എല്ലാരുടെയും മുന്നിലിട്ട് അച്ഛൻ തല്ലുന്നതൊക്കെ ആലോചിച്ചപ്പോൾ ആത്മഹത്യ മാത്രമായിരുന്നുയെന്റെ മനസ്സിലെ പോംവഴി…
ഫാനിൽകെട്ടാനായി കൈയ്യെത്താത്തതുകൊണ്ടും സിനിമയിലൊക്കെ കാണുമ്പോലെ കയറിന്റെ അറ്റത്തു കുടുക്കിടാനറിയാത്തതു കൊണ്ടും തൂങ്ങി മരിയ്ക്കണ്ടെന്നുറപ്പു വരുത്തിക്കൊണ്ടാണ് പോയി ഡോറകത്തുനിന്നുമടച്ചത്…
കീത്തുവേച്ചി പറഞ്ഞെല്ലാരും അറിയുന്നേനുമുന്നേ മരിയ്ക്കണം…
അതിനായി നേരേ കട്ടിലിലേയ്ക്കു മലർന്നു കിടന്നശേഷം തലയിണയെടുത്ത് മൂക്കിലേയ്ക്കമർത്തി പിടിച്ചു…
…ചാവട്ടേ… ശാസമ്മുട്ടി ചാവട്ടേ..!!
മനസ്സിലങ്ങനെ കരുതിയാണ് തലയിണ മൂക്കിലമർത്തിയതെങ്കിലും ശ്വാസം മുട്ടുന്നതിനനുസരിച്ച് പതിയെ തലയിണയുയർത്തി ഞാൻ മൂക്കിനെ സ്വതന്ത്രമാക്കിക്കൊണ്ടിരുന്നു…
“”…എടീ കീത്തൂ… ദേ മീനു വന്നുനിൽക്കുന്നു… ഒന്നിങ്ങോട്ടു വന്നേ..!!”””_ അമ്മ അലമുറയിടുന്നതുപോലെ വിളിച്ചുപറഞ്ഞതും ഞാൻ വ്യാപൃതനായിരുന്ന ഉദ്യമമുപേക്ഷിച്ചുകൊണ്ടു കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു…
പിന്നെ ഡോറുംതുറന്ന് സ്റ്റെയറിന്റെ ഭാഗത്തുപോയിനിന്ന് ചെവി വട്ടംപിടിച്ചെങ്കിലും താഴെനിന്നും കുശുകുശുപ്പുകളല്ലാതെ ഒന്നും വ്യക്തമായി കേൾക്കാൻ സാധിച്ചില്ല…
തിരികെ റൂമിലേയ്ക്കു കയറിയ ഞാൻ കൂട്ടിലടച്ച വെരുകിന്റെമാതിരി അങ്ങറ്റമിങ്ങറ്റം നടക്കാൻതുടങ്ങി…
…താഴെയവളെല്ലാം പറഞ്ഞിട്ടുണ്ടാവോ..?? ഇപ്പൊ ലെറ്ററെടുത്തു കാട്ടീട്ടുണ്ടാവോ..?? ഇപ്പോളെല്ലാരുങ്കൂടിങ്ങോട്ടേയ്ക്കു വരുവോ..??
എന്നൊക്കെയുള്ള ചിന്ത മനസ്സിലുദിച്ചപ്പോൾ ഒന്നും വേണ്ടിയിരുന്നില്ലയെന്നു തോന്നിപ്പോയി…