**************
എയർപോർട്ടിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ പിന്നീടങ്ങോട്ട് താടക വാ തുറന്നില്ല. എന്റെയാ ഒറ്റ ഡയലോഗിൽ ഗ്യാസ്പോയിട്ടുള്ള അവളുടെയാ ഇരുത്തങ്കണ്ട് ചിരിവരുന്നുണ്ടെങ്കിലും ഞാനത് അടക്കി.
മുഖവും വീർപ്പിച്ച് വിന്റോയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന താടകയെ ഞാനൊന്ന് നോക്കിപ്പോയി.
പറയുമ്പോ ആള് വല്യ സൈക്കോ ഒക്കെയാണ്!!…. പക്ഷേ പറഞ്ഞിട്ടെന്താ…!
ഇടക്ക് അവളെന്നെയൊന്ന് നോക്കും. എന്നെ നിന്നനിൽപ്പിൽ തിന്നുകളയും എന്നാണ് അവൾടെ ഭാവമെങ്കിലും അത് കണ്ടെനിക്ക് ചിരിയാണ് വരുന്നേ…! ആ നോട്ടം കാണുമ്പോ ഒറ്റയടിക്ക് ചുവരിൽ കേറ്റാൻ തോന്നുന്നുണ്ടായിരുന്നെങ്കിലും ഞാനതടക്കി.
എന്തിനാ വെറുതേ ഓരോയേടാകൂടങ്ങൾ…!
എയർപോർട്ടിൽനിന്ന് വരുന്നവഴിക്കാണ് അമലിന്റെ വീട്. അവിടെയൊന്ന് കേറാമെന്നോർത്ത് ഞാൻ വണ്ടിയോടിച്ചു. അവന്റമ്മയെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ പോകാൻ പറ്റിയില്ലല്ലോ.!
കൃത്യമായി എവിടെയാണ് എന്നറിയില്ലെങ്കിലും ഏകദേശ ഊഹം വച്ച് ഞാൻ വണ്ടിയൊടിച്ചു.
“” ഇതെങ്ങോട്ടാ…!! പറേടാ… എങ്ങോട്ടാ നീയെന്നെക്കൊണ്ടോവണേ….!! “”
ഹൈവേയിൽ നിന്ന് മറ്റൊരു റോഡിലേക്ക് കേറിയതും താടകയുടെ ചോദ്യമെത്തി. അവളൊന്ന് പേടിച്ചെന്ന് തോന്നണു. കാരണം തല്ലിക്കൊന്നാലും അമ്മ ചോദിക്കില്ല എന്ന് പറഞ്ഞ് നാവ് വായിലിട്ടിട്ട് അധികനേരമായില്ലല്ലോ!.
“” പേടിക്കണ്ട…!! കൊല്ലാന്തന്നെയാ…!! “”
ഉള്ളിൽ ആർത്തു ചിരിക്കുകയാണെങ്കിലും ഞാൻ കഷ്ടപ്പെട്ട് മുഖത്തൊരു ക്രൂരമായ ചിരിവരുത്തി താടകയെ നോക്കി.
അവൾടെ മുഖത്തൊരിറ്റ് ചോരയില്ല.! ആകെ വിളറിവെളുത്ത് പേടിച്ചരണ്ട മുഖത്തോടെയവളെന്നെ നോക്കി.!
“” കൊൽ… കൊല്ലാനോ..! “”
അവളുടെ ശബ്ദം വിറച്ചു. ഞാൻ പറഞ്ഞതിനേക്കാൾ അവളെ കുഴക്കിയത് എന്റെ മുഖത്തെ ആ ഭാവം ആയിരുന്നെന്നു തോന്നുന്നു.
“” ആഹ് കൊല്ലാന്തന്നെ…!! ന്തേലും സംശയുണ്ടോ…!””
“” ഓഹ്..!! എന്നെ കൊന്നാ ഞാഞ്ചുമ്മാ ഇരിക്കുവല്ലേ…!! ഞാനുങ്കൊല്ലും നിന്നെ…!!””