“ഇവിടെ അപ്പൊ ആന്റിക്കും കുട്ടികൾക്കും ആരാ കൂട്ട്?”
“അവർക്ക് കുട്ടികളില്ല. ആദ്യമൊക്കെ എന്തൊക്കെയോ ട്രീറ്റ്മെന്റ് എടുക്കുന്നതായി കുടുംബത്തിൽ കേട്ടിരുന്നു. പിന്നെ എന്തായി എന്നറിയില്ല. ഇവിടെ ആന്റിക്ക് കൂട്ടിനാണ് ആ കണ്ട മാളുവേച്ചി. തുടക്കം തൊട്ടേ ഉള്ള ജോലിക്കാരിയാണ്, വിശ്വസ്ത.”
“അല്ല രാത്രിയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരു ആൺതുണ വേണ്ടേ?”
“ആ കുറേ കാലം ഈ മാളുവേച്ചിയുടെ ഭർത്താവ് വേലായുധേട്ടൻ ഉണ്ടായിരുന്നു പകൽ പുറം പണിയും രാത്രി സെക്യൂരിറ്റിപണിയുമൊക്കെ ആയിട്ട്. അങ്ങേര് നാലഞ്ചുകൊല്ലം മുൻപ് ലിവർസിറോസിസ് വന്ന് മരിച്ചു. അങ്ങനെയാണ് ഔട്ട് ഹൗസ് വാടകയ്ക്ക് കൊടുക്കാൻ അങ്കിൾ തീരുമാനിച്ചത്.
പക്ഷേ വിശ്വാസമുള്ള ആരെയെങ്കിലും കിട്ടണ്ടേ. അങ്ങനെ പുള്ളിടെ പരിചയത്തിൽ ആരുടെയെങ്കിലും കെയ്റോഫിൽ കിട്ടുമോ എന്ന് നോക്കിയിരിക്കുന്ന കാലത്താണ് എനിക്കിവിടെ ജോലി കിട്ടുന്നത്. എന്റെ അമ്മ വിവരം ഫാമിലി ഗ്രൂപ്പിൽ ഇട്ട അന്നുതന്നെ ആന്റി വിളിച്ചു. അങ്ങനെയാണ് വാടകയൊന്നുമില്ലാതെ ഇത്രേം അടിപൊളി സെറ്റപ്പ് നമുക്ക് കിട്ടിയത്.”
“ഓ അപ്പൊ നീയാണല്ലേ ആന്റിയുടെ വിശ്വസ്തനായ ആൺതുണ?”
“ഞാനായിരുന്നു. ഇനിമുതൽ നമ്മൾ രണ്ടുപേരും,” ദീപു അതുപറഞ്ഞു നിർത്തിയപ്പോഴേക്കും അവർ ഒരു ചെറിയ കുളത്തിന്റെ അരികിൽ എത്തിയിരുന്നു.
“ആഹാ കുളമൊക്കെ ഉണ്ടല്ലോ. നീ ഇവിടെയാണോ കുളി?”
“ഹേയ് ഞാൻ വല്ലപ്പോഴും വന്നാലായി. എനിക്ക് ഇങ്ങോട്ടൊക്കെ വരാൻ പേടിയാ. ഇത് ഈ പറമ്പിന്റെ ഒരു അറ്റമാണ്. ഇനി അങ്ങോട്ട് ഏതോ പൂട്ടിപ്പോയ പൊതുമേഖലാ കമ്പനിയുടെ ആളൊഴിഞ്ഞ കാടുപിടിച്ചുകിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമിയാണ്. എന്റെ അറിവിൽ ആരും അങ്ങനെ ഇങ്ങോട്ട് വരാറില്ല.”