രാഷ്ട്രീയമായി പ്രശ്നങ്ങൾക്ക് ഒരു തട ഇടാൻ അയാൾ വീണ്ടും തങ്കച്ചനെ സമീപിച്ചു. രാത്രി വീട്ടിൽ സ്വീകരണ മുറിയിൽ അയാളുടെ ഒപ്പം മദ്യപാനം തുടങ്ങി. ഒരു കുപ്പി തീർന്ന് അടുത്തത് എടുക്കാൻ മുറിയിലേക്ക് പോയ തക്കത്തിന് അയാൾ മിക്ച്ചറുമായി വന്ന ജീനയുടെ അരക്ക് കയറിപ്പിടിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അനങ്ങാതെ ജീന നിന്നു . പ്രശ്നങ്ങൾക്ക് ഒരു ആശ്വാസം കിട്ടാൻ കുറച്ച നേരം അവളുടെ കരവിരുത് സഹിക്കാൻ അവൾ തയ്യാറായിരുന്നു . അപ്പോഴാണ് മാർക്കോസ് കൈയിൽ കുപ്പിയുമായി സ്വീകരണമുറിയിലേക്ക് വന്നത്. എന്തൊക്കെ വന്നാലും തന്നെയേ കെട്ടു എന്ന് പറഞ്ഞ ആൽവിനെ സ്വപ്നം കണ്ട് മുറിയിൽ കട്ടിലിൽ കിടന്ന ഡെയ്സി വീണുടഞ്ഞ കുപ്പിയുടെയും ആക്രോശങ്ങളുടെയും ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നത് . കരയുന്ന അമ്മയെയും തങ്കച്ചനെ കഴുത്തിന് പിടിച്ചു തള്ളി വാതിൽ അടക്കുന്ന അപ്പച്ചനെയും ആണ് അവൾ കണ്ടത് . അവജ്ഞയോടെ രണ്ടുപേരെയും നോക്കി അവൾ തിരിച്ചു മുറിയിൽ കയറി വാതിൽ അടച്ചു.
പിറ്റേന്ന് രാവിലെ തന്നെ റിസോർട്ടിലെ ജോലിക്കാർ പറഞ്ഞു ഉറപ്പിച്ച വേദനവ്യവസ്ഥ പോരെന്ന് പറഞ്ഞു തങ്കച്ചന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. മണ്ണൊലിപ്പിന്റെ പേരിൽ കുടുംബശ്രീയുടെ സ്വയം സഹായ സംഘത്തിൽ പോലും പോകാൻ കഴിയാതെ ഇരിക്കുക ആയിരുന്നു ജീന. എല്ലാം അവളുടെ അപ്പച്ചന്റെ ശാപമാണെന്നു അവൾ വിശ്വസിച്ചു. അവിടെ തന്നെ ആരും സഹായിക്കില്ലെന്ന് ഉറപ്പിച്ച മാർക്കോസ് ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചു. ദുബായ് കാലത്തെ സുഹൃത്തുക്കൾ ആരെങ്കിലും കണ്ട് റിസോർട്ടിൽ ഷെയർ എടുപ്പിക്കാനും കേന്ദ്രത്തിന്റെ പ്രഷർ കൊണ്ട് പരിസ്ഥിതി വകുപ്പിന്റെ അന്വേഷണം അനുകൂലമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ യാത്ര. മാർക്കോസ് വീട് വിട്ട് പോകുന്നത് പ്രതീക്ഷയോടെയും ഭീതിയോടെയും ജീന നോക്കി നിന്നു .
മൂന്ന് മാസം ജീന ഏകാകിയെപ്പോലെ ആണ് ജീവിച്ചത് . ഡെയ്സി അവളോട് കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. അവൾ കോളേജിൽ പോയി വന്നാൽ ഉടൻ മുറിയിൽ കയറി വാതിൽ അടച്ചു ഇരിക്കും. അവൾ അല്പം ആശ്വാസത്തിനായി ഇച്ചായന്മാരെ വിളിച്ചു നോക്കി . ആരും ഫോൺ പോലും എടുത്തില്ല .നാട്ടിലെ കൂട്ടുകാരികളും അവളോട് മുഖം തിരിച്ചു. ഗൾഫിലെ കൂട്ടുകാരികൾ അവളുടെ പ്രശ്നങ്ങൾ കേട്ട് കഴിഞ്ഞു പിന്നെ വിളിച്ചാൽ ഫോൺ എടുക്കാതെ ആയി.