അത് കേട്ട് പൊട്ടിവീഴാൻ തുടങ്ങിയ ചിരിയെ കഷ്ടപ്പെട്ട് ഞാൻ പിടിച്ചുവച്ചു.
“” ആഹ്… ഭേഷായ്ട്ടുണ്ട്…!! നിന്നെ കൊന്നാൽ നീയെങ്ങനെ എന്നെക്കൊല്ലൂന്ന് കൂടെയൊന്ന് പറയാവോ…?! “”
ഞാൻ ചോദിച്ചത് കേട്ട് ആള് നന്നായിട്ടൊന്ന് ചമ്മിയെങ്കിലും അതവള് പുറത്ത് കാണിച്ചില്ല. പേടിച്ചിട്ട് എന്തൊക്കെയാ വിളിച്ചുപറയണേ എന്ന ബോധംപോലും ശവത്തിനില്ല!!.
“” ഞാനുദ്ദേശിച്ചത് എന്നെക്കൊല്ലണേനു മുന്നേ ഞാന്നിന്നെ കൊല്ലൂന്നാ..! “”
“” ഒറ്റയടിക്ക് തീർക്കാൻപോകുമ്പോ നിനക്കതിനുള്ള സമയം കിട്ടുവോന്ന് സംശയമാണ്…!! “”
ഞാൻ ശബ്ദമൊന്ന് താഴ്ത്തി ഇത്തിരി കനത്തിൽ അത് പറഞ്ഞതും അവള് നന്നായിട്ടൊന്ന് ഞെട്ടി.
പിന്നീട് ശബ്ദമൊന്നും കേൾക്കാഞ്ഞിട്ട് അവളെ നോക്കുമ്പോൾ ആള് ഏതാണ്ടൊക്കെ ചിന്തിച്ചോണ്ട് ഇരിപ്പുണ്ട്.
ഇവളെനി വണ്ടീന്ന് എടുത്ത് ചാടുവോ എന്നാണെന്റെ ടെൻഷൻ. ചാടാണെങ്കി ചാടട്ടെ… ശല്യമങ്ങ് തീർന്നുകിട്ടൂലോ…!!. അതോർത്തപ്പോ ഒരു കുളിര്.
അവൾ ഇടക്കെന്നെ പാളിനോക്കുന്നൊക്കെയുണ്ട്. മുഖത്തെ ആ ദയനീയത കാണുമ്പോൾ ഇത്രേം പാവം വേറെയില്ലാന്ന് തോന്നും. പക്ഷേ ചിലനേരത്തെ പെരുമാറ്റങ്കാണുമ്പോ ഒറ്റയടിക്ക് പടമാക്കാൻ തോന്നും!!.
വെറും കയ്യോടെ എങ്ങനെയാണ് ഒരു വീട്ടിലേക്ക് പോകുന്നതെന്നോർത്ത് ഞാൻ റോഡ് സൈഡിൽക്കണ്ട ഒരു ഷോപ്പിന് മുന്നിൽ കാറൊതുക്കി.
കാറ് നിന്നതേ താടക ചാടിപ്പുറത്തിറങ്ങി.
“” മര്യാദക്കെന്നെ കൊണ്ടുവിട്ടോ…!! ഇല്ലേ തനിക്കറിയാലോ എന്നെ… “”
കാറിൽ നിന്ന് ഇറങ്ങി കടയിലേക്ക് നടക്കാനൊരുങ്ങിയ എന്നെ നോക്കിയവൾ ഭീഷണി മുഴക്കി.
“” ഓഹ്… ഇനിയിപ്പോ അറിയാനെന്തിരിക്കണ്… നിന്റിമേജൊക്കെ നീ തന്നെ രണ്ടൂസം മുന്നേ കളഞ്ഞല്ലോ…!!””
അവൾക്കുള്ള മറുപടിയും കൊടുത്ത് കടയിൽ കയറി കുറച്ച് ഫ്രൂട്ട്സ് ഒക്കെ വാങ്ങി തിരിച്ചിറങ്ങുമ്പോൾ താടക എന്നെയും തുറിച്ചുനോക്കി കാറിനരികിൽ അതേ നിൽപ്പാണ്.