സ്റ്റിയറിംഗിൽ വിരലുകൾ അമർത്തുമ്പോഴും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ക്രിസ്മസ് കാലത്തെ മഞ്ഞുപെയ്യുന്ന രാത്രിയായിരുന്നു.
അന്ന് ആ ഓപ്പറേഷൻ ടേബിളിൽ അവസാന ശ്വാസമെടുക്കുമ്പോൾ അവൾ ഡോക്ടർ മാത്യുവിനെ നോക്കിയ ആ നോട്ടം.. അത് ഇന്നും അയാളുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല.
അമല..!!
ഇരുപത്തിയൊന്ന് ഇരുപത്തിരണ്ടിനടുത്തു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി.
അവളുടെ മരണം അയാളുടെ ജീവിതത്തിലെ വെറുമൊരു കേസ് ആയിരുന്നില്ല, മറിച്ച് അയാളുടെ അസ്തിത്വത്തെ തന്നെ കീഴ്മേൽ മറിച്ച ഒരു വഴിത്തിരിവായിരുന്നു.
നാട്ടിലേക്ക് പോകാനുള്ള അയാളുടെ ധൃതിയും, ആ സമയത്ത് വന്ന ആ കേസിനോടുള്ള അയാളുടെ കടുത്ത ദേഷ്യവും, ഒരു തുടക്കക്കാരന്റെ അഹങ്കാരവും ചേർന്നപ്പോൾ അയാൾ ഒരു ജീവൻ രക്ഷേക്കേണ്ട ഡോക്ടർ അല്ലാതെ ആയി മാറി.
വളരെ നിസ്സാരമായി ചെയ്യാവുന്ന ആ സർജറി അയാളുടെ ഈഗോ കാരണം അയാൾ കുളമാക്കി.
അമലയുടെ ജീവൻ അവിടെ പൊലിഞ്ഞു.
പണവും സ്വാധീനവും ഉപയോഗിച്ച് അയാൾ ആ കേസ് ഒതുക്കിത്തീർത്തു. പക്ഷേ, മനസ്സാക്ഷിയെ അയാൾക്ക് പണം കൊടുത്തു വാങ്ങാൻ കഴിഞ്ഞില്ല.
അതിനുശേഷം നാതാഷാ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനു മുന്നേ വർഷങ്ങളോളം അമലയുടെ ആ മുഖം രാത്രികളിൽ മാത്യുവിന്റെ ഉറക്കം കെടുത്തിയിരുന്നു…
ആ കണ്ണുകളിലെ നിസ്സഹായത അയാളെ വേട്ടയാടിയിരുന്നു…ഒരുപാട് ട്രീറ്റ്മെന്റുകൾ നടത്തിയിരുന്നു.. എല്ലാം അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാൻ വേണ്ടി…