അടുത്ത സ്റ്റോപ്പിൽ നിന്ന് ഒരു അപ്പൂപ്പൻ കയറി എന്റെ അടുത്തുതന്നെ ഇരുന്നു. പുള്ളിക്കാരൻ എന്റെ വീടും നാടും ചോദിക്കാൻ തുടങ്ങി. സംസാരം നീണ്ടപ്പോൾ മനസ്സിലായി പുള്ളി എന്റെ വല്യപ്പന്റെ പഴയൊരു ജോലിക്കാരനാണെന്ന്.
“ഹാരിസ് സാറിനെതിരെയുള്ള കേസ് എന്തായി മോനേ?” അത്രയും നേരം ചിരിച്ചു സംസാരിച്ച കിളവൻ പെട്ടെന്ന് പുച്ഛം കലർന്നൊരു ചോദ്യം എറിഞ്ഞു.
മുൻനിരയിലെ പല്ല് പോയ ആ കിളവന്റെ ദേഹത്ത് തൊട്ടാൽ പോലും ഞാൻ അകത്താകും. എന്നെ ഒന്ന് ചൊടിപ്പിക്കാൻ തന്നെ ചോദിച്ചതാണ്.
”ജഡ്ജിക്ക് കുറച്ച് കാശ് കൊടുത്തപ്പോൾ പുള്ളി ആ കേസ് അങ്ങ് തള്ളിക്കളഞ്ഞു!” ഞാൻ പച്ചക്കള്ളം അങ്ങ് കാച്ചി. ജഡ്ജിക്ക് കൈക്കൂലി കൊടുത്തു എന്ന് കേട്ടതും പേടിച്ച് വിറച്ച് കിളവൻ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റു. വടിയും കുത്തിപ്പിടിച്ച് പുള്ളി മുന്നോട്ട് നടന്നു, പിന്നെ എന്നെ തിരിഞ്ഞുപോലും നോക്കിയില്ല.
അപ്പൻ സർവീസിന്റെ അവസാന ഘട്ടത്തിൽ ജയിൽ ഡ്യൂട്ടിയിലായിരുന്നു. ആ സമയത്ത് ജയിലിനുള്ളിൽ നടന്ന ഒരു കൊലപാതകം അപ്പന്റെ കരിയറിനെ ബാധിച്ചു. അതിന്റെ പേരിൽ പ്രമോഷൻ തടഞ്ഞു വെച്ചു. ന്യൂസിലും പത്രത്തിലും വലിയ വാർത്തയായിരുന്നു അത്.
എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി. ലോപ്പസിന്റെ ഇരുനില കൊട്ടാരം ദൂരെ നിന്നുതന്നെ കാണാം. റോഡ് ക്രോസ്സ് ചെയ്ത് ഗേറ്റിന് മുന്നിലെത്തിയപ്പോൾ സെക്യൂരിറ്റി എന്നെ തടഞ്ഞു. വീണ്ടും സൺഗ്ലാസ് ഊരി മാറ്റേണ്ടി വന്നു. ഭാഷാപ്രശ്നം ഉള്ളതുകൊണ്ട് അവനോട് കൂടുതൽ സംസാരിക്കാൻ നിന്നില്ല.