തന്റെ പ്രാണൻ അന്യരുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് കണ്ട് ഇനി അടങ്ങിയിരിക്കാൻ അവനായില്ല. അനന്തു പതുക്കെ വിളിച്ചു:
“ശാലിനീ…”
കലങ്ങിയ കണ്ണുകളോടെ അവൾ തിരിഞ്ഞുനോക്കി. അവളുടെ മുന്നിൽ നന്ദു! ആ നിമിഷം അവൾക്ക് അവൻ വെറുമൊരു പയ്യനല്ല, കാത്തുരക്ഷിക്കാൻ വന്ന കൃഷ്ണനെപ്പോലെയാണ് തോന്നിയത്. അവൾ അവനെ മറന്നു തുടങ്ങിയിരുന്നുവെങ്കിലും, ആ മുഖം കണ്ടപ്പോൾ ഉള്ളിൽ പഴയൊരു ഇഷ്ടം വീണ്ടും നാമ്പിട്ടു.
സിനിമ നടൻ സിദ്ധാർത്ഥിന്റെ (ബോയ്സ് ലുക്ക്) ആ പ്രസന്നമായ മുഖം.
പൂക്കളം ഒരുക്കുമ്പോൾ സീനിയേഴ്സിന്റെ കണ്ണുകളിൽ നിന്നും തങ്ങളെ രക്ഷിക്കാൻ ജനലുകൾ കൊട്ടിയടച്ച ആ വീരൻ തന്റെ മുന്നിൽ നിൽക്കുന്നു!
“എന്താടാ… മാറി നിൽക്ക്!” സീനിയേഴ്സ് ആക്രോശിച്ചു.
“ഇല്ലെങ്കിൽ നീ എന്ത് ചെയ്യും?” അനന്തുവിന്റെ ശബ്ദത്തിൽ ഇടിമുഴക്കമുണ്ടായിരുന്നു.
“ഓ… ഇവൻ ആണോടി നിന്റെ ആള്?”
അനന്തു അവളുടെ കൈയ്യിൽ മുറുക്കെപ്പിടിച്ചു കൊണ്ട് മറുപടി പറഞ്ഞു:
“നിനക്കെന്താടാ… ഇവൾ എന്റെ പെണ്ണാ! ഒന്ന് തൊട്ടു നോക്ക്, ബാക്കി അപ്പോ കാണാം!”
അനന്തു ‘എന്റെ പെണ്ണാണ്’ എന്ന് പറഞ്ഞപ്പോൾ ശാലിനിയുടെ ഉള്ളിൽ ഒരായിരം പൂത്തിരികൾ കത്തിയതുപോലെ തോന്നി. സീനിയർ പിള്ളേർ ഒന്നടങ്കം വന്നപ്പോൾ അവൻ അവരെ നേരിട്ടു. ഷർട്ടിൽ പിടിച്ചവന്റെ നെഞ്ചിലേക്ക് ഒരൊറ്റ ചവിട്ട്!
ചെളിയിൽ കുതിർന്ന മൈതാനത്ത് പിന്നെ ഇടിയുടെയും അടിയുടെയും ശബ്ദം മാത്രം. മഴ പെയ്യാൻ തുടങ്ങിയിരുന്നു. അനന്തുവിനും മർദ്ദനമേറ്റെങ്കിലും, കയ്യിൽ കിട്ടിയ സ്റ്റിക്ക് കൊണ്ട് അവൻ തിരിച്ചടിച്ചു. അവൻ ചെളിയിലേക്ക് വീണപ്പോൾ ശാലിനി നിലവിളിച്ചു:
“നന്ദൂ… മതി… പ്ലീസ്… വിട്ടേക്ക്!”
ആ ബഹളത്തിനിടയിലാണ് കണ്ടുനിന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞത്: “ഡാ… ഇത് ആ സഖാവ് രാജന്റെ മകനാ!”