പെട്ടെന്ന് ആ തീയേറ്ററിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ നേർത്ത വിങ്ങൽ കേട്ടു.
വാതിൽ തള്ളിത്തുറന്ന് അയാൾ അകത്തേക്ക് കയറി.
അവിടെ ആ ടേബിളിൽ അമല കിടക്കുന്നു.
പന്ത്രണ്ട് വർഷം മുൻപ് ഞാൻ കണ്ട അതേ രൂപം. പക്ഷേ അവളുടെ കണ്ണുകൾ തുറന്നിരുന്നു. ആ കണ്ണുകൾ അയാളെ നോക്കി കത്തുകയായിരുന്നു.
അവൾ പതുക്കെ കൈകൾ ഉയർത്തി.
രക്തം പുരണ്ട അവളുടെ വിരലുകൾ മാത്യുവിന്റെ കഴുത്തിന് നേരെ നീണ്ടു വന്നു.
അയാൾക്ക് ശ്വാസം മുട്ടി. നിലവിളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല. അവളുടെ ചുണ്ടുകൾ അനങ്ങി.
”ഡോക്ടറേ…എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലേ…വീട്ടിൽ പോവണം……”
അവളുടെ കൈകൾ മാത്യുവിന്റെ തൊണ്ടയിൽ മുറുകി. ഐസ് പോലെ തണുത്ത വിരലുകൾ! മരണത്തിന്റെ ആ തണുപ്പ് മാത്യുവിന്റെ ഉള്ളിലേക്ക് പടർന്ന നിമിഷം…
”അമലേ…!”
അയാൾ ആ ബെഡിൽ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.
മാത്യുവിന്റെ ഹൃദയമിടിപ്പ് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ശരീരം മുഴുവൻ വിറയ്ക്കുന്നു. ചുറ്റും നോക്കി..
വിജനമായ ഹോട്ടൽ മുറി. പക്ഷേ ആ ഇരുട്ടിൽ എവിടെയോ അമലയുടെ ഗന്ധം ഇപ്പോഴും തങ്ങിനിൽക്കുന്നതുപോലെ.
അയാൾ ലൈറ്റ് ഓൺ ചെയ്തു. കണ്ണാടിയിൽ നോക്കിയ അയാളുടെ മുഖം വളരെയേറെ വെളുത്തിരുന്നു.
അയാൾക്ക് ഇനി ഉറങ്ങാൻ കഴിയില്ല എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു…
‘ഈ മുറിയിൽ ഇരുന്നാൽ ഞാൻ ഭ്രാന്തനാകും.’
അയാൾ വേഗം ഡ്രസ്സ് മാറി ബാഗ് എടുത്തു. ഷാജിയേട്ടനെ കണ്ടെത്തിയേ തീരൂ. ഈ നിഗൂഢതയുടെ ചുരുളഴിയാൻ ആ ഹൈറേഞ്ച് മണ്ണിൽ കാലുകുത്താതെ അയാൾക്ക് സമാധാനം കിട്ടില്ലായിരുന്നു..