അമ്മേ… എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…”
സീതാലക്ഷ്മി എഴുന്നേറ്റു അവനടുത്തായി വന്നിരുന്നു പതിയെ അവന്റെ തലയിൽ തലോടി
“എന്റെ മോന് എന്നോടെന്തേലും പറയാൻ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ…?? നീയെന്റെ ചേച്ചിയുടെ വയറ്റിലാണ് പിറന്നതെങ്കിലും നിന്നെ എന്റെ ഈ കയ്യിലിട്ടാ വളർത്തി വലുതാക്കിയേ…”
അവളുടെ കണ്ണുകൾ നിറഞ്ഞു, അതുകണ്ട് അവൻ അവരെ ചെത്തുപിടിച്ചു
“അത്… അമ്മേ… അപ്പ പറഞ്ഞതുപോലെ ഞാനും ഭൈരവും കൂടി കമ്പനിയിലേക്ക് ജോയിൻ ചെയ്താലോ എന്നാണ്…”
“നല്ല കാര്യം… അവർക്ക് വയസ്സായി… ഇനി അവരൊന്ന് വിശ്രമിക്കട്ടെ…”
സീതാലക്ഷ്മി അവനെ തലോടിക്കൊണ്ട് പറഞ്ഞു,
“പക്ഷേ അമ്മേ അതിനു മുൻപ് എനിക്ക് മെന്റലി ഒന്ന് റിഫ്രഷ് ആവണം അതിന് കുറച്ചു സമയം വേണം…”
അവൻ പറഞ്ഞു,
“അപ്പാവോട് സൊല്ലലാം, അദ്ദേഹത്തിന് ഇതിൽപ്പരം സന്തോഷം വേറെ കാണില്ല…”
സീതാലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു
••❀••
നന്ദന്റെ വീട്ടിൽപോയി വന്ന കാര്യമൊന്നും വൃന്ദ അറിഞ്ഞിരുന്നില്ല, പിറ്റേന്ന് വൈകിട്ട് ശില്പ വൃന്ദയുടെ അടുത്തെത്തി, വൃന്ദയപ്പോൾ അടുക്കളയിൽ നിൽക്കുകയായിരുന്നു,
“ഡീ..”
ശില്പ പെട്ടെന്ന് പുറകിൽ നിന്നും ഉറക്കെ വിളിച്ചത് കേട്ട് ഞെട്ടിതിരിഞ്ഞു വൃന്ദ ശില്പയെ നോക്കി…. ശില്പ അവളെ പുച്ഛത്തോടെ നോക്കിക്കൊണ്ട് തുടർന്നു…
“ഇന്നലെ ഞങ്ങൾ നിന്റെ കല്യാണം ഒറപ്പിക്കാനായി പോയിരുന്നു നന്ദനത്ത്…”
ശില്പ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് തുടർന്നു, വൃന്ദ ഒന്നും മനസ്സിലാവാതെ ശില്പയെ നോക്കി,
“അതേടി…നിന്റെം നന്ദേട്ടന്റേം കല്യാണം ഞങ്ങളെങ്ങുറപ്പിച്ചു, പക്ഷേ… അപ്പോഴാണ് വേറൊരു കാര്യം ഞങ്ങളാലോചിച്ചത്…നിന്റനിയന്റെ കാര്യം, നീ നന്ദേട്ടനേയും കല്യാണംകഴിച്ചു പോകുമ്പോ അവനെന്തുചെയ്യും…അവനൊറ്റക്കാകില്ലേ…?”
ശില്പ ഒന്ന് നിർത്തി അമ്പരപ്പോടെ നോക്കിനിൽക്കുന്ന വൃന്ദയെ നോക്കി ഗൂഢമായ ഒരു പുഞ്ചിരിയോടെ തുടർന്നു,
“അല്ലേലും നിങ്ങള് ഹണിമൂൺ ആഘോഷിക്കുമ്പോ അവൻ പായസത്തിലെ എള്ള് പോലെ ഒരധികപ്പറ്റല്ലേ…അപ്പൊ അതിനും ഞങ്ങളൊരു വഴി കണ്ടുപിടിച്ചു… എന്തെന്നല്ലേ…? അവനെ ഒരു ബോർഡിങ്ങിലാക്കാൻ… അപ്പൊ നീ വിചാരിക്കും അവനോടുള്ള സ്നേഹം കൊണ്ടാണെന്ന്…”
ഒരുനിമിഷം നിർത്തിയിട്ട് തുടർന്നു,
“അല്ല നിന്നോടുള്ള എന്റെ പ്രതികാരമാണത്… ഞാൻ മോഹിച്ചത് തട്ടിയെടുത്തിനുള്ള ശിക്ഷ… നീ പിന്നൊരിക്കലും നിന്റനിയനെ കാണില്ല, കാരണം അത് ബോര്ഡിങ് എന്ന് പേരെയുള്ളു, അവിടെച്ചെന്ന് ഇറങ്ങിയാൽ അവൻ ഭൂലോക ക്രിമിനലാകും, അതും അവൻ ചത്തില്ലെങ്കിൽ… അങ്ങനത്തൊരു സ്ഥലത്താ അവനെയാക്കാൻ പോകുന്നത് അവനെ അവിടുള്ളോര് ഉപ്പിട്ട് പുഴുങ്ങിയെടുക്കും, പക്ഷേ നീ രക്ഷപ്പെടും… നന്ദേട്ടന്റെ പട്ടമഹിഷിയായി നിനക്ക് സുഖായി ജീവിക്കാം…”