“നീ നിന്റമ്മയോട് പറഞ്ഞത് കാര്യമായി തന്നെയാണല്ലോ…”
അയാൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു
“മ്…”
രുദ്ര് ഒന്ന് മൂളി
“മോനേ അപ്പ ഓരോന്നു പറഞ്ഞു വിഷമിപ്പിക്കുന്നു എന്നൊരു തോന്നൽ മോനുണ്ടോ…”
അയാൾ അവനോട് ചോദിച്ചു
രുദ്ര് സംശയത്തോടെ അയാളെ നോക്കി,
“അങ്ങനെയെന്തേലും വിഷമം അപ്പ മോനുണ്ടാക്കിയിട്ടുണ്ടെങ്കി അപ്പയോട് ക്ഷമിക്ക്…”
അയാൾ വിഷമത്തോടെ പറഞ്ഞു
“അപ്പയെന്താ പറയുന്നേ… എനിക്കൊരു വിഷമോം അപ്പയുണ്ടാക്കിയിട്ടില്ല, പിന്നേ പണ്ട് മുതൽക്കേ ഉണ്ടായിരുന്ന ഒരു സ്വപ്നം കയ്യിലെത്തിയിട്ട് അതില്ലാതായപ്പോ എനിക്ക് എന്നെ പിടിച്ചടുത്തു കിട്ടിയില്ല… പിന്നേ ഞാൻ തന്നെ എനിക്കച്ചുറ്റും ഒരു വേലികെട്ടി എല്ലാരേം ആ വേലിക്കു പുറത്തു നിർത്തി… ഇപ്പൊ അതെല്ലാം മാറണമെന്ന് തോന്നുന്നു, അതിന് ഇവിടുന്നെങ്ങോട്ടെങ്കിലും കുറച്ചുനാൾ മാറി നിൽക്കണം, പിന്നീട് അപ്പാവുക്കൊപ്പം അപ്പാവുടെ മകനായി അപ്പാവുക്ക് പുറകിൽ നിൽക്കണം…”
“നല്ലത്… നിനക്ക് മാത്രോല്ല ഇവിടെല്ലാർക്കും ഒരു റിഫ്രഷ്മെന്റ് വേണമെന്ന് തോന്നുന്നു… ഞങ്ങളും നിന്നോടൊപ്പം വന്നാലോന്നാ… നെനക്ക് വിഷമമാവില്ലെങ്കി…”
വിശ്വനാഥൻ ഒന്ന് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി
രുദ്ര് അപ്പയെ നോക്കി പിന്നീട് പുഞ്ചിരിച്ചു…
“എനിക്കെന്നപ്പ വിഷമം, നിങ്ങളെല്ലാരും എപ്പോഴും എന്നോടൊപ്പം ഉണ്ടാവണോന്നാ എനിക്ക്… നിങ്ങളെല്ലാം എന്നോടൊപ്പം ഉള്ളത് എനിക്കെന്തെന്നില്ലാത്ത ധൈര്യാ…”
അവൻ വിശ്വനാഥന്റെ കയ്കൾ കൂട്ടിപിടിച്ചു കൊണ്ട് പറഞ്ഞു, അത് കണ്ട് അയാളുടെ മുഖം തെളിഞ്ഞു,
“എന്നാ വാ നമുക്ക് താഴേക്കു പോകാം, എനിക്ക് എല്ലാരോടുംകൂടി ഒരു കാര്യം തീരുമാനിക്കാനുണ്ട്…
അവർ കുഞ്ഞിയെയും കൊണ്ട് താഴേക്ക് പോയി.
അവർ താഴെയെത്തുമ്പോൾ മാധവനും സീതാലക്ഷ്മിയും ആകാംഷയോടെ അവരെ നോക്കിയിരിക്കുന്നുണ്ടായിരുന്നു,
അവരുടെ മുഖങ്ങളിലെ പ്രസന്ന ഭാവം കണ്ട് രണ്ടുപേർക്കും ആശ്വാസമായി
വിശ്വനാഥൻ രുദ്രിന്റെ അടുത്തായി സെറ്റിയിൽ ഇരുന്നു, എല്ലാരും സന്തോഷത്തോടെ അവരെ നോക്കി, കുഞ്ഞി രുദ്രിന്റെ ഫോൺ വാങ്ങി സെറ്റിയിൽ കമിഴ്ന്നുകിടന്ന് ഫോണിൽ തോണ്ടി,
“എല്ലാരോടും എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…”
വിശ്വനാഥന്റെ ശബ്ദം മുഴങ്ങി, എല്ലാരും അയാളെ ശ്രദ്ധിച്ചു
“ഞാൻ പണ്ട് എന്റെ പതിനാലാം വയസ്സിൽ എന്റച്ഛനോട് വഴക്കിട്ട് നാടുവിട്ടു പോയതാണ്, ചെന്നെത്തിയത് ഇവിടെയും, ഒരുപാടലഞ്ഞു, ഭക്ഷണം പോലുമില്ലാതെ വിശന്നുതളർന്നു ഒരു പൈപ്പിൻ ചുവട്ടിൽ വീണ് കിടന്ന എന്നെ (സീതാലക്ഷ്മിയെ നോക്കിക്കൊണ്ട്) ഇവളുടെയച്ഛൻ ആ വലിയ മനുഷ്യനാണ് കൂട്ടിക്കൊണ്ട്പോയി അദ്ദേഹത്തിന്റെ കൂടെ നിർത്തിയത്, അവിടെ നിന്നുമാണ് (മാധവനെ നോക്കികൊണ്ട്) ഇവനെ പരിചയപ്പെടുന്നത്… പിന്നീട് അദ്ദേഹം ഞങ്ങളെ സ്വന്തം മക്കളെപ്പോലെ കൂടെ നിർത്തി, സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു… എനിക്ക് വരലക്ഷ്മിയെ ഇഷ്ടമണെന്നറിഞ്ഞ് അവളെ എന്റെ കയ്യിലേപ്പിച്ച വലിയ മനുഷ്യനാണ് അദ്ദേഹം… കൊടുത്തവാക്ക് ജീവൻപോയലും പാലിക്കുന്നവരാണ് നായ്ക്കന്മാർ… അത് ഈ നിമിഷം വരെ ഞങ്ങൾ പലിച്ചിട്ടുണ്ട്… ഞാനിവിടെ വന്നതിനുശേഷം ഒരിക്കൽപ്പോലും എന്റെ തറവാട്ടിലേക്ക് പോയിട്ടില്ല, എന്റെ അച്ഛൻ മരിച്ചതറിഞ്ഞിട്ടും അമ്മയും കുഞ്ഞുപെങ്ങളും മരിച്ചതറിഞ്ഞിട്ടും ഞാൻ അവിടേക്ക് പോയിട്ടില്ല…