ശിശിര പുഷ്പം 2
shishira pushppam 2 | Author : Smitha | Previous Part
ഒരു ട്രക്കിനെ ഓവര്‍ടേയ്ക് ചെയ്തതിനു ശേഷം കാര്‍ ഒരു വളവിലേക്ക് തിരിഞ്ഞു.
“നിഷാ, നിര്‍ത്ത്!”
പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന റഫീക്ക് പെട്ടെന്ന്‍ പറഞ്ഞു.
“എന്താ?”
വേഗത കുറച്ച് പാതയരികിലേക്ക് കാര്‍ നീക്കവേ നിഷ ഗോഖലെ തിരക്കി.
“അത്!”
അവന്‍ പുറത്തേക്ക്, പാതയുടെ അപ്പുറത്തെ അരികിലേക്ക് വിരല്‍ ചൂണ്ടി.
നിഷ അങ്ങോട്ടു നോക്കി.
പാത്യ്ക്കപ്പുറത്ത്, മഴവെള്ളം നിറഞ്ഞ ഒരു കുഴിയില്‍ ഒരാള്‍ വീണുകിടക്കുന്നത് അവള്‍ കണ്ടു.
അയാളുടെ തലയും തോള്‍ഭാഗവുമൊഴിച്ച് ബാക്കി ഭാഗം വെള്ളത്തിനടിയിലായിരുന്നു.
“പടച്ചോനെ!”
തിടുക്കപ്പെട്ടു ഡോര്‍ തുറന്ന്‍ റഫീക്ക് പുറത്തിറങ്ങി.
നിഷയും അയാളുടെ പിന്നാലെ ചെന്നു.
അവര്‍ ചളിക്കുഴിയുടെ അടുത്തെത്തി.
“മൈ ഗുഡ്നെസ്!!”
ചളിയില്‍ പൂണ്ടുകിടക്കുന്നയാളുടെ മുഖത്തേക്ക് നോക്കി റഫീക്ക് വീണ്ടും ആകുലതയോടെ മന്ത്രിച്ചു.
ഭയവും അമ്പരപ്പും നിറഞ്ഞ രാഫീക്കിന്‍റെ മുഖത്തേക്കും ചളിവെള്ളത്തില്‍ പുതഞ്ഞുകിടക്കുന്നയാളുടെ മുഖത്തേക്കും നിഷ മാറിമാറി നോക്കി.
“ആരാ ഇത് റഫീക്ക്?”
അവള്‍ മന്ത്രിക്കുന്ന സ്വരത്തില്‍ ചോദിച്ചു.
“നന്ദു,”
അവന്‍ പറഞ്ഞു.
“നന്ദകുമാര്‍,”
“ങ്ങ്ഹേ?”
അവള്‍ വിശ്വാസം വരാതെ അവനെയും നന്ദകുമാറിനേയും മാറി മാറി നോക്കി.
“കമോണ്‍, നിഷാ,”
അവന്‍ അവളെ നോക്കിപ്പറഞ്ഞു.
“വാ, പിടിക്ക്!”
അവന്‍ കുഴിയിലേക്കിറങ്ങി.
“സൂക്ഷിക്കണം,”
അവനോടൊപ്പം ചളിക്കുഴിയിലേക്ക് ഇറങ്ങിക്കൊണ്ട് അവള്‍ മുന്നറിയിപ്പ് കൊടുത്തു.
“വളരെ അപൂര്‍വ്വമായ, അതിവിശിഷ്ടമായ എന്തോ ഒന്നാണ് കഴിച്ചിരിക്കുന്നെ, റഫീക്ക്,”
അവനോടൊപ്പം നന്ദകുമാറിനെ ചളിവെള്ളത്തില്‍ നിന്ന്‍ താങ്ങിപ്പിടിച്ച് കുഴിക്ക് പുറത്തേക്ക് കയറവേ അവള്‍ പറഞ്ഞു.
“മണമടിച്ചാല്‍ മതി, ഒരു നാലഞ്ചുദിവസത്തേക്ക് സുഖമായി ബോധം കെടാം,”
**********************************************
റഫീക്ക് ലാപ് ടോപ്പില്‍ ടൈപ്പ് ചെയ്യുകയും നിഷ കിടക്കയില്‍ ചാരിക്കിടന്ന്‍ ഇന്ത്യാ ടൈംസില്‍ റഫീക്ക് എഴുതിയ “കേരള ലെഫ്റ്റ് ലീനിംഗ് റൈറ്റ്” എന്ന ലേഖനം വായിക്കുകയും ചെയ്യുകയായിരുന്നു.
ഇടയ്ക്ക് അവന്‍ കണ്ണുകള്‍ മോണിട്ടറില്‍ നിന്ന്‍ മാറ്റി നിഷയെ നോക്കി.
ഗൌരവമേറിയ വായനക്കിടയിലും റഫീക്കിന്‍റെ കണ്ണുകളുടെ ചൂടുള്ള സ്പര്‍ശം തന്‍റെ ദേഹത്ത് അമരുന്നത് നിഷ അറിഞ്ഞു.
അവള്‍ ലേഖനത്തില്‍ നിന്ന്‍ കണ്ണുകള്‍ മാറ്റി അവനെ നോക്കി.
കറുത്ത സ്കര്‍ട്ട് സ്ഥാനം തെറ്റിയതിനാല്‍ നഗ്നമായ തന്‍റെ തുടകളിലാണ് അവന്‍റെ കണ്ണുകള്‍.
“ആ അസ്സൈന്മെന്റ് വേഗം കമ്പ്ലീറ്റ് ചെയ്യണം മിസ്റ്റര്‍!”
അവള്‍ ശബ്ദമുയര്‍ത്തിക്കൊണ്ട് സ്കര്‍ട്ട് തുടകളിലെക്ക് പിടിച്ചിടാന്‍ തുടങ്ങി.
“നിക്ക് നിക്ക്!!”
അവളെ വിലക്കിക്കൊണ്ട് അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതങ്ങനെ കിടക്കട്ടെ, മിസ്സ് ഇന്ത്യാ നിഷാ ഗോഖലെ. ഈ ബോറന്‍ മരുഭൂമിയിലേ ആശ്വാസത്തിന്‍റെ ഒട്ടകക്കഴുത്താണ് നിന്‍റെയീ ഭംഗി,”
നിഷ സ്കര്‍ട്ട് അങ്ങനെ തന്നെയിട്ടു.
അവളുടെ തുടകളുടെ വശ്യമാദകത്വത്തിലേക്ക് അവന്‍ ദാഹത്തോടെ നോക്കി.
“എന്നെ ഇങ്ങനെ നോക്കല്ലേ റഫീക്ക്,”
അധരം കടിച്ചമര്‍ത്തി ദാഹാര്‍ത്തമായ സ്വരത്തില്‍ അവള്‍ മന്ത്രിച്ചു.
“ഒരു പെണ്ണാണ് ഞാന്‍. വെറും പെണ്ണ്‍. ഒരേയൊരു പുരുഷനെ മാത്രം സ്നേഹിക്കുകയും അവനെ മാത്രം ഓര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന പെണ്ണ്‍,”
അവന്‍റെ കണ്ണുകള്‍ തുടകളില്‍ നിന്ന്‍ അവളുടെ അരക്കെട്ടിലെക്ക് സഞ്ചരിച്ചു.
പിങ്ക് നിറമുള്ള ടോപ്പിന്‍റെ അടിഭാഗം അവളുടെ ചേതോഹരമായ പൊക്കിള്‍ക്കൊടിയുടെ മുകളില്‍വരെയേ എത്തിയിരുന്നുള്ളൂ.
അവിടെ അവന്‍റെ കണ്ണുകള്‍ ഉടക്കി.
“റഫീക്ക്,”
അവന്‍ വീണ്ടും അവളുടെ ദാഹം കത്തുന്ന സ്വരം കേട്ടു.
“ഞാനേ, ലേഡീ വസിഷ്ഠനോ കല്ലോ മരമോ ഒന്നുമല്ല, നീ എന്‍റെ ദേഹത്തേക്ക് ഇങ്ങനെ നോക്കുമ്പോള്‍ നിയന്ത്രണം നഷ്ട്ടപ്പെടുത്താതെ പിടിച്ചു നില്‍ക്കാന്‍…”
അവന്‍റെ കണ്ണുകള്‍ വീണ്ടും മുകളിലേക്ക് ഇഴഞ്ഞു.
അവളുടെ ഏറ്റവും മന്ത്രമുഗ്ധമായ ഭാഗത്ത്.
സുഗന്ധിയായ കാമത്തിന്‍റെ ആവേശത്താല്‍ ഉലഞ്ഞ്, ഉയര്‍ന്ന താഴുന്ന, കാണുന്ന ഏതു പുരുഷനിലും ഭ്രാന്തമായ ആവേശമുണര്‍ത്തുന്ന നിറഞ്ഞ മാറിടത്തില്‍.
“എന്‍റെ…എന്‍റെ…”
അവളുടെ മാന്ത്രികഭംഗി നൃത്തം ചെയ്യുന്ന നീള്‍മിഴികള്‍ കൂമ്പിയടഞ്ഞു.
“റഫീക്ക്…എന്‍റെ റഫീക്ക്…എന്നെ…എന്നെ…എന്നെയൊന്ന്‍…തൊടൂ…”
റഫീഖിന്‍റെ കൈവിരലുകള്‍ അവളുടെ തുടയില്‍ അമര്‍ന്നു.
പെട്ടന്നവള്‍ കണ്ണുകള്‍ തുറന്നു.
അവന്‍റെ കൈ പിടിച്ചു മാറ്റി.
“എന്ത് പറ്റി?”
റഫീഖ് ചോദിച്ചു.
അവള്‍ മുമ്പിലേക്ക് കണ്ണുകള്‍ കാണിച്ചു.
അപ്പോഴാണ് റഫീഖും ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്.
മുമ്പില്‍ കിടക്കയില്‍ നന്ദകുമാര്‍ കിടക്കുന്നുണ്ട്.
ഇതുവരെയും ബോധത്തിലേക്ക് വന്നിട്ടില്ല.
മേശപ്പുറത്ത് മരുന്നുകള്‍.
സ്റ്റാന്‍ഡില്‍ സസ്പെണ്ട് ചെയ്ത ബോട്ടില്‍ തീരാന്‍ ഇനിയും പതിനഞ്ച് മിനിറ്റെടുക്കും.
നിഷ എഴുന്നേറ്റ് അയാളുടെ നാഡി പരിശോധിച്ചു.
നെഞ്ചില്‍ കൈവെച്ചു.
“എന്ത് പറ്റി?”
“ഹാര്‍ട്ട് ബീറ്റ് ഒക്കെ അബ്നോര്‍മല്‍ ആണ് റഫീഖ്,”
അവള്‍ പറഞ്ഞു.
“നീ പറഞ്ഞത് പോലെയാണ് കുടിക്കുന്നതെങ്കില്‍ അധികം നാള്‍ ആള്‍ ഉണ്ടാവില്ല.”
റഫീഖ് ദൈന്യതയോടെ അയാളെ നോക്കി.
അവള്‍ പിന്നെ റഫീഖിന് അഭിമുഖം ഇരുന്നു.
“എന്നാലും എന്‍റെ റഫീഖ്…മൂന്ന് വര്‍ഷം …മൂന്ന്‍ വര്‍ഷമായിട്ടും ഈ മനുഷ്യന്‍ സുമിത്രയെ മറക്കാതെ…”
തളര്‍ന്ന്‍, ബോധം മറഞ്ഞു, വൈദ്യ പരിചരണത്തില്‍ കിടക്കുന്ന, മുടിയും താടിയും നീണ്ടു വികൃതമായി തോന്നിച്ച നന്ദകുമാറിന്‍റെ മുഖത്തേക്ക് നോക്കി നിഷ പറഞ്ഞു.
“നീ കാണിച്ചു തന്ന ആല്‍ബത്തിലേ രൂപവും മുമ്പില്‍ കിടക്കുന്ന ഈ രൂപവും ഒന്നാണ് എന്ന്‍ എങ്ങനെ വിശ്വസിക്കും? ഫോട്ടോയിലെ ആള്‍ ഒരു ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെപ്പോലുണ്ട്. ”
“എന്‍റെ ഡോക്റ്ററെ,”
അയാളുടെ മുഖത്ത് നോക്കിക്കൊണ്ട് റഫീക്ക് പറഞ്ഞു.
“ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ ഏറ്റവും നാണം കുണുങ്ങി പയ്യനായിരുന്നു ഇവന്‍. ഏറ്റവുമധികം ലവ് ലെറ്റര്‍ കിട്ടിക്കൊണ്ടിരുന്ന വിദ്യാര്‍ഥി. അന്ന്‍ ഇന്നത്തെ പോലെ മൊബൈല്‍ ഒന്നുമില്ല. ഓരോ പ്രോപോസല് വരുമ്പോഴും റ്റെന്‍ഷനായിരുന്നു, ഇവന്…പെണ്‍കുട്ടികളെ കാണാതെ ഒളിച്ചു നടക്കും…ആ അവനാണ് ഇങ്ങനെ ഇപ്പോള്‍…”
കണ്ണുകള്‍ നിറഞ്ഞതിനാലും സ്വരം ഇടറിയതിനാലും റഫീഖിന് തുടരാനായില്ല.
നിഷ അവനെ ചേര്‍ത്തുപിടിച്ചു.
ഒരു വര്‍ഷമായി, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജിസ്റ്റായ നിഷ ഗോഖലെ ഇന്ത്യാ ടൈംസിലേ ഡെപ്യൂട്ടി എഡിറ്റര്‍ ആയ റഫീഖ് അഹമ്മദിനെ പരിചയപ്പെട്ടിട്ട്, പ്രണയത്തിലായിട്ട്.
ആണ് മുതല്‍ റഫീഖിന്‍റെ വാക്കുകളിലൂടെ നിഷ അറിയുന്നതാണ് നന്ദകുമാറിനെ.
അന്ന് മുതല്‍ റഫീഖിനോടൊപ്പം താനും അന്വേഷിക്കുതാണ് നന്ദകുമാറിനെ.
ഇന്നലെയാണ് ദേശാഭിമാനിയിലെ ഗോപാലകൃഷ്ണന്‍ വഴിയറിയുന്നത് നന്ദകുമാര്‍ തിരുവനന്തപുരത്തെ പ്രശസ്തമായ സെയിന്‍റ്റ് മേരീസ് കോളേജില്‍ ചേര്‍ന്നുവെന്ന്.
അറിഞ്ഞ നിമിഷം പുറപ്പെട്ടതാണ്.
ആദ്യമായി കാണുന്നത് പക്ഷെ മൃതപ്രായമായ നിലയില്‍ മദ്യപിച്ച് ബോധമില്ലാതെ ചളിക്കുഴിയില്‍ കിടക്കുന്നതായിട്ട്.
കോല്‍ക്കത്ത സെയിന്‍റ്റ് സേവ്യെഴ്സിലെ പ്രശസ്തനായ ജ്യൂനിയര്‍ ലക്ചറര്‍.
അറിയപ്പെടുന്ന കലാ സാഹിത്യ നിരൂപകന്‍.
വിശേഷണങ്ങള്‍ പലതുമുണ്ടായിരുന്ന നന്ദകുമാര്‍ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബി ബി സി റിപ്പോര്‍ട്ടര്‍ ആയിരുന്ന സുമിത്രാ സെന്നിനെ വിവാഹം കഴിച്ചത്.
നിത്യഹരിത പ്രണയകഥയിലെ കമിതാക്കള്‍ എന്നായിരുന്നു സുഹൃത്തുക്കള്‍ അവര്‍ക്ക് നല്‍കിയിരുന്ന വിശേഷണം.
അത്ര ആവേശമായിരുന്നു, അത്ര തീവ്രമായിരുന്നു അവരുടെ പ്രണയത്തിന്.
പക്ഷെ അത് അധികകാലം നീണ്ടില്ല.
എല്ലാ മനോഹര വസ്തുക്കളും ദീര്‍ഘകാലം ജീവിക്കില്ല.
‘ശ്രീഭൂവിലസ്ഥിര” യെന്നാണ് കുമാരനാശാന്‍ വീണപൂവില്‍ എഴുതിട്ടുള്ളത്.
ഒരു ദിവസം റൈറ്റേഴ്സ് ബില്‍ഡിങ്ങിന് എതിരെയുള്ള അപ്പാര്‍ട്ട്മെന്‍റ്റില്‍ തിരിച്ചെത്തിയ നന്ദകുമാര്‍, ഷെഡ്ഢിനുള്ളില്‍, കാറിനുള്ളില്‍, വെടിയേറ്റ് മരിച്ചുകിടക്കുന്ന സുമിത്രയുടെ ശരീരം കണ്ടു.
അന്ന്‍ വൈകുന്നേരം ലഷ്ക്കര്‍ ഇ തോയ്ബയുടെ തലവന്‍ സയീദ് അന്‍വര്‍ ഹൈഡ് ഔട്ടില്‍നിന്നുള്ള സന്ദേശം ന്യൂസ് ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു.
പ്രസിദ്ധ ബി ബി സി ജേര്‍ണലിസ്റ്റ് സുമിത്ര സെന്നിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട്.
സുമിത്രയും സംഘവും നടത്തിയ ധീരവും രഹസ്യപൂര്‍ണ്ണവുമായ പര്യടനമാണ് ഒരു വലിയ മിലിട്ടറി ആക്ഷന് ഇന്ത്യന്‍ ആര്‍മ്മിയെ സഹായിച്ചത്.
ലഷ്കര്‍ കമാണ്ടര്‍ ഉള്‍പ്പെടെ അനവധിയാളുകള്‍ ആ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു.
പോലീസ് എത്തുമ്പോള്‍ ബോധരഹിതനായി നിലത്ത് വീണുകിടക്കുകയായിരുന്നു, നന്ദകുമാര്‍.
പിന്നെ ഒരു മാസത്തോളം അയാള്‍ ആശുപത്രിയിലും മാനസികാരോഗ്യകേന്ദ്രത്തിലുമായിരുന്നു.
റഫീക്ക് അവസാനം നന്ദകുമാറിനെ കാണുമ്പോള്‍ അയാള്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ സാധാരണ നില കൈവരിച്ചിരുന്നു.
ഒരു ദിവസം പതിവുപോലെ അയാളെക്കാണാന്‍ ചെല്ലുമ്പോള്‍ ആശുപത്രി അധികൃതര്‍ പരിഭ്രാന്തിയിലായിരുന്നു.
നന്ദകുമാര്‍ എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു.
ഒരു വര്‍ഷം മുമ്പ്.
പിന്നെ എവിടെയൊക്കെ തിരഞ്ഞു.
എത്ര ആളുകളെ കണ്ടു.
നന്ദകുമാറിനു വേണ്ടിയുള്ള തിരച്ചില്‍ ഒരിടത്തുമെത്തിയില്ല.
ഇന്നലെ വരെ.
കാണുമ്പോഴോ മുഴുമദ്യപാനിയുടെ വേഷത്തിലും.
“റഫീക്ക്, നന്ദു എന്തോ പറയുന്നു,”
നിഷ അയാളുടെ മുഖത്ത്നിന്ന്‍ നോട്ടം മാറ്റാതെ പറഞ്ഞു.
റഫീഖ് പെട്ടെന്ന്‍ അങ്ങോട്ടുചെന്നു.
അയാളുടെ ചുണ്ടുകളുടെ തൊട്ടടുത്ത് കാതുകള്‍ ചേര്‍ത്തു.
“സുമേ, എന്‍റെ സുമേ…”
നേരിയ ശബ്ദം.
അബോധത്തിലും നന്ദകുമാറില്‍ നിന്ന്‍ വരുന്ന ശബ്ദം അതാണെന്നറിഞ്ഞു റഫീഖിന്‍റെ മുഖം ദൈന്യമായി.
“എന്ത് പറ്റി? നന്ദു പറയുന്നത്…ഇപ്പോഴും അത് തന്നെ….”
റഫീഖ് മിഴികള്‍ തുടയ്ക്കുന്നത് കണ്ട് അവള്‍ ചോദിച്ചു.
“അതേ ..ഇപ്പോഴും …ഇപ്പോഴും സുമയെ…സുമയെ ആണിവന്‍ ഓര്‍ക്കുന്നത്..”
നിഷയുടെ മുഖവും ശോകപൂര്‍ണ്ണമായി.
അവള്‍ അയാളുടെ മുഖത്ത് വാത്സല്യത്തോടെ തലോടി.
“സാരമില്ല, റഫീഖ്…എല്ലാം എല്ലാം നേരെ ആകും,”
അവള്‍ തലോടല്‍ തുടര്‍ന്നപ്പോള്‍ അയാളുടെ കവിരലുകള്‍ അനങ്ങുന്നത് കണ്ടു.
കണ്പോളകളും.
പതിയെ നന്ദകുമാര്‍ കണ്ണുകള്‍ തുറന്നു.
വളരെയേറെ നേരെം അയാള്‍ ഇരുവരെയും നോക്കി.
പിന്നെ പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
“വേണ്ട,”
നിഷ അയാളുടെ തോളില്‍ പിടിച്ചു.
“എഴുന്നെല്‍ക്കണ്ട, കിടന്നോളൂ,”
“എന്തൊരു കോലവാടാ ഇത്?”
നന്ദകുമാറിന്‍റെ കിടക്കയുടെ സമീപത്തേക്ക് കസേര നീക്കിയിട്ടിരുന്നുകൊണ്ട് റഫീഖ് ചോദിച്ചു.
നിഷ അകത്തേക്ക് പോയി.
ആപ്പില്‍ ജ്യൂസ് ഗ്ലാസ്സുകളിലാക്കി കൊണ്ടുവന്നു.
നന്ദകുമാറിനെ ചുണ്ടില്‍ ഗ്ലാസ് ചേര്‍ത്തുവെച്ചു കുടിപ്പിച്ചു.
അയാള്‍ വിലക്കി.
“ഉം,”
ദേഷ്യത്തോടെ റഫീഖ് മൂളി.
“അവനതൊന്നും ഇറങ്ങുകേല നിഷേ, നീറ്റായിട്ട് ഒരു ഗ്ലാസ് പട്ടച്ചാരായം സംഘടിപ്പിക്ക് എവിടുന്നേലും. അല്ല പിന്നെ!!”
നന്ദകുമാര്‍ റഫീഖിനെ ക്രുദ്ധനായി നോക്കി.
“മിണ്ടാതിരിക്ക് റഫീഖ്,”
നിഷ നന്ദകുമാറിനെ ദൈന്യതയോടെ വീണ്ടും നോക്കിക്കൊണ്ട് പറഞ്ഞു.
അവള്‍ വീണ്ടും ഗ്ലാസ് അയാളുടെ ചുണ്ടുകളിലെക്കടുപ്പിച്ചു.
ഇത്തവണ അയാള്‍ വിലക്കിയില്ല.
“നീ ഇവിടെ?”
“ഇനി കൊറച്ച് കാലത്തേക്ക് ഇവിടെയാ,”
സ്വരത്തിലെ കാര്‍ക്കശ്യം മാറ്റാതെ റഫീഖ് പറഞ്ഞു.
“നിന്‍റെ ഈ കോലം ഒന്ന്‍ മാറ്റാന്‍ പറ്റുമോ ഇല്ലയോ എന്ന്‍ നോക്കട്ടെ ഞാന്‍!”
നന്ദകുമാര്‍ റഫീഖിന്‍റെ മുഖത്ത് നിന്ന്‍ നോട്ടം മാറ്റി.
“അതല്ല നന്ദു,”
നിഷ പറഞ്ഞു.
നന്ദകുമാറും അവളെ പെട്ടെന്ന് നോക്കി.
ആദ്യമായാണ് നിഷ നന്ദകുമാറിനെ കാണുന്നത്.
റഫീഖിനെപ്പോലെ അവളും “നന്ദു” എന്ന്‍ അഭിസംബോധന ചെയ്തത് അവനെ സ്പര്‍ശിച്ചിരിക്കുന്നു എന്ന്‍ അവള്‍ക്ക് തോന്നി.
“നിഷ,”
അവളെ നോക്കി റഫീഖ് നിഷയെ അയാള്‍ക്ക് പരിചയപെടുത്തി.
“നിഷ ഗോഖലെ. എണ്ണമറ്റ ഹൃദയങ്ങള്‍ കീറിമുറിക്കുന്ന ദയയില്ലാത്ത കാര്‍ഡിയോളജിസ്റ്റ്. എ ഐ ഐ എം എസ്സില്‍. അച്ചന്‍ നിര്‍മ്മല്‍ കുമാര്‍ ഗോഖലെ. മറാത്തി ചിത്പാവന്‍ ബ്രാഹ്മിന്‍. സയന്‍റ്റിസ്റ്റ്. അമ്മ സാറാ കുരുവിള. ക്നാനായ യഹൂദ ക്രിസ്ത്യാനി. പ്രോഫസ്സര്‍ ഡെല്‍ഹി യൂണിവേഴ്സിറ്റി.”
“നല്ല പരിചയപ്പെടുത്തല്‍,”
നിഷ പരിഹാസ സ്വരത്തില്‍ പറഞ്ഞു.
“നല്ല തറ രാഷ്ട്രീയക്കാരെപ്പോലെ തന്നെയാ മാധ്യമ പ്രവര്‍ത്തകരും! ജാതിയും മതവും ഒന്നും ഒഴിവാക്കാന്‍ പറ്റില്ല. വാക്കില്‍പ്പോലും!”
റഫീഖ് പുഞ്ചിരിച്ചു.
“ഒരു അഫ്ഘാന്‍ പട്ടാന്‍റെയോ ഷെയ്ക്കിന്‍റെയോ എന്തിനധികം നമ്മുടെ മലപ്പുറത്തെ തങ്ങള്‍ കുടുമ്പത്തിന്‍റെയോ പോലെ പാരമ്പര്യമില്ലാത്ത ഒരു ദലിത് മുസ്ലീം അല്ലേ ഞാന്‍? അപ്പോള്‍ എന്‍റെ കൂടെയുള്ളവരെക്കുറിച്ച് അഭിമാനത്തോടെ പറയേണ്ടേ?”
നന്ദകുമാര്‍ നിര്‍വ്വികാരനായി അവന്‍റെ വാക്കുകള്‍ കേട്ടിരുന്നു.
അയാള്‍ ചുറ്റും പരതി .
“ഇതാണോ അന്വേഷിക്കുന്നത്?”
മേശവലിപ്പില്‍ നിന്ന്‍ സിഗരെറ്റ് പായ്ക്കറ്റ് എടുത്തുകൊണ്ട് നിഷ ചോദിച്ചു.
ഉത്തരം പറയാതെ അയാള്‍ അത് അവളുടെ കൈയില്‍ നിന്ന്‍ വാങ്ങി.
മദ്യപാന്മാരുമായി സഹവാസം ഇഷ്ട്ടപെടാതിരുന്ന, സിഗരെറ്റിന്‍റെ മണമടിക്കുമ്പോള്‍ അസ്വസ്ഥനായിരുന്ന നന്ദകുമാറിന്‍റെ പരിണാമം റഫീഖ് വേദനയോടെയോര്‍ത്തു.
“ചില്ലറയൊന്നുമല്ലല്ലോ വലിച്ചുതള്ളുന്നത്,”
സ്വരം വീണ്ടും കര്‍ക്കശമാക്കി റഫീഖ് തുടര്‍ന്നു.
“ഞാനും നിഷേം മണിക്കൂര്‍ ഒന്നെടുത്താ ഈ മുറിയൊന്നു വൃത്തിയാക്കീത്. ഈ രാജ്യത്തെ മൊത്തം ആള്‍ക്കാര് വലിച്ചുതള്ളിയതിന്‍റെ കുറ്റികള്‍ മൊത്തം ഒണ്ടാരുന്നു.”
നന്ദകുമാര്‍ റഫീഖിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ സിഗരെറ്റ് കത്തിച്ചു.
“എടാ സിഗരെറ്റ് വലിക്കണം. വെള്ളമടിക്കണം. എന്ജോയ്‌മെന്റിന്. റിലാക്സേഷന്. അല്ലാതെ ഇത് രണ്ടും ഭക്ഷണം പോലെയോ ശ്വസിക്കുന്ന വായുപോലെയോ ഉപയോഗിക്കരുത്.”
നന്ദകുമാര്‍ വിദൂരതയിലേക്ക് മിഴികള്‍ നട്ടു.
“എടാ നിന്നോടാ ഞാന്‍ പറയുന്നെ,”
റഫീഖ് ഒച്ചയിട്ടു.
“പാസ്റ്റ് പെയിന്‍ഫുള്‍ ആണ്. സുമിത്രയ്ക്ക് പകരം വെക്കാന്‍ മറ്റാരുമില്ല. നേരാണ്. ഒക്കെ സമ്മതിച്ചു. പക്ഷെ ഇങ്ങനെ ഈ രീതിയില്‍ നിന്നെ കാണാന്‍ നിന്‍റെ സുമ ആഗ്രഹിക്കുന്നുണ്ടോ?”
നിഷയുടെ മുഖത്ത് വീണ്ടും ദൈന്യത നിറഞ്ഞു.
അവള്‍ റഫീഖിന്‍റെ നേരെ നോക്കി ഇനി തുടരണ്ട എന്ന അര്‍ത്ഥത്തില്‍ കണ്ണുകള്‍ കാണിച്ചു.
“എവിടെയാ നിന്‍റെ താമസം?”
ദീര്‍ഘ മൗനത്തിന് ശേഷം നന്ദകുമാര്‍ ചോദിച്ചു.
“തമ്പാനൂരില്‍,”
അവന്‍ പറഞ്ഞു.
“അവിടെ ഇന്ത്യാ ടൈംസിന്‍റെ ഒരു അപ്പാര്‍ട്ട്മെന്‍റ്റ് ഉണ്ട്.” റെയില്‍ വേ സ്റ്റേഷന്‍റെയടുത്ത്,”
************************************************************
എസ് എഫ് കേയുടെ ജനറല്‍ ബോഡിയില്‍ പ്രസംഗിക്കുമ്പോള്‍ ഷെല്ലി അലക്സിന് ഒരു വാട്സ് ആപ് മെസ്സേജ് വന്നു.
മീറ്റ് മീ ഇന്‍ ബ്യൂട്ടി സ്പോട്ട്.
ഷാരോണ്‍ ആണ്.
അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ഷാരോണ്‍ പാര്‍ട്ടി മീറ്റിംഗിന്‍റെ ഇടയില്‍ മെസ്സേജ് അയക്കാറുള്ളൂവെന്ന് ഷെല്ലിയ്ക്കറിയാം.
മീറ്റിംഗ് അവസാനിച്ചു കഴിഞ്ഞ് ഷെല്ലി തിടുക്കത്തില്‍ ബ്യൂട്ടി സ്പോട്ടിലേക്ക് നടന്നു.
കൊളേജിന്‍റെ പിമ്പിലെ അതിമനോഹരമായ ഒരു ഭൂവിഭാഗമാണ് ബ്യൂട്ടി സ്പോട്ട്.
അതി ചാരുതയാര്‍ന്ന, വിശാലമായ ഒരു പുല്‍മേട്.
അതിന്‍റെ അരികിലും ഒതുക്കുകളിലും കാറ്റാടിമരങ്ങള്‍.
ഒരു വശത്ത് അനന്തതയിലേക്ക് ഉയര്ന്നുയര്‍ന്ന്‍ പോകുന്ന മലനിരകളുടെ നീലിമ.
സൌഹൃദങ്ങളുടെയും പ്രണയങ്ങളുടെയും പച്ചനിറം.
ബ്യൂട്ടിസ്പോട്ടില്‍ പലയിടത്തായി കമിതാക്കളും സൌഹൃദസംഘങ്ങളുമിരിപ്പുണ്ട്.
അവിടെ ഒരു പുല്‍പ്പുറത്ത്, കാറ്റാടിമരത്തിന്‍റെ കീഴില്‍ ഷാരോണ്‍ ഇരുന്നു.
അവളുടെ കൂടെ ഒന്നുരണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.
“ദാ ഷെല്ലി വരുന്നു,”
ദൂരെ നിന്ന്‍ ഷെല്ലിയുടെ രൂപം കണ്ടു അവരിലൊരാള്‍ പറഞ്ഞു.
“ഇനി ഞങ്ങള്‍ഔട്ട്, അല്ലേ ഷാരൂ?’
“നീ പോടാ,”
ഷാരോണ്‍ അവനോടു പറഞ്ഞു.
“നിങ്ങള്‍ ഇന്നോ ഔട്ടോ അല്ല. എന്‍റെ കൂടെയാ.”
അപ്പോഴേക്കും ഷെല്ലി അടുത്തെത്തി.
“ആ, എല്ലാരും ഒണ്ടല്ലോ,”
ഷെല്ലി അവരെ നോക്കി ചിരിച്ചു.
പിന്നെ അവന്‍ ഷാരോണിനെ നോക്കി.
“എന്താ ഷാരോണ്‍? എന്താ എമെര്‍ജന്‍സി?”
“പറയാം,”
ഷാരോണ്‍ കൂട്ടുകാരെ നോക്കി.
“മനസ്സിലായി, മനസ്സിലായി,” കൂടെയുണ്ടായിരുന്നവര്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
“സഖാവായ ഷെല്ലിയ്ക്കും സഖാക്കന്മാരെ കണ്ടാല്‍ മനംമറിയുന്ന ഷാരോണിനും ഹാവ് എ നൈസ് ഇവെനിംഗ്,”
“ഒന്ന്‍ പോ അളിയാ,”
ഷെല്ലി അവന്‍റെ തോളത്ത് തട്ടി.
“എന്താടീ കാര്യം?”
കൂട്ടുകാര്‍ നടന്ന്‍ മറഞ്ഞപ്പോള്‍, അവള്‍ക്ക് അഭിമുഖമായിരുന്ന്‍ അവന്‍ ചോദിച്ചു.
“മീറ്റിങ്ങിന്‍റെ എടേല്‍ നീ വിളിക്കണങ്കി ഇറ്റ് മെയ് ഷുവര്‍ലീ ബി സംതിംഗ് സീരിയസ്!”
“യാ സീരിയസ്,”
അവള്‍ ഷെല്ലിയുടെ കൈയില്‍ പിടിച്ചു.
“പറയെടീ,”
അവള്‍ ചുറ്റും നോക്കി.
ദൂരെ സായാഹ്ന സൂര്യനു താഴെ, കാറ്റാടി മരങ്ങളുടെ തണലില്‍ സ്വയം മറന്നിരിക്കുന്ന കമിതാക്കളെ നോക്കി.
മലനിരകളുടെ പച്ചക്കടലില്‍ പക്ഷിക്കപ്പലുകള്‍ പറന്ന് …പറന്ന്…
“ഇന്നലെ ഞാന്‍ വാഷ് ചെയ്ത തുണികളൊക്കെ വിരിച്ചിടാന്‍ ടെറസ്സിന്‍റെ മുകളിലേക്ക് പോയി. അന്നേരം ഒരു ഷാള്‍ താഴേക്ക് പോയി. ഭയങ്കര കാറ്റായിരുന്നു. അതെടുക്കാന്‍ വേണ്ടി താഴെ ആരേം കാണാത്തത് കൊണ്ട് ഞാന്‍ തന്നെ എറങ്ങിച്ചെന്നു. ..”
അവള്‍ ഒന്നു നിര്‍ത്തി.
തന്‍റെ കൈയുടെ മേലുള്ള അവളുടെ പിടി മുറുകുന്നത് അവന്‍ അറിഞ്ഞു.
“താഴേക്ക് പോകുന്നതിനെടേല്‍ മിനീടെ റൂമിന്‍റെ മുമ്പിലെത്തി.”
അപ്പോള്‍ ഷെല്ലിയുടെ മുഖത്ത് ഗൌരവം വരുന്നത് ഷാരോണ്‍ കണ്ടു.
“വെറുതെ ജനലിക്കൊടെ അകത്തേക്ക് നോക്കിയപ്പം…”
ഷെല്ലി ആകാംക്ഷയോടെ അവളുടെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു.
“അവള്‍ സ്വയം കുത്തിവെക്കുന്നു…”
ഭയപ്പെട്ടതുതന്നെയാണ് കേട്ടത്.
ഷെല്ലി ഉള്ളില്‍ പറഞ്ഞു.
അല്‍പ്പ സമയം അവര്‍ നിശബ്ദരായി പരസ്പരം നോക്കി.
“നീയെന്താ ഒന്നും പറയാത്തെ?”
“എനിക്കും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു, ഷാരോണ്‍,”
അവന്‍ പറഞ്ഞു.
“അവള്‍ടെ പെരുമാറ്റത്തിലും എക്സ്പ്രഷനിലും ഒരു വശപ്പെശക് ഞാനും കണ്ടതാ,”
തുടര്‍ന്ന്‍ അവന്‍ തലേ ദിവസം താന്‍ മിനിയെ ക്ലാസ് മുറിയില്‍ വെച്ച് കണ്ടതിന്‍റെ വിശദാംശങ്ങള്‍ ഷാരോണിനോട് വിശദീകരിച്ചു.
അന്ന്‍ അവള്‍ കലികയറി ബാഗ് എടുത്ത് ക്ലാസ് മുറിവിട്ട് പോകുമ്പോള്‍ ഒരു സിറിഞ്ച് താഴെ വീണിരുന്നു.
അത് അവള്‍ അറിയുകയുണ്ടായില്ല.
ഷെല്ലി അതെടുതിരുന്നു.
“എനിക്ക് എന്തോ പേടി തോന്നുന്നു, ഷെല്ലി,”
“എന്തിന്?”
അവന്‍ പെട്ടെന്ന്‍ ചോദിച്ചു.
“അവള്‍ നിന്‍റെ കുഞ്ഞമ്മേടെ മോള്‍ ഒന്നുവല്ലല്ലോ? ആണോ? അവള്‍ അവള്‍ടെ പാട് നോക്കിപ്പോട്ടെടീ. നീയെന്തിനാ വെറുതെ ടെന്‍ഷനടിക്കുന്നെ?”
“നല്ല സാമൂഹ്യബോധം! ഒരു എസ് എഫ് കേക്കാരന്‍ തന്നെ ഇത് പറയണം!”
അവള്‍ നീരസത്തോടെ പറഞ്ഞു.
അവള്‍ ശരിക്കും അദ്ഭുതപ്പെടുകതന്നെ ചെയ്തു.
സാധാരണ ഗതിയില്‍ ഈ സംഭവം ഷെല്ലിയെ അസ്വസ്ഥനാക്കേണ്ടതാണ്.
തനിക്ക് ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് കൂട്ടുകാരുടെ പ്രശ്നങ്ങളും വേദനകളും സ്വന്തം പ്രശ്നങ്ങളും വേദനകളുമായി ഏറ്റെടുക്കുന്നവനാണ് ഷെല്ലി.
അവന്‍റെ സ്വന്തം പ്രശ്നങ്ങളാകട്ടെ, തന്നോടല്ലാതെ, മറ്റാരോടും അവന്‍ പങ്കുവെച്ചിട്ടുമില്ല.
അക്കാരണത്താല്‍, അപ്രതീക്ഷിതമായി, അവനില്‍ നിന്നും നിസ്സംഗതയും അവഗണനയുമുണ്ടായപ്പോള്‍, അവള്‍ക്കത് പെട്ടെന്ന്‍ ഉള്‍ക്കൊള്ളാനായില്ല.
“ഷെല്ലി,”
അവള്‍ വിളിച്ചു.
“സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി, സോഷ്യല്‍ കമ്മിറ്റ്മെന്‍റ് ഇതിനെപ്പറ്റി നിനക്ക് ട്യൂഷനെടുക്കാന്‍ ഞാന്‍ ആളല്ല. ഈ രണ്ടു ഡിപ്പാര്‍ട്ട്മെന്‍റ്റും സാമാന്യം നന്നായി ഭരിക്കുന്ന ഒരു പ്രൊഫസ്സറാണ് നീ. അതെനിക്കറിയാ. നിന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാം. അത് കൊണ്ട്…”
“അതുകൊണ്ട്…”
അതെ ഈണത്തില്‍ ഷെല്ലി പറഞ്ഞു.
“ഷെല്ലി, നീ അവളെ കാണണം. ഷെല്ലി നീ അവളോട് സംസാരിക്കണം. ഷെല്ലി നീ അവളെ ഉപദേശിക്കണം. ഷെല്ലി നീ അവളെ മാനസാന്തരപ്പെടുത്തി സ്വര്‍ഗ്ഗത്തിന് അവകാശിയാക്കണം. …”
ഷാരോണ്‍ സന്തോഷത്തോടെ തലകുലുക്കി.
“നീ പോടീ,”
അവന്‍ ശബ്ദമുയര്‍ത്തി.
“ഞാനെന്നാ പള്ളീലച്ചനോ? പെന്തക്കോസ്ത് പാസ്റ്ററോ? എടീ അവളൊരു തല തെറിച്ച വിത്താ. കണ്ടാലറിയാം.”
“എന്ത് കണ്ടാലറിയാം?”
അവള്‍ പുഞ്ചിരിയോടെ ചോദിച്ചു.
“ഇതാണോ?’
ചോദ്യം കഴിഞ്ഞ് അവള്‍ കണ്ണിറുക്കിക്കാണിച്ചു.
“നീ പോടീ,അത് നിന്‍റെ മന്ത്രിപുത്രന്‍ കെട്ട്യോനെപ്പോയി കാണിക്ക്,”
പെട്ടെന്ന്‍ അവളുടെ മുഖം വാടി.
“എന്താടി?”
“എന്‍റെ ഷെല്ലി ഈയിടെയായി അവന്‍റെ ലാങ്ങുവേജ് ഒക്കെ മഹാ വഷളാ,”
“എടീ അത്..നീ അവനു അവകാശപ്പെട്ടതല്ലേ? ആ ഒരു അവകാശബോധം. അതൊക്കെയാരിക്കും.”
“ഞാനെന്നാ ഭരണഘടനേലെ മൌലികാവകാശങ്ങളില്‍ ഒന്നോ? നീയൊന്ന് പോടാ. വളിപ്പ് വര്‍ത്താനം ഏത് നേരോം. അതൊന്നും എനിക്ക് ഇഷ്ടമല്ല.”
“വളിപ്പ് വര്‍ത്താനം? എടീ അവന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലേ? അത് സാധരണയാ,”
“അപ്പം നീയും രാഷ്ട്രീയക്കാരനല്ലേ?”
“പോടീ നീയെന്നാ വിചാരിച്ചെ? ഞാന്‍ രാഷ്ട്രീയം തൊഴിലാക്കിയെടുക്കാന്‍ പോകുവാന്നോ? ഒരിക്കലുമില്ല.”
അവന്‍ ഗൌരവത്തോടെ പറഞ്ഞു.
“അവനെന്നാ ചീത്തയൊക്കെയാ പറയുന്നെ? സെക്സാണോ?”
അവള്‍ ഒരു നിമിഷം ലജ്ജിച്ചു.
“ഈ ആള്‍ക്കാര് വഴക്കൊണ്ടാക്കുമ്പം പറയുന്ന ചീത്തവാക്കൊക്കെയില്ലേ. പിന്നെയെപ്പഴും എന്‍റെ ഇവിടെ…”
അവള്‍ സ്വന്തം മാറിലേക്ക് നോക്കി.
“എന്‍റെ ഷാരോണ്‍,”
അവന്‍ അവളുടെ തോളില്‍പ്പിടിച്ചു.
“എടീ ഭാവി ഭര്‍ത്താവെന്നു പറയുമ്പോള്‍ നിന്‍റെയെല്ലാം അവനു സ്വന്തവാ മോളെ…അവന്‍റെ നോട്ടോം വാക്കും നിനക്കിഷ്ട്ടപ്പെടുന്നില്ല എന്ന്‍ വെച്ചാ നീ അവനെ സ്നേഹിക്കുന്നില്ല എന്നാ അര്‍ഥം. പിന്നെന്തിന് അവന്‍റെ മന്ത്രിയപ്പന്‍ അവന് വേണ്ടി നിന്നെ പ്രൊപ്പോസല്‍ ചെയ്തപ്പോള്‍ നീ സമ്മതിച്ചു?”
“എനിക്കറിയില ഷെല്ലി,”
അവള്‍ ദൈന്യസ്വരത്തോടെ പറഞ്ഞു.
“അന്ന്‍ അവന്‍റെ പാപ്പാ എന്നെ അവന് വേണ്ടി ചോദിച്ചപ്പം …മറുത്തുപറയാന്‍ പറ്റീല്ല..”
ഷെല്ലിയ്ക്കും വിഷമായി.
“ഷെല്ലി എന്ന്‍ വെച്ച് ഞാന്‍ അവനെ കെട്ടാതെയിരിക്കുവൊന്നുമില്ല. എന്‍റെ എയ്ജ് ഇതല്ലേ? ഒന്ന്‍ രണ്ട് കൊല്ലം കഴിഞ്ഞ് ഞാന്‍ മച്ചുവേഡ് ആകുവാരിക്കും…”