേണ്ട..”
“അഹ്, നിന്റെ അതെ ഫീലിംഗ് തന്നെയാണ് എനിക്കും.”
“ഓഹ്, ശരി മാഡം.”
അവൾ പടികൾ ഇറങ്ങി തുടങ്ങിയപ്പോൾ ഞാൻ അവിടെ തന്നെ നിന്ന് അവളെ നോക്കി.