ഒരു യുദ്ധം കഴിഞ്ഞ യാതൊരു അനുഭൂതിയും അവളിൽ കാണാൻ സാധിക്കുന്നില്ല. പെട്ടെന്ന് കുളക്കടവിന്റെ മറവിൽ നിന്നും ശബ്ദം കേട്ടു.
‘തമ്പ്രാട്ടി… അടിയൻ പോകുന്നു…’
ഉം… എന്ന മൂളലിൽ ജാനകി അവസാനിപ്പിച്ചു.
ആകാശത്തെ നീലവെളിച്ചതിൽ അയാളുടെ മുഖം വ്യക്തമാകുന്നു.
തറവാട്ടിലെ പണിക്കാരൻ ചേറു… കറുപ്പിനാൽ മൂടിയ കരുത്തറ്റ ശരീരം. ദേഹത്തിൽ ഒരു ചളിപുരണ്ട മുണ്ടുമാത്രമേയുള്ളൂ.
അയാളുടെ പിറകുവശത്തു കഴുത്തിനു താഴെയായി നഖങ്ങൾ കൊണ്ട് മുറിഞ്ഞ പാടുകളും കാണാം.
തന്റെ മുഖം കൈകൾക്കൊണ്ട് തുടച്ചു കൊണ്ട് അയാൾ ഇരുട്ടിലേക്കു നീങ്ങുകയായിരുന്നു.
*********************************************
വരൂ കാലത്തിന്റെ മായാലോകത്തേക്ക് നമുക്കിവൾക്കൊപ്പം സഞ്ചരിക്കാം…. കാലം ഇവൾക്കായി ഒരുക്കിവച്ചിരിക്കുന്ന വിരുന്നിൽ നമുക്കും പങ്കുചേരാം…..
“ന്റെ കുട്ട്യേ ഇങ്ങനെ മഴപ്പാറല് കൊണ്ട് വല്ല സൂക്കേടും വരുത്തി വെക്കും നീയ്…..”
അത് കേട്ടവൾ തിണ്ണയിൽ കുറച്ച് നീങ്ങിയിരുന്നു.
മുത്തശ്ശിയും അവൽക്കരികിലായി തിണ്ണയിലിരുന്നു….
“മുത്തശ്ശി നിക്കൊരു കഥ പറഞ്ഞ് തായോ…..”
അതും പറഞ്ഞ് കൊണ്ടവൾ മുത്തശ്ശിയുടെ മടിയിലേക്ക് തലചായ്ച്ചു…..
കഥ എന്ന് കേട്ടപ്പോഴേക്കും ഉണ്ണിയും അച്ചുവും ഓടി വന്ന് മുത്തശ്ശിക്കിരുവശവുമായി ഇരുന്നു.
“ഞങ്ങൾ വന്നു മുത്തശ്ശി ഇനി കഥ പറഞ്ഞു തായോ….”
“പുതിയ കഥ വേണോട്ടോ മുത്തശ്ശി….”
“ഏത് കഥയാ ഇപ്പൊ പറയാ??? സീതാദേവിയെ രാവണൻ കട്ടുകൊണ്ട് പോയി ലങ്കയിലെ അശോകവനികയിൽ താമസിപ്പിച്ചതും പിന്നെ ഹനുമാൻ വന്ന് അവിടെ ഉണ്ടാക്കിയ പരാക്രമങ്ങളും പറയട്ടെ?? അല്ലെകിൽ വേണ്ട കൗരവർ അരക്കില്ലം പണിത കഥ പറഞ്ഞു തരട്ടെ??”
“അതൊക്കെ ഒരുപാട് വട്ടം പറഞ്ഞ കഥയാ മുത്തശ്ശി…. വേറെ കഥ പറഞ്ഞു താ….”