സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

പെട്ടെന്ന് ആ തീയേറ്ററിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ നേർത്ത വിങ്ങൽ കേട്ടു.

വാതിൽ തള്ളിത്തുറന്ന് അയാൾ അകത്തേക്ക് കയറി.

അവിടെ ആ ടേബിളിൽ അമല കിടക്കുന്നു.

പന്ത്രണ്ട് വർഷം മുൻപ് ഞാൻ കണ്ട അതേ രൂപം. പക്ഷേ അവളുടെ കണ്ണുകൾ തുറന്നിരുന്നു. ആ കണ്ണുകൾ അയാളെ നോക്കി കത്തുകയായിരുന്നു.

​അവൾ പതുക്കെ കൈകൾ ഉയർത്തി.

രക്തം പുരണ്ട അവളുടെ വിരലുകൾ മാത്യുവിന്റെ കഴുത്തിന് നേരെ നീണ്ടു വന്നു.

അയാൾക്ക് ശ്വാസം മുട്ടി. നിലവിളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല. അവളുടെ ചുണ്ടുകൾ അനങ്ങി.

​”ഡോക്ടറേ…എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലേ…വീട്ടിൽ പോവണം……”

​അവളുടെ കൈകൾ മാത്യുവിന്റെ തൊണ്ടയിൽ മുറുകി. ഐസ് പോലെ തണുത്ത വിരലുകൾ! മരണത്തിന്റെ ആ തണുപ്പ് മാത്യുവിന്റെ ഉള്ളിലേക്ക് പടർന്ന നിമിഷം…

​”അമലേ…!”

​അയാൾ ആ ബെഡിൽ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.

മാത്യുവിന്റെ ഹൃദയമിടിപ്പ് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.

ശരീരം മുഴുവൻ വിറയ്ക്കുന്നു. ചുറ്റും നോക്കി..

വിജനമായ ഹോട്ടൽ മുറി. പക്ഷേ ആ ഇരുട്ടിൽ എവിടെയോ അമലയുടെ ഗന്ധം ഇപ്പോഴും തങ്ങിനിൽക്കുന്നതുപോലെ.

അയാൾ ലൈറ്റ് ഓൺ ചെയ്തു. കണ്ണാടിയിൽ നോക്കിയ അയാളുടെ മുഖം വളരെയേറെ  വെളുത്തിരുന്നു.

​അയാൾക്ക് ഇനി ഉറങ്ങാൻ കഴിയില്ല എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു…

‘ഈ മുറിയിൽ ഇരുന്നാൽ ഞാൻ ഭ്രാന്തനാകും.’

അയാൾ വേഗം ഡ്രസ്സ് മാറി ബാഗ് എടുത്തു. ഷാജിയേട്ടനെ കണ്ടെത്തിയേ തീരൂ. ഈ നിഗൂഢതയുടെ ചുരുളഴിയാൻ ആ ഹൈറേഞ്ച് മണ്ണിൽ കാലുകുത്താതെ അയാൾക്ക് സമാധാനം കിട്ടില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *